ADVERTISEMENT

ആത്മഹത്യകൾ കൊലപാതകങ്ങളാണ്. അതേ. ഉറപ്പാണ്. എന്നാലും ചില ആത്മഹത്യകൾക്കു പിന്നിൽ പ്രവർത്തിച്ചവർ പിടിക്കപ്പെടാതെ പോകുന്നു. ശിക്ഷ ലഭിക്കാതെ പോകുന്നു. സ്വയം ഹത്യകൾ തുടരുന്നു. ഇതിന് എന്നാണ് അവസാനം. ദാരിദ്ര്യത്താൽ ജീവനൊടുക്കുന്നതിന്റെ ഉത്തരവാദികൾ സമ്പന്നർ തന്നെയാണ്. ചിലർക്കു പണം കൂടുമ്പോൾ മറ്റു ചിലർക്കു കുറയുന്നു. സൗകര്യങ്ങൾ കൂടുമ്പോൾ അസൗകര്യവും കൂടുന്നു. സ്ഥലം കൂടുമ്പോൾ സ്ഥലം കുറയുന്നു. പ്രത്യക്ഷമായോ പരോക്ഷമായോ എന്നല്ല. ധാർമിക ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആവില്ല. ഇതു തന്നെയാണ് സ്വാർഥതയില്ലാത്ത സഹായത്തിന്റെയും അടിസ്ഥാനം. സ്വന്തം സുഖ സൗകര്യങ്ങൾക്കപ്പുറം കടന്ന് സാമൂഹിക പ്രവർത്തനം നടത്താൻ പ്രേരിപ്പിക്കുന്നതും. 

സ്നേഹ നിരാസത്താൽ ഒരാൾ ജീവനൊടുക്കുമ്പോൾ ഉത്തരവാദിത്തം മറ്റാരുടെയോ സ്നേഹത്തിൽ സുഖവും സന്തോഷവും കണ്ടെത്തിയവർക്കു തന്നെയാണ്. പ്രേരണയില്ലാതെ ആത്മഹത്യയില്ല. പ്രേരിപ്പിക്കുന്നവർ പിടിക്കപ്പെട്ടാലും ഇല്ലെങ്കിലും. നീതിക്കു വേണ്ടി പട പൊരുതിയവർ, സാമൂഹിക നീതി എന്ന സ്വപ്നത്തിനു വേണ്ടി സ്വന്തം ജീവിതം ബലി കൊടുക്കുന്നവർ ജീവനൊടുക്കുമ്പോൾ ആർക്കാണ് ഉത്തരവാദിത്തം. അനീതി കാണിച്ചവർക്ക്. അവർ ആരാണ്. ഏതാനും വ്യക്തികളാണോ അതോ ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹം തന്നെയോ. ജീവിച്ചിരിക്കുന്ന മുഴുവൻ പേരുമോ. മരണ വാർത്ത കേൾക്കുന്ന, അറിയുന്ന എല്ലാവരും. പോരാ. ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ എല്ലാവരും. എങ്കിൽ കഴിഞ്ഞ 10 മാസത്തിനുള്ളിൽ രണ്ടു പേരുടെ മരണങ്ങളുടെ ഉത്തരവാദിത്തം നമ്മൾ ഏറ്റെടുത്തേ മതിയാകൂ. ഡിസംബർ ആദ്യം കുഞ്ഞാമൻ. ഇപ്പോഴിതാ പുതിയൊരു ജീവിതത്തിന്റെ ഓണപ്പുലരിക്കു തൊട്ടുമുൻപേ കടന്നുപോകുന്ന കെ. ജെ. ബേബി

കഠിനമായ അനുഭവങ്ങളിലൂടെയാണ് ഇരുവരും കടന്നുവന്നത്. അവർക്ക് പകരം വയ്ക്കാൻ മറ്റാരും ഇല്ലായിരുന്നു. പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് ഇരുവരും പ്രതിഭ തെളിയിച്ചു. സ്വന്തം ജീവിതം തന്നെ സമരവും പോരാട്ടവുമാക്കി. എന്നാൽ, അവരിൽ നിന്നുള്ള വെളിച്ചത്തിൽ ഊർജം തേടിയവർ പോലും അവരെ കണ്ടില്ല. മനസ്സിലാക്കിയില്ല. സ്വയം എരിഞ്ഞാണ് അവർ വെളിച്ചം കാണിച്ചതെന്നും മനസ്സിലാക്കിയില്ല. അവസാനം, തീ അണയുകയും കനൽ ബാക്കിയാവുകയും ചെയ്തപ്പോൾ ഞെട്ടിയിട്ട് എന്തുകാര്യം. ഞെട്ടൽ പോലും അനുഭവപ്പെടാത്തവരായി നമ്മൾ മാറിക്കഴിഞ്ഞുവെന്നോ. 

കെ.ജെ.ബേബി ഭാര്യ ഷേർലി മേരി ജോസഫിനൊപ്പം.
കെ.ജെ.ബേബി ഭാര്യ ഷേർലി മേരി ജോസഫിനൊപ്പം.

അനുയായി വൃന്ദത്തെയും അനുചരൻമാരെയും സൃഷ്ടിച്ച് മാഫിയ ലോകം പടുത്തുയർത്തി, മുദ്രാവാക്യം വിളിക്കാനും പെട്ടി പിടിക്കാനും കൂടി നിൽക്കാനും നിഴലുകളെ സൃഷ്ടിച്ചില്ല എന്നതാണോ ഇവർ ചെയ്ത തെറ്റ്. ശാരീരികമായും മാനസികമായും ക്ഷീണിച്ചാണു ബേബി കടന്നുപോയത്. ഒറ്റപ്പെട്ടിരുന്നു എന്നും അറിയുമോ. മുഖ്യധാര സമൂഹത്തിൽ നിന്നു പുറംതള്ളപ്പെട്ടവരെ അന്തസ്സുള്ളവരായി ജീവിക്കാൻ കരുത്ത് നൽകിയ വ്യക്തി അവസാന കാലത്ത് ഒറ്റപ്പെട്ടു എന്നു പറ​ഞ്ഞാൽ വിശ്വസിക്കാനാവുമോ. എന്നാൽ അതാണു സത്യം. സാഫല്യത്തേക്കാൾ നഷ്ടബോധം എന്തുകൊണ്ട് പിടികൂടി. തോറ്റുപോയി എന്ന് അവർക്കു തോന്നിക്കാണില്ലേ. പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നു ഖേദിച്ചിരിക്കില്ലേ. ഇനിയും ഏറെ മാറാനുണ്ടെന്ന് ഉറപ്പായിരുന്നില്ലേ. 

സ്നേഹത്തിനും സഹാനുഭൂതിക്കും ഒട്ടും കുറവില്ലാത്തതെന്ന് അഭിമാനിക്കുന്ന ലോകത്ത് ഇനിയുമേറെ പറയാനും പ്രവൃത്തിക്കാനുമുണ്ടെന്ന് ആരും ബേബിയോട് പറഞ്ഞില്ലേ. മാവേലിമൻറങ്ങൾ ഇനിയും വേണമെന്ന്. നാടുഗദ്ദിക. ഒറ്റയ്ക്കല്ലെന്നും കൂടെയുണ്ടെന്നും പറയാനും ബോധ്യപ്പെടുത്താനും ആരുമില്ലാതായെന്നോ. ക്ഷമിക്കൂ എന്നു പോലും പറയാൻ നാവ് ഉയരുന്നില്ല. കേൾക്കേണ്ടവർ‌ കടന്നുപോയിരിക്കുന്നു. ഇനി പറയുന്നതെല്ലാം ചടങ്ങ് മാത്രം. കപട നാട്യത്തിന്റെ മറ്റൊരു അധ്യായം മാത്രം.  എല്ലാം ആലോചിച്ചുറപ്പിച്ച് കത്തുകളുമെഴുതി വച്ച് ബേബി ഇല്ലാതായി. വ്യക്തി മാത്രം. പ്രസ്ഥാനമല്ല. 

ഡോ.എം.കുഞ്ഞാമൻ. (ഫയൽ ചിത്രം∙മനോരമ)
ഡോ.എം.കുഞ്ഞാമൻ. (ഫയൽ ചിത്രം∙മനോരമ)

കുഞ്ഞാമൻ കടന്നുപോയ അനുഭവങ്ങൾ. എത്ര കഠിനമായിരുന്നു അവ. ജീവിക്കാൻ ഉതകാത്ത സർട്ടിഫിക്കറ്റുകൾക്ക് ഒരിക്കൽ തീ കൊടുത്തതാണ് അദ്ദേഹം. അന്ന് മറ്റൊരാൾ തടഞ്ഞതു കൊണ്ടുമാത്രമാണ് കുഞ്ഞാമൻ അർ‌ഹിച്ചതിനേക്കാൾ താഴെയാണെങ്കിലും എത്തിയത്. സ്വന്തമാക്കി മേനി നടിക്കാൻ ശ്രമിച്ച രാഷ്ട്രീയക്കാരെ മടുത്ത് അദ്ദേഹം മുംബൈയ്ക്ക് വണ്ടി കയറിയിരുന്നു ഒരിക്കൽ. തിരിച്ചെത്തി കേരളത്തിൽ തന്നെ കൂടിയെങ്കിലും ആ വാക്കുകൾക്കു വേണ്ടി പലരും ചെവിയോർത്തെങ്കിലും ഒറ്റയ്ക്കായിരുന്നു കുഞ്ഞാമൻ. രോഗങ്ങൾ. വാർധക്യത്തിന്റെ പരാധീനതകൾ. ഏകാന്തത. എല്ലാവരും ഒറ്റപ്പെടുത്താൻ നോക്കിയിട്ടും തളരാതെ പോരാടി സ്വയം അടയാളപ്പെടുത്തിയിട്ടും ഒറ്റയ്ക്കായതെങ്ങനെ. അതിനാണ് ഉത്തരം വേണ്ടത്. പറയേണ്ടത്. എന്തുകൊണ്ട് പറയുന്നില്ല. ഈ മൗനം കുറ്റകരം. അതിനേക്കാൾ, ജീവിച്ചിരിക്കുന്ന ഇനിയുള്ള ദിവസങ്ങളിൽ ഭക്ഷിക്കുന്നത് ഇവരുടെ ചോര കൂടി വീണ ചോറാണെന്നു മറക്കരുത്. 

പഠനകാലത്ത് എല്ലാ ദിവസവും ക്ലാസിൽ വില കൂടിയ വേഷത്തിൽ വന്നിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു കുഞ്ഞാമന്. അവൻ സമ്പന്നമായ വീട്ടിൽ‌ പിറന്നതെന്ന് ഒറ്റനോട്ടത്തിൽത്തന്നെ ഉറപ്പായിരുന്നു. ഒരിക്കൽ ആ സുഹൃത്തിന്റെ വീട്ടിൽ പോകേണ്ടിവന്നു. ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിൽ ഒരു വലിയ കുടുംബം. അവിടെ നിന്നുമാണ് വാടകയ്ക്കെടുത്ത വേഷത്തിൽ‌ അവൻ എന്നും കോളജിൽ വന്നുകൊണ്ടിരുന്നത്. നമ്മൾ പറയുന്നത് ആരെങ്കിലും കേൾക്കണമെങ്കിൽ ഈ വേഷം കെട്ട് വേണമെന്ന് അന്നവൻ പറഞ്ഞത് ആത്മാർഥതയോടെയാണ്. ദാരിദ്ര്യവും ആക്ഷേപങ്ങളും അപമാനവും സഹിച്ച് ലോകത്തോട് പൊരുതിനിൽക്കാൻ ആവാതെയാണ്. അവനെപ്പോലെ ആയില്ല കുഞ്ഞാമൻ. അവനെ കുറ്റം പറഞ്ഞുമില്ല. വേഷം കെട്ടാതെ കുഞ്ഞാമൻ ജീവിച്ചു. ബേബിയും. ഉള്ള വേഷം കൂടി അഴിച്ചുകളഞ്ഞ് താൻ ജീവിക്കുന്ന സമൂഹവുമായി താദാത്മ്യം പ്രാപിക്കുക വരെയുണ്ടായി. എന്നിട്ടും ഒറ്റയ്ക്കായെന്നോ. അതിലൊരു തെറ്റും പാപബോധവും ആർക്കും തോന്നുന്നില്ലെന്നോ. അത്രമാത്രം നമ്മുടെ മനസ്സ് (അങ്ങനെയൊന്നുണ്ടെങ്കിൽ) മരവിച്ചുപോയെന്നോ . 

74–ാം വയസ്സിൽ കുഞ്ഞാമൻ. 70–ാം വയസ്സിൽ ബേബി. ഇനിയുമെത്ര പേർ..?

English Summary:

Did We Fail Them? Examining the Lives and Losses of Activists Kunhaman and K.J. Baby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com