ADVERTISEMENT

ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവർക്ക് ഓർമ്മിക്കാൻ ഒരുപാട് സന്തോഷങ്ങൾ ഉണ്ടാകുമെന്നും ദുഃഖങ്ങൾ മറന്ന് സന്തോഷത്തെ സ്വീകരിച്ചാൽ വളരെ മനോഹരമാകും ജീവിതമെന്ന് ഓർമിപ്പിക്കുകയാണ് ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത 'ഒരു കട്ടിൽ ഒരു മുറി'. രഘുനാഥ് പാലേരിയുടെ തിരക്കഥയിൽ പിറന്ന ലളിതമായ കഥ പറച്ചിലിന്റെ ഭംഗിയുള്ള സിനിമ.

ഭർത്താവിനെ ജീവനുതുല്യം സ്നേഹിക്കുന്നവളാണ് അക്കാമ്മയെന്ന ത്രിപുര സുന്ദരി. എന്നാൽ ചില കാരണങ്ങൾ കൊണ്ട് ഭർത്താവ് ഉപേക്ഷിച്ചു പോയ അക്കാമ്മ, നഗരത്തിൽ ഭർത്താവ് അവർക്ക് വേണ്ടി വാങ്ങിയ ഫ്ലാറ്റിലാണ് താമസിക്കുന്നത്. അയാളുടെ സ്നേഹവും കരുതലും എപ്പോഴും തൻറെ കൂടെയുണ്ട് എന്ന് വിശ്വാസത്തിലാണ് അക്കാമ്മ മുന്നോട്ടുപോകുന്നത്. സഹജീവികളോടുള്ള കരുതലും സ്നേഹവും അക്കാമ്മയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നു. നഗരത്തിൽ ജോലി തേടിയെത്തിയ മധുമിയയ്ക്ക് താമസിക്കാനായി മുറി നൽകുന്നത് അക്കാമ്മയാണ്. വാടകക്കാരി എന്നതിലുപരിയായി അക്കാമ്മക്ക് മധുമിയ സ്വന്തം മകൾ ആണ്. 

സുഹൃത്തുക്കൾ ചേർന്ന് കമ്പനി തുടങ്ങാൻ ലോൺ എടുത്ത രുഗ്മാംഗദന് പലിശക്കാരിൽ നിന്നും പലതവണ ഓടി ഒളിക്കേണ്ട അവസ്ഥ വരുന്നു. അവരിൽ നിന്നും രക്ഷപ്പെടാനായി നഗരത്തിലേക്ക് എത്തിയതാണ് രുഗ്മാംഗദൻ. അതോടൊപ്പം തന്നെ അയാൾക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. പകൽ ടാക്സിയിൽ കിടന്നുറങ്ങിയും രാത്രി അത് യൂബർ ഓടിച്ചുമാണ് അയാൾ നഗരത്തിൽ കഴിഞ്ഞു കൂടുന്നത്. കാറിനുള്ളിൽ കിടന്നുറങ്ങുന്ന രുഗ്മാംഗദനേ പലതവണയായി പോലീസ് പിടിക്കുന്നതോടെ അയാൾ വാടകയ്ക്ക് ഒരു മുറി അന്വേഷിക്കുന്നു. അക്കാമ്മയുടെ വീട്ടിൽ അയാൾക്ക് താമസിക്കാനിടം കിട്ടുന്നു. ഒരു പെൺകുട്ടിയാണ് ആ മുറിയിൽ താമസിക്കുന്നത് എന്ന് മധുമിയയും, ഒരു കുടുംബമാണ് ആ മുറിയിൽ രാത്രി കഴിയുന്നതെന്ന് രുഗ്മാംഗദനും വിശ്വസിക്കുന്നു. ഇരുവരും ഒരേ മുറിയിൽ രാത്രിയും പകലുമായി താമസിക്കുന്നുണ്ടെങ്കിലും ഒരിക്കൽപോലും നേരിൽ കാണുന്നില്ല. പകൽ രുഗ്മാംഗദനും രാത്രിയിൽ മധുമിയയും അക്കാമ്മയുടെ ഭർത്താവ്, അക്കാമ്മയ്ക്ക് നൽകിയ കട്ടിലിലാണ് ഉറങ്ങുന്നത്. ഒരു കട്ടിൽ ഇരുവരുടെയും ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തുന്നത് എന്നാണ് ചിത്രം പങ്കുവെക്കുന്നത്.

നഗരത്തിന്റെ തിരക്കിൽ ഒറ്റപ്പെട്ടുപോയവരുടെ വേദനയും സങ്കടങ്ങളും അവരുടെ സന്തോഷങ്ങളും എല്ലാം വളരെ മനോഹരമായാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവും സ്നേഹത്തിൻ്റെ കരുതലും ഒക്കെ ചിത്രത്തിൽ വളരെ മനോഹരമായി കോർത്തിണക്കിയിട്ടുണ്ട്. ഒറ്റപ്പെട്ടു കഴിയേണ്ടി വരുന്നവരിൽ ഉണ്ടാകുന്ന മാനസിക, വൈകാരിക തലങ്ങളും ശ്രദ്ധാപൂർവ്വമാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. കഥയിൽ ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ ഒരു ഇടം  കൊണ്ടുവരാൻ സംവിധായകനും തിരക്കഥാകൃത്തിനും കഴിഞ്ഞിട്ടുണ്ട്.

അക്കാമ്മയായി കയ്യടക്കത്തോടെയുള്ള പ്രകടനമാണ് പൂർണിമ ഇന്ദ്രജിത്ത് കാഴ്ച വച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് അവർ മനോഹരമാക്കിയിട്ടുണ്ട്. ഭർത്താവിനോടുള്ള അക്കാമ്മയുടെ ഇഷ്ടക്കൂടുതലും, അയാളെക്കുറിച്ചുള്ള ഓർമകളിൽ അവർ സന്തോഷവതി ആകുന്നതും ഒക്കെ വളരെ മനോഹരമായാണ് പൂർണിമ അവതരിപ്പിച്ചിരിക്കുന്നത്. രുഗ്മാംഗദനായി ഹക്കീം ഷായും മധുമിയയായ പ്രിയംവദയും പ്രേക്ഷക മനസ് കീഴടക്കുമെന്നുറപ്പാണ്. ഷമ്മി തിലകൻ, വിജയരാഘവൻ, ജാഫർ ഇടുക്കി,രഘുനാഥ് പാലേരി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതിപുലർത്തി. ജനാർദനൻ, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.  

സംഗീതവും ഛായാഗ്രഹണവും സിനിമയുടെ മാറ്റുകൂട്ടുന്നു. അങ്കിത് മേനോൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾ രചിച്ചിരിക്കുന്നത്

രഘുനാഥ് പാലേരിയും അൻവർ അലിയുമാണ്. രവി ജി യും നാരായണി ഗോപനുമാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. മനോഹരമായ ഫ്രെയിമുകൾ കൊണ്ട് സമ്പന്നമാണ് ചിത്രം. എൽദോസ് ജോർജ് ആണ് ക്യാമറ. മനോജ് സി.എസിന്റേതാണ് എഡിറ്റിങ്.

സപ്ത തരംഗ് ക്രിയേഷൻസ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സപ്ത തരംഗ് ക്രിയേഷൻസ്, സമീർ ചെമ്പയിൽ, രഘുനാഥ് പാലേരി എന്നിവർ ചേർന്നാണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ആസ്വദിക്കാൻ പറ്റിയ നല്ലൊരു ചിത്രമാണ് ഒരു കട്ടിൽ, ഒരു മുറി.

English Summary:

Oru Kattil Oru Muri Malayalam Movie Review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com