ഉണ്ണി മുകുന്ദന്റെ പാൻ ഇന്ത്യൻ ബ്ലോക് ബസ്റ്റർ; ‘മാർക്കോ’ ഹിന്ദി ആമസോൺ പ്രൈമിൽ

Mail This Article
ഉണ്ണി മുകുന്ദന്റെ പാൻ ഇന്ത്യൻ ബ്ലോക് ബസ്റ്റർ ചിത്രം ‘മാർക്കോ’ ഹിന്ദി പതിപ്പ് ഒടിടി റിലീസിനെത്തി. ആമസോൺ പ്രൈമിലൂടെയാണ് മാർക്കോ ഹിന്ദി സ്ട്രീമിങ് ആരംഭിച്ചത്. ഹിന്ദി പ്രേക്ഷകർ തിയറ്ററുകളിൽ ആവേശത്തോടെ സ്വീകരിച്ച സിനിമയുടെ ഒടിടി പതിപ്പും തരംഗമാകുമെന്നാണ് റിപ്പോർട്ട്. നേരത്തെ മലയാളം പതിപ്പ് ഫെബ്രുവരി 14ന് സോണി ലിവ്വ് പ്ലാറ്റ്ഫോമിലൂടെ സ്ട്രീമിങ് ആരംഭിച്ചിരുന്നു. റെക്കോർഡ് തുകയ്ക്കാണ് സിനിമയുടെ സ്ട്രീമിങ് അവകാശം സോണി സ്വന്തമാക്കിയത്. ഹിന്ദി പതിപ്പും വലിയ തുകയ്ക്കാണ് ആമസോൺ സ്വന്തമാക്കിയത്. ‘ആർആർആർ’, ‘സലാർ’ പോലെ വമ്പൻ സിനിമകളുടെ മൊഴിമാറ്റ പതിപ്പുകളുടെ അവകാശം ഇതുപോലെ വലിയ ഡീലിന് പല ഒടിടി പ്ലാറ്റ്ഫോമുകൾ സ്വന്തമാക്കാറുണ്ട്. എന്നാൽ മലയാളത്തിൽ നിന്നും ഇതാദ്യമാകും ഒരു സിനിമയുടെ മൊഴിമാറ്റ പതിപ്പ് മറ്റൊരു ഒടിടി പ്ലാറ്റ്ഫോമിൽ റിലീസിനെത്തുന്നത്.
ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വർഷത്തെ സെൻസേഷനൽ ഹിറ്റുകളിൽ ഒന്നായിരുന്നു. നൂറ് കോടി ക്ലബിലെത്തുന്ന ഉണ്ണി മുകുന്ദന്റെ രണ്ടാം ചിത്രമാണ് ‘മാർക്കോ’. 2022ൽ പുറത്തിറങ്ങിയ ‘മാളികപ്പുറം’ ആയിരുന്നു ആദ്യത്തേത്. റിലീസ് ചെയ്ത മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം നിറഞ്ഞ സദസ്സിൽ മാർക്കോ പ്രദർശിപ്പിച്ചിരുന്നു.
ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രമായ 'മാർക്കോ'യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.
5 ഭാഷകളിലായാണ് ചിത്രം റിലീസിനെത്തിയത്. ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ് ആയിരുന്നു വിതരണവും. പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലുള്ളത്. ഉണ്ണിയുടേയും ജഗദീഷിന്‍റേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ട്. അസാധാരണമായ വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമാണ് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റൺ ചിത്രത്തിൽ ഒരുക്കിയിട്ടുള്ളത്.
ഉണ്ണി മുകുന്ദനേയും ജഗദീഷിനേയും കൂടാതെ സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും ഒട്ടേറെ പുതുമുഖ താരങ്ങളും മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്.
ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.