ADVERTISEMENT

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാളികൾ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞ പേരുകളിലൊന്നാണ് ഷിനു പ്രേമിന്റേത്. സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവച്ചതോടെയാണ് ഷിനു പ്രേം എന്ന ഫാഷൻ മോഡൽ സോഷ്യൽ മീഡിയയിലെ ടോക്കിങ് പോയിന്റായി മാറിയത്. ചിത്രം വൈറലായി ലൈക്കിനും ഷെയറിനുമൊപ്പം ട്രോളുകളിലും നിറയുകയാണ്  അഭിനയത്തെയും മോഡലിങ്ങിനെയും ഒരുപോലെ പാഷനൈറ്റായി കാണുന്ന ഈ കണ്ണൂരുകാരി. സാമൂഹിക മാധ്യമങ്ങളിൽ പലതരം കഥകൾ പ്രചരിച്ചു. എന്നാൽ ഷിനുവാകട്ടെ അഭിനയം എന്ന തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയിലും. അതുകൊണ്ടു തന്നെ അഭിനന്ദനങ്ങളിലും വിമർശനങ്ങളിലും മതിമറന്ന് ആനന്ദിക്കുകയോ സങ്കടപ്പെടുകയോ ചെയ്യുന്ന ശീലം ഷിനുവിന് ഇല്ല. മോഡലിങ്ങിനെക്കുറിച്ചും അഭിനയ മോഹങ്ങളെക്കുറിച്ചും ഗോപി സുന്ദറുമായുള്ള സൗഹൃദത്തെക്കുറിച്ചും പിന്നിട്ടു വന്ന വഴികളെക്കുറിച്ചും വാചാലയാകുന്നു ഷിനു.

സാഹിത്യത്തിൽ തുടങ്ങി ഫാഷൻ ഡിസൈനിങ് വരെ പല വഴികൾ മനസ്സിൽ സൂക്ഷിച്ചത് അഭിനയമെന്ന ഒറ്റ മോഹം…

കണ്ണൂർ തലശ്ശേരി സ്വദേശിയാണ് ഞാൻ. സ്കൂളിങും ഡിഗ്രിയുമൊക്കെ നാട്ടിൽ തന്നെയായിരുന്നു. സഹോദരന്റെ ജോലി സംബന്ധമായി കുടുംബത്തോടൊപ്പം ഗുജറാത്തിലേക്ക് പോകുകയായിരുന്നു. മലയാള സാഹിത്യത്തിലായിരുന്നു ഡിഗ്രി പിന്നീട് ഇംഗ്ലിഷ് സാഹിത്യത്തിൽ എംഎ ചെയ്തു. ബ്യൂട്ടിഷൻ കോഴ്സും ഫാഷൻ ഡിസൈനിങ്ങും ചെയ്തു. സ്കൂൾ കാലഘട്ടത്തിൽ തന്നെ നാടകത്തിലും അഭിനയത്തിലുമൊക്കെ സജീവമായിരുന്നു. അഭിന്രേതിയാകണമെന്ന മോഹം അന്നേ ഉണ്ടായിരുന്നെങ്കിലും വീട്ടുകാരുമായി അത് പങ്കുവയ്ക്കാൻ ഭയമായിരുന്നു. ഒരു സ്കൂൾ വിദ്യാർഥിനിയുടെ പക്വതയില്ലാത്ത തീരുമാനമായി അവരതിനെ തള്ളി കളയുമോ എന്ന പേടിയുണ്ടായിരുന്നു. മാതാപിതാക്കൾ എപ്പോഴും എന്റെ ഭാവി സുരക്ഷിതമാക്കാനാണ് നോക്കിയിരുന്നത്. പ്ലസ്ടുവിനു സയൻസെടുത്തു പഠിച്ചതിനു ശേഷം ഏതെങ്കിലും സയൻസ് വിഷയത്തിൽ ഡിഗ്രിയും പിജിയുമെടുത്ത ശേഷം സ്കൂളിലോ കോളജിലോ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു കാണാനായിരുന്നു അവരുടെ ഇഷ്ടം. ഡിഗ്രിയും പിജിയുമൊക്കെ ചെയ്യുമ്പോഴും എന്റെ മനസ്സിൽ അഭിനയം തന്നെയായിരുന്നു. 

'എന്റെ വേരുകൾ ഇവിടെയാണ്, എവിടെ പോയാലും നാട്ടിലേക്കു മടങ്ങിയെത്തണമെന്നായിരുന്നു ആഗ്രഹം…'

ഞാൻ ബ്യൂട്ടിഷൻ കോഴ്സും ഫാഷൻ ഡിസൈനിങ്ങും ചെയ്യാൻ കാരണം ഒരുപക്ഷേ അത് സിനിമയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു മേഖലയായതുകൊണ്ടു കൂടിയാകാം. മൂന്നു വർഷങ്ങൾക്കു  മുമ്പാണ് ഞാൻ നാട്ടിൽ തിരിച്ചെത്തുന്നത്. ഞാൻ ജനിച്ചതും വളർന്നതുമൊക്കെ കണ്ണൂരിലാണ്. ഗുജാറത്തിലായിരിക്കുമ്പോഴും നാട്ടിലേക്ക് വരണമെന്നായിരുന്നു മനസ്സിൽ. എന്റെ വേരുകൾ ഇവിടെയാണല്ലോ. കൊച്ചിയിലെ ഒരു ഫാഷൻ ബുട്ടീക്കിൽ ഡിസൈനറായി ജോലിയിൽ പ്രവേശിച്ചു. അവിടെ ജോലി ചെയ്യുമ്പോൾ അവിചാരിതമായിട്ടാണ് അതിന്റെ ഉടമയായ മാഡം എന്നോട് ബോട്ടികിന്റെ മോഡലാകാമോ എന്നു ചോദിക്കുന്നത്. അത് എനിക്ക് ലഭിച്ച വലിയ അംഗീകരമായിരുന്നു. മോഡലിങ്ങിലേക്കുള്ള എന്റെ ആദ്യത്തെ ചുവടുവയ്പ്പ്. 

അവിടെ എന്റെ സഹപ്രവർത്തകയായ ചേച്ചി 13 വർഷമായിട്ട് ബുട്ടീക്കിന്റെ മോഡലായി ഷൂട്ട് ചെയ്യുന്നുണ്ട്. ‘പതിമൂന്നു വർഷത്തോളമെടുത്തു ഞാൻ മര്യാദയ്ക്കു പോസ് ചെയ്യാൻ തന്നെ. ഇത് നിന്റെ ആദ്യത്തെ ഷൂട്ടായിട്ട് കൂടി നീ വളരെ പ്രഫഷനലായ ഒരാളെ പോലെയാണ് ബിഹേവ് ചെയ്തത്. നിന്റെ വഴി ഡിസൈനിങ്ങല്ല മോഡലിങ്ങാണ്. ‘എന്നായിരുന്നു സഹപ്രവർത്തകയുടെ കമന്റ്. അത് എനിക്ക് പകർന്നു നൽകിയ ആത്മവിശ്വാസം ചെറുതല്ല. ഡിസൈനിങ്ങിൽ നിന്ന് പതിയെ മോഡലിങ്ങിലേക്കു ചുവട് മാറ്റി. 

shinu5
ഷിനു പ്രേം (ഇൻസ്റ്റഗ്രാം)

ടൈറ്റിൽ വിന്നറായി ഫാഷൻ റാപിലേക്ക് ക്യാറ്റ് വോക്ക്…

2023 ൽ കൊച്ചിയിൽ നടന്ന മിസ് ഫാഷൻ ക്വീൻ കേരള പെജന്റ് ഷോ എന്റെ മോഡലിങ് കരിയറിലെ വഴിത്തിരിവായി മാറി. ഷോയുമായി ബന്ധപ്പെട്ടു മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരീശിലനം ഉണ്ടായിരുന്നു. ടാലന്റ് റൗണ്ട്, സ്കിൻ കെയർ, ഹെയർ കെയർ, യോഗ, ക്യൂ ആൻഡ് എ സെക്ഷനൊക്കെ ഉണ്ടായിരുന്നു. എന്റെ ആദ്യത്തെ ഷോയാണ്. ഒരുപാട് ഷോകൾ ചെയ്തു മുൻ പരിചയമുള്ള മത്സരാർത്ഥികൾക്കൊപ്പമായിരുന്നു ഞാൻ റാംപിൽ ഇറങ്ങിയത്. ആദ്യ ഷോയിൽ തന്നെ ടൈറ്റിൽ വിന്നറാകാൻ കഴിഞ്ഞു. ഷോയിലെ ഗ്രൂമിങ് സെക്ഷനുകളൊക്കെ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. 

shinu3
ഷിനു പ്രേം (ഇൻസ്റ്റഗ്രാം)

‘സോഷ്യൽ മീഡിയ പോസ്റ്റുകൾ കണ്ട് മാത്രം ഒരാളെ വിലയിരുത്തുന്നത് ശരിയല്ല, ഗോപി സുന്ദറിനോട് ബഹുമാനം…’

ആലപ്പുഴയിൽ ഗോപി സുന്ദറിന്റെ ഉടമസ്ഥതയിൽ ഒരു സ്റ്റേകേഷനുണ്ട്. അതിന്റെ പ്രമോഷൻ ഷൂട്ടിങ്ങിനായി പോയപ്പോഴാണ് അദ്ദേഹത്തെ കാണുന്നത്. ഹൃദ്യമായ സ്വീകരണമാണ് ഗോപി സുന്ദറും സംഘവും നൽകിയത്. ബ്രേക്ക് ഫാസ്റ്റൊക്കെ ഒരുമിച്ചായിരുന്നു. പ്രഭാത ഭക്ഷണത്തിനൊപ്പം മധുരമില്ലാത്ത കോഫി മതിയെന്നു ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം കഴിക്കുന്നതിന്റെ ഇടയിൽ അടുക്കളയിൽ ചെന്നു ആ കുട്ടിക്ക് മധുരമിടാത്ത കാപ്പിയാണ് വേണ്ടതെന്നു പറഞ്ഞു. അദ്ദേഹത്തിന് അങ്ങനെ പറയേണ്ട ആവശ്യമൊന്നും ഇല്ല. നമ്മൾ ആരാധിക്കുന്ന ഒരു പ്രതിഭയിൽ നിന്ന് അങ്ങനെയൊരു പെരുമാറ്റം ഉണ്ടായപ്പോൾ ശരിക്കും ഞെട്ടിപ്പോയി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മാത്രം ഒരാളെ വിലയിരുത്തുന്നത് ശരിയല്ല. അവിടെ അദ്ദേഹം ഒരുപാട് സാധാരണക്കാരായ കുട്ടികൾക്ക് സംഗീത പരിശീലനം നൽകുന്നുണ്ട്. ഒരുപാട് ക്രിയാത്മകമായ കാര്യങ്ങളിൽ അവിടെ ചെയ്യുന്നുണ്ട്. അദ്ദേഹത്തിനോട് വല്ലാത്ത ബഹുമാനം തോന്നി. അങ്ങനെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ഫോട്ടോയ്ക്കും ഒരുപാട് പോസ്റ്റീവ്-നെഗറ്റീവ് കമന്റുകൾ വരുന്നുണ്ട്. എല്ലാം ഞാൻ കാണാറുണ്ടെങ്കിലും നെഗറ്റീവായി പറയുന്ന കാര്യങ്ങൾ ഞാൻ മനസ്സിലോട്ട് എടുക്കാറില്ല. ഞാൻ എപ്പോഴും എന്റെ ലക്ഷ്യത്തിലാണ് ഫോക്കസ് ചെയ്യുന്നത്. സോഷ്യൽ മീഡിയ എപ്പോഴും എഴുതാപ്പുറങ്ങൾ വായിക്കും. ഞാൻ ഗോപി സുന്ദറിന്റെ പുതിയ കാമുകിയാണോ, സംഗീത പഠിക്കാൻ പോയതാണോ അങ്ങനെ പലതും ആളുകൾ സങ്കൽപ്പിച്ച് എഴുതുന്നുണ്ട്. 

ഒരുകാലത്ത് സങ്കടത്തിലാക്കിയ ഉയരം ഏറ്റവും വലിയ പ്ലസായി മാറിയ കഥ…

നമ്മൾ ആത്മാർഥമായി ഒരു ലക്ഷ്യത്തിൽ എത്തണമെന്ന് ആഗ്രഹിച്ചാൽ അതിലേക്കുള്ള യാത്രയിൽ പല കാര്യങ്ങളും നമ്മുക്ക് അനുകൂലമായി വരും. ഡിസൈനിങ്ങും മോഡലിങ്ങുമൊക്കെ ചെയ്യുമ്പോഴും എന്റെ ലക്ഷ്യം സിനിമയും അഭിനയവും ആണ്. മോഡലിങ് അതിന് എന്നെ സഹായിക്കുമെന്നു ഞാൻ ഉറച്ച് വിശ്വസിക്കുന്നു. സാധാരണ റാംപ് വാക്ക് ചെയ്യുന്ന മോഡൽസിനു കുറഞ്ഞത് 5'7” ഉയരം വേണമെന്നാണ്. ദൈവം സഹായിച്ച് എനിക്ക് അത്രയും ഉയരമുണ്ട്. എന്നാൽ സിനിമയിലേക്ക് വരുമ്പോൾ നമ്മുക്ക് ആറ് അടിയിൽ കൂടുതൽ ഉയരമുണ്ടായാൽ ചിലപ്പോൾ അത് നമ്മുടെ അവസരങ്ങൾ കുറച്ചേക്കും. എന്റെ ഉയരം മോഡലിങ്ങിനും സിനിമയ്ക്കും അനുയോജ്യമാണ് എന്നത് ഒരു അനുഗൃഹമായി ഞാൻ കാണുന്നു. ചില കാര്യങ്ങൾ നമ്മുക്ക് പ്രയത്നത്തിലൂടെ നേടാൻ കഴിയും ചിലത് നമ്മുക്ക് ജന്മസിദ്ധമായി ലഭിക്കുന്നതാണ്. ഉയരം കുറവായിരുന്നെങ്കിൽ എനിക്ക് പെജന്റ് ഷോയിൽ പങ്കെടുക്കാൻ കഴിയുമായിരുന്നില്ല. പഠിക്കുന്ന സമയത്ത് ഇതേ ഉയരം കാരണം ഞാൻ സങ്കടപ്പെട്ടിട്ടുണ്ട്. അസ്ലംബിയിൽ ഏറ്റവും അവസാനം നിൽക്കണം, ക്ലാസിൽ ബാക്ക് ബെഞ്ചിലിരിക്കണം. പക്ഷേ അതെ ഉയരം തന്നെയാണ് ഇന്ന് എന്റെ ഏറ്റവും വലിയ പ്ലസ്.

shinu2
ഷിനു പ്രേം (ഇൻസ്റ്റഗ്രാം)

‘മോഡലിനു വിസിറ്റിങ് കാർഡ് പോലെയാണ് ബോഡി ഫിറ്റ്നസ്…’

ഒരു മോഡലിനെ സംബന്ധിച്ചിടത്തോളം അവരുടെ വിസ്റ്റിങ് കാർഡ് പോലെയാണ് ശരീര സംരക്ഷണം. ഒരു മോഡൽ ഒരു നല്ല മാതൃകയായിരിക്കണം. നമ്മുക്ക് ആവശ്യമുള്ളത് മാത്രം കഴിക്കുക, നന്നായി വർക്കൗട്ട് ചെയ്യുക, ഫിറ്റായിരിക്കുക എന്നതൊക്കെ പ്രധാനനമാണ്. ഞാൻ ജിം വർക്കൗട്ടൊക്കെ സമീപകാലത്താണ് ചെയ്തു തുടങ്ങിയത്. സ്കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോൾ ഞാൻ നന്നായി നടക്കുമായിരുന്നു. വോക്കിങ് നമ്മുടെ മാനസിക സംഘർഷങ്ങളെ ലഘൂകരിക്കും എന്നാണ് തോന്നിയിട്ടുള്ളത്. എന്ത് ഭക്ഷണം കഴിച്ചാലും അതിനൊപ്പം പച്ചക്കറികൾ കൂടുതലായി കഴിക്കുന്ന ശീലം പണ്ടേ ഉണ്ടായിരുന്നു. ഇതൊക്കെ അഭിനയത്തോടോ മോഡലിങ്ങിനോടോ ഒരു അഭിനിവേശം ഉണ്ടാകുന്നതിനൊക്കെ വളരെ മുമ്പേ സ്വഭാവികമായി എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള കാര്യങ്ങളാണ്. 

shinu4
ഷിനു പ്രേം (ഇൻസ്റ്റഗ്രാം)

‘ലക്ഷ്യത്തിൽ ശ്രദ്ധിക്കുക, കഠിനാധ്വാനം ചെയ്യുക…’

മൂന്നൂറോളം ഫോട്ടോഷൂട്ട്സ് ചെയ്തു. ഒരുപാട് പ്രതിഭധനരായ ഡിസൈനേഴ്സ്, സ്റ്റൈലിസ്റ്റ്, ഹെയർ സ്റ്റെലിസ്റ്റ്, ട്രാപ്പേഴ്സ് എന്നിവരോടൊപ്പം ജോലി ചെയ്യാൻ സാധിച്ചു. ഓരോ ആളുകളുടെയും വർക്കിങ് സ്റ്റെയിൽ വ്യത്യസ്തമാണ്. ഓരോ വർക്കും ഓരോ അനുഭവങ്ങളാണ്. അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനോടൊപ്പം എന്റെ നിർദ്ദേശങ്ങൾ അവരോട് പങ്കുവെക്കാറുണ്ട്. വികാസ്, ഡാലു കൃഷ്ണ, ജൂഡ് ഫെലിക്സ്, അരുൺ രത്ന, ശ്യാം ഖാൻ പോലെയുള്ള ഫാഷൻ ലോകത്തെ അതികായകൻമാർക്കൊപ്പമുള്ള പരിശീലനവും എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തെ തുടക്കകാരോടുള്ള എന്റെ ഉപദേശം നിങ്ങളുടെ ലക്ഷ്യത്തിൽ ഫോക്കസ് ചെയ്യുക. അതിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്യുക. ബാക്കിയെല്ലാം നിങ്ങളിലേക്ക് വന്നു ചേരും. 

പൃഥിരാജിന്റെ ഫാൻ ഗേൾ അദ്ദേഹത്തിനൊപ്പം,‌ അഭിനയിക്കാൻ മോഹം

സിനിമയും അഭിനയവുമാണ് എന്റെ ലക്ഷ്യം. അതിലേക്കുള്ള ചവിട്ടുപടികളായിട്ടാണ് ഇതുവരെയുള്ള എന്റെ യാത്രയെ കാണുന്നത്. തുടക്കകാരിയെന്ന നിലയിൽ എനിക്ക് കഥാപാത്രങ്ങളുടെ കാര്യത്തിൽ സെലക്റ്റീവാകാൻ കഴിയില്ല. എന്നിരുന്നാലും പെർഫോം ചെയ്യാൻ സ്പേസ് തരുന്ന കഥാപാത്രം ലഭിച്ചാൽ സന്തോഷം. അത് ഹീറോയിനോ സെക്കൻഡ് ഹീറോയിനോ ക്യാരക്ടർ വേഷമോ എന്തായാലും ഞാൻ ചെയ്യും. ശരീര പ്രദർശനത്തിനു വേണ്ടി ഗ്ലാമർ റോളുകൾ ചെയ്യാൻ താൽപര്യമില്ല. കഥാപാത്രം ആവശ്യപ്പെടുന്നതിനു അനുസരിച്ച് വസ്ത്രധാരണം നടത്താനാണ് ഇഷ്ടം. നമ്മുടെ മലയാളം ഇൻടസ്ട്രി അനുഗൃഹീതമാണ്. മമ്മൂട്ടി, മോഹൻലാൽ, യുവ നിരയിലുള്ള അഭിനേതാക്കൾക്കൊപ്പമെല്ലാം 

shinu-1
ഷിനു പ്രേം (ഇൻസ്റ്റഗ്രാം)

അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. കൂട്ടത്തിൽ പൃഥ്വിരാജിനൊപ്പം അഭിനയിക്കുക എന്റെ ഒരു വലിയ സ്വപ്നമാണ്. സ്കൂൾ കാലം മുതൽ അദ്ദേഹം എന്റെ ഹീറോയാണ്. സിനിമയിൽ മാത്രമല്ല സിനിമയ്ക്കു പുറത്തും അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ, സ്റ്റൈയിൽ, ആറ്റിറ്റ്യൂഡൊക്കെ ഇഷ്ടമാണ്. ഫാൻ ഗേളാണ്, അതുകൊണ്ട് അദ്ദേഹത്തിനൊപ്പം ഒരു വേഷം ചെയ്യണമെന്നുണ്ട്.  

English Summary:

Interview with Shinu Prem on Gopi Sundar issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com