ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ആസിഫ് അലിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രം കുടുംബപ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിത്രത്തിലെ ഗാനങ്ങളും സൂപ്പർഹിറ്റുകളുെട പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്. ബി.കെ.ഹരിനാരായണൻ, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് വില്യം ഫ്രാൻസിസ് ആണ് ഈണം പകർന്നത്. പിയാനിസ്റ്റ് ആയ വില്യം ആദ്യമായി സംഗീതം പകരുന്ന ചിത്രമാണിത്. ആദ്യ ഗാനങ്ങൾ തന്നെ ഹിറ്റ് ആയതിന്റെ സന്തോഷത്തിലാണ് ഈ സംഗീതസംവിധായകൻ. ചലച്ചിത്രതാരം മിത്ര കുര്യന്റെ ഭർത്താവാണ് വില്യം. ‘എന്നാ ഉണ്ട്ര ഉവ്വേ കേട്ടോ’, ‘പതിവോ മാറും’, ‘ആത്മാവിലെ വാനങ്ങളിൽ’ എന്നിങ്ങനെ മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത് നജീം അർഷാദ്, നിരഞ്ജ് സുരേഷ് എന്നിവർക്കൊപ്പം വില്യം ഫ്രാൻസിസും ഗാനം ആലപിച്ചിട്ടുണ്ട്. അതിൽ തന്നെ ‘ആത്മാവിലെ വാനങ്ങളിൽ’ എന്ന മെലഡി ഗാനത്തിന് വലിയ പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്. നജീം അർഷാദ് ആണ് ഗാനം ആലപിച്ചത്. വില്യമും നജീമും വളരെ അടുത്ത സുഹൃത്തുക്കളാണ്. സൗഹൃദത്തിൽ പിറന്ന പാട്ട് ഹിറ്റ് ആയതിന്റെ സന്തോഷത്തിലാണ് അവർ. പാട്ടനുഭവങ്ങളുമായി വില്യം ഫ്രാൻസിസും നജിം അർഷാദും മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.

 

‍15 വർഷം, 300 സിനിമകൾ ഒടുവിൽ ഒരു ‘ഹരിശ്രീ’ – വില്യം ഫ്രാൻസിസ് പറയുന്നത്

 

എന്റെ ആദ്യത്തെ സംഗീതസംവിധാന സംരംഭമാണിത്. പതിനഞ്ചു വർഷത്തോളമായി ഞാൻ ചലച്ചിത്ര മേഖലയിലുണ്ട്. ഏകദേശം മുന്നൂറോളം സിനിമകളിൽ സംഗീതസംവിധായകർക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലെ ഈ മെലഡി ഗാനത്തിൽ എടുത്തു പറയേണ്ട ഒരു പ്രത്യേകതയുണ്ട്. ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷം ദൃശ്യങ്ങള്‍ കണ്ടിട്ടാണ് ഞാൻ പാട്ട് ചിട്ടപ്പെടുത്തിയത്. അതുപോലെ ഹരിനാരായണൻ വരികളെഴുതിയതും അങ്ങനെയാണ്. സാധാരണയായി പാട്ട് ചെയ്തതിനു ശേഷം ദൃശ്യങ്ങൾ ഷൂട്ട് ചെയ്യാറാണ് പതിവ്. എന്നാൽ ഇവിടെ വ്യത്യസ്തമായി ചെയ്തതുകൊണ്ട് ആ ഗാനം അത്രയേറെ മികച്ചതായി എന്ന് എനിക്കു തോന്നുന്നു. അപൂർവം ചില സിനിമകളിൽ മാത്രമേ ഇത്തരത്തിലൊരു രീതി സ്വീകരിക്കാറുള്ളു. നജീം അത് വളരെ നന്നായി പാടി. പാട്ട് പുറത്തിറങ്ങിയ ശേഷം ചില പ്രമുഖ സംവിധായകർ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അതു മാത്രവുമല്ല, അവരുടെ അടുത്ത ചിത്രങ്ങൾക്കു വേണ്ടി സംഗീതം ചെയ്യാനുള്ള അവസരവും എനിക്കു ലഭിച്ചു. അതിൽ ഒരുപാട് സന്തോഷം. ഈ ചിത്രത്തലെ ‘എന്നാ ഉണ്ട്ര ഉവ്വേ’ എന്ന കല്യാണപാട്ട് ഞാൻ തന്നെയാണ് ആലപിച്ചത്. അതിനും മികച്ച സ്വീകാര്യത ലഭിച്ചു. യഥാർഥത്തിൽ ഈ ചിത്രം ഇത്ര വലിയൊരു വിജയമാകുമെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല. സംവിധായകൻ നിസാം എന്നെ വിളിച്ച് അതിന്റെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. 

 

ആത്മാവിൽ നിന്നു പിറന്ന ഗാനം – നജിം അർഷാദ്

 

ഏകദേശം പത്തു വർഷം മുൻപാണ് ഞാൻ വില്യം ഫ്രാൻസിസിനെ പരിചയപ്പെടുന്നത്. ഒരു സംഗീതപരിപാടിക്കു പോയപ്പോൾ അപ്രതീക്ഷിതമായിട്ടായിരുന്നു ആ കണ്ടുമുട്ടൽ. അവൻ ഒരു മികച്ച പിയാനിസ്റ്റ് ആണ്. അന്ന് തന്നെ ഞാൻ അവനെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിനു ശേഷം ഞങ്ങൾ ഒരുമിച്ച് സംഗീതപരിപാടികൾ ചെയ്യാൻ തുടങ്ങി. ഇന്ത്യക്ക് അകത്തും പുറത്തുമായി ഞങ്ങൾ നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പിച്ചു. അവന്റെ ആദ്യത്തെ സിനിമയാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. അതിൽ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു. ആ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. അതറിയുമ്പോൾ വീണ്ടും സന്തോഷം തോന്നുന്നു. ‘ആത്മാവിലെ വാനങ്ങളിൽ’ എന്ന ഈ ഗാനം ഹൃദയം തൊടുന്ന ഒരു മെലഡി ആയിട്ടാണ് എനിക്കു തോന്നിയത്. അവന്റെ ആത്മാവിൽ നിന്നു തന്നെയാണ് ആ പാട്ട് പിറന്നത്. അത് നന്നായി പാടാൻ ഞാൻ പരമാവധി ശ്രമിച്ചു. പാടുന്ന സമയത്ത് അവനും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ പാടുമ്പോൾ വല്ലാത്തൊരു സ്വാതന്ത്ര്യവും ശാന്തതയും എനിക്ക് അനുഭവപ്പെട്ടു. റെക്കോർഡ് ചെയ്യുമ്പോൾ റെക്കോർഡിങിന്റേതായ ഒരു അന്തരീക്ഷത്തിനേക്കാളുപരിയായി ഞങ്ങളുടെ സൗഹൃദമായിരുന്നു അവിടെ പ്രതിഫലിച്ചത്. പരസ്പരം തമാശകളും വിശേഷങ്ങളുമൊക്കെ പങ്കു വച്ചുകൊണ്ടായിരുന്നു ഞങ്ങളുടെ റക്കോർഡിങ്. ആവശ്യത്തിനു സമയമെടുത്താണ് ഞങ്ങൾ റെക്കോർഡിങ് പൂർത്തിയാക്കിയത്. എന്തായാലും ഗാനം പ്രേക്ഷകർ ഏറ്റെടുത്തതിൽ ഒരുപാട് സന്തോഷം. 

 

 

 

 

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com