പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് അനുജത്തി, ‘ചോദിക്കാനെത്തി’ ജ്യേഷ്ഠൻ! ചർച്ചാ വിഷയമായി കക്കർ സഹോദരങ്ങളും വിവാദവും

Mail This Article
ഓസ്ട്രേലിയയിൽ സംഗീതപരിപാടിക്ക് വൈകിയെത്തിയതിന് കാണികളോട് മാപ്പ് പറയുകയും പൊതുവേദിയിൽ കരയുകയും ചെയ്ത ഗായിക നേഹ കക്കറിന്റെ ദൃശ്യങ്ങൾ ചർച്ചയായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണം അറിയിച്ചിരിക്കുകയാണ് നേഹയുടെ സഹോദരനും ഗായകനുമായ ടോണി കക്കർ. ഒരു സംഗീതപരിപാടിയുടെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തിട്ട് അത് ചെയ്യാതിരുന്നാൽ ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് ടോണി ചോദിച്ചു.
‘ഞാന്‍ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് നിങ്ങളെ ക്ഷണിച്ചുവെന്നിരിക്കട്ടെ. അതുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളുടെയും ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കണം. ഹോട്ടല്‍ ബുക്കിങ്, വാഹനസൗകര്യം, വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകല്‍ എന്നിവയെല്ലാം അതിൽ ഉൾപ്പെടും. എന്നാല്‍ പരിപാടിക്കായി വന്നിറങ്ങിയപ്പോള്‍ ഇവയൊന്നും ബുക്ക് ചെയ്തിട്ടില്ലെന്ന് മനസ്സിലാക്കുമ്പോഴുള്ള അവസ്ഥ ചിന്തിച്ചുനോക്കൂ. വിമാനത്താവളത്തില്‍ കാറില്ല, ഹോട്ടല്‍ ബുക്കിങ്ങോ ടിക്കറ്റുകളോ ഒന്നുമില്ല. ഈ സാഹചര്യത്തില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?’– ടോണി കക്കർ ചോദിക്കുന്നു.
ടോണിയുടെ പ്രതികരണവും ഇപ്പോൾ ചർച്ചയായിക്കഴിഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് അന്വേഷിക്കുകയാണ് സമൂഹമാധ്യമലോകം. സഹോദരി കരഞ്ഞപ്പോൾ ചോദിക്കാനെത്തിയ ടോണിയെ ആരാധകർ അഭിനന്ദിക്കുന്നുമുണ്ട്. അതേസമയം, അസൗകര്യങ്ങൾ നിമിത്തം സംഗീതപരിപാടി വേണ്ടെന്നു വയ്ക്കാൻ നേഹയുടെ ടീം അംഗങ്ങൾ നിർദേശിച്ചെങ്കിലും ഗായിക പരിപാടിയുമായി മുന്നോട്ടുപോകുകയായിരുന്നുവെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.
ഏതാനും ദിവസങ്ങൾക്കു മുൻപ് മെൽബണിൽ നടന്ന സ്റ്റേജ് ഷോയ്ക്കിടെയായിരുന്നു സംഭവം. 3 മണിക്കൂർ വൈകിയാണ് നേഹ കക്കർ സംഗീതപരിപാടിക്കെത്തിയത്. തുടർന്ന് കാണികളുടെ പ്രതികരണം കണ്ട് വികാരാധീനയാവുകയായിരുന്നു. വൈകി വന്നതിന് നേഹ കാണികളോട് ക്ഷമാപണം നടത്തി. സംഭവത്തിന്റെ വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. സദസ്സിലെ ചിലർ നേഹയെ ആശ്വസിപ്പിക്കാൻ ആർപ്പുവിളിക്കുകയും കരഘോഷം മുഴക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാനാകും. വേറെ ചിലർ കോപത്തോടെയും പ്രതികരിച്ചു. നേഹയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയെ കണ്ണീര് കൊണ്ട് ന്യായീകരിക്കേണ്ട എന്നാണ് ചിലരുടെ വിമർശനം. ഇതൊക്കെ നേഹയുടെ വെറും അഭിനയമാണെന്ന് വിഡിയോ കണ്ട് വേറെ ചിലർ പ്രതികരിച്ചു. പിന്നാലെയാണ് ടോണി കക്കറിന്റെ പ്രതികരണവും എത്തിയത്.