ADVERTISEMENT

പോകുന്നവർ പോകട്ടെയെന്ന് 1964 ഏപ്രിലിൽ സിപിഐ അധ്യക്ഷൻ എസ്.എ.ഡാങ്കെയും, പോകണമെങ്കിൽ പോകാമെന്ന് 2007 ഓഗസ്റ്റിൽ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും പറഞ്ഞു. ഡാങ്കേ പറഞ്ഞതു കേട്ടു പോയവർ സിപിഎമ്മുണ്ടാക്കി. മൻമോഹൻ പറഞ്ഞത് ഒരുമിച്ചിരുന്നു കേട്ടത് അന്നത്തെ സിപിഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും സിപിഐ ജനറൽ സെക്രട്ടറി എ.ബി.ബർദനുമാണ്. 11 മാസം കഴിഞ്ഞപ്പോൾ ഇടത് – യുപിഎ ബന്ധം അവസാനിച്ചു.

ശല്യം തീർന്നു എന്നുകൂടി ഡാങ്കെ പറഞ്ഞിരുന്നു. ശല്യം മടുത്തിട്ടെന്നോണമാണു മൻമോഹൻ, കാരാട്ടിനോടും ബർദനോടും പിണങ്ങിപ്പറഞ്ഞതെന്നാണ് ആ വാക്കുകൾ പരസ്യമാക്കപ്പെട്ട അഭിമുഖത്തിന്റെ തുടക്കത്തിൽ പറയുന്നത്. ഇടതുപാർട്ടികൾ മൻമോഹനെ ചങ്ങലയ്ക്കിട്ട് അടിമയാക്കാൻ ശ്രമിച്ചെന്നാണ് അതെപ്പറ്റി കോൺഗ്രസ് പിന്നീട് ആരോപിച്ചത്.

ഇടതു പിന്തുണയോടെയാണ് 2004ൽ യുപിഎ സർക്കാർ രൂപീകരിച്ചത്. ആ വർഷം മേയിൽ സോണിയ ഗാന്ധിയുടെ വീട്ടിൽ സന്ധ്യായോഗത്തിലേക്ക് അന്നത്തെ സിപിഎം ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത് എത്തിയത് സമാജ്‌വാദി പാർട്ടി നേതാവ് അമർ സിങ്ങുമായാണ്. അമർ സിങ്ങിനു ക്ഷണമില്ലെന്നു കോൺഗ്രസ് വ്യക്തമാക്കിയപ്പോൾ മറ്റൊന്നുകൂടി ഉദ്ദേശിച്ചു; പിന്തുണയുടെ പേരിൽ സർക്കാരിനെ സ്വാധീനിക്കാനാണു ശ്രമമെങ്കിൽ നടക്കില്ല.

2011ലെ ലോകകപ്പ് ക്രിക്കറ്റിൽ പഞ്ചാബിലെ മൊഹാലിയിൽ ഇന്ത്യ – പാക്കിസ്ഥാ‍ൻ സെമി ഫൈനലിനെത്തിയ പാക്ക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്കൊപ്പം മൻമോഹൻ സിങ്.
2011ലെ ലോകകപ്പ് ക്രിക്കറ്റിൽ പഞ്ചാബിലെ മൊഹാലിയിൽ ഇന്ത്യ – പാക്കിസ്ഥാ‍ൻ സെമി ഫൈനലിനെത്തിയ പാക്ക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്കൊപ്പം മൻമോഹൻ സിങ്.

5 വർഷവും സർക്കാരിന് ഇടതുപിന്തുണയുണ്ടാകുമെന്ന് മൻമോഹനു ജ്യോതി ബസുവിന്റെ വാക്കുണ്ടായിരുന്നു. സുർജിത് സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു മാറിയാൽ പ്രശ്നങ്ങളുണ്ടാകുമെന്ന് കോൺഗ്രസിന് ആശങ്കയുമുണ്ടായിരുന്നു. 2005 ഏപ്രിലിൽ സിപിഎം പാർട്ടി കോൺഗ്രസ് നടക്കുന്നതിനിടെ മൻമോഹന്റെ വസതിയിൽ അത്താഴത്തിനെത്തിയ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞതും സുർജിത് മാറില്ലെന്നാണ്. അത്താഴം പൂർത്തിയാകുംമുൻപേ, കാരാട്ട് ജനറൽ സെക്രട്ടറിയാകുമെന്ന് ടിവി ചാനലിൽ വാർത്ത വന്നു. തന്നെ മാറ്റി പ്രണബ് മുഖർജിയെയോ എ.കെ.ആന്റണിയെയോ പ്രധാനമന്ത്രിയാക്കാൻ സിപിഎം ശ്രമിക്കുമെന്നു മൻമോഹൻ കരുതിയിരുന്നതായാണ് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു എഴുതിയത്; സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതിനു തൊട്ടുമുൻപ് സിപിഎം ‘ഇടത് അനുകൂല’ പ്രധാനമന്ത്രിക്കായി ശ്രമിച്ചെന്നും.

ഇടതിന്റെ പിന്തുണയ്ക്കും മൻമോഹൻ സിങ് സർക്കാരിന്റെ നയങ്ങൾക്കുമുള്ള വ്യവസ്ഥകളെന്നോണമാണ് പൊതു മിനിമം പരിപാടിയുണ്ടാക്കിയത്. മേൽനോട്ടത്തിന് യുപിഎ – ഇടത് ഏകോപനസമിതിയുമുണ്ടാക്കി. ഇന്ത്യ – യുഎസ് ആണവക്കരാറിനെച്ചൊല്ലി തർക്കമായപ്പോൾ ആ വിഷയത്തിൽ മറ്റൊരു സമിതി രൂപീകരിച്ചു. 

2007 സെപ്റ്റംബറിൽ ഇടത് – യുപിഎ ആണവകാര്യ സമിതിയുണ്ടായി. 2008 ജൂലൈ 10നു നിശ്ചയിച്ചിരുന്ന ആണവകാര്യ സമിതി ചേർന്നില്ല. അതിന്റെ തലേന്നാണ് ഇടതു നേതാക്കൾ രാഷ്ട്രപതിയെ കണ്ട് സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നുവെന്ന് അറിയിച്ചത്.പിന്തുണച്ച കാലത്ത് ഭരണത്തെയും നയങ്ങളെയും സംബന്ധിച്ചു മൻമോഹനും യുപിഎ അധ്യക്ഷ സോണിയയ്ക്കും കുറിപ്പു നൽകുക ഇടതിന്റെ രീതിയായിരുന്നു. പിന്നീട് സർക്കാർ പ്രതിസന്ധിയിലായ 2ജി സ്പെക്ട്രം വിഷയത്തിലുൾപ്പെടെ 20 കുറിപ്പുകളെങ്കിലും രണ്ടു വർഷത്തിൽ മൻമോഹനു ലഭിച്ചു. ചിലതിനു മറുപടിയുണ്ടായി, ചിലതിലെ ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടു, മറ്റു ചിലത് അവഗണിക്കപ്പെട്ടു. എന്തായാലും, ഒപ്പമുള്ളപ്പോൾ ഇടതുപക്ഷം റഫറിയെപ്പോലെ പെരുമാറിയെന്നും അതു സർക്കാരിന്റെ പ്രവർത്തനത്തിൽ അച്ചടക്കം ഉറപ്പാക്കിയെന്നും കോൺഗ്രസ് പിന്നീടു പറഞ്ഞിട്ടുണ്ട്.

Manmohan Singh | Sonia Gandhi | Pranab Mukherjee (PTI Photo)
പ്രണബ് മുഖർജിക്കും സോണിയ ഗാന്ധിക്കുമൊപ്പം പ്രധാനമന്ത്രി മൻമോഹൻ സിങ്. 2004 സെപ്റ്റംബർ 19ലെ ചിത്രം. (PTI Photo)
Manmohan Singh | Sonia Gandhi | Pranab Mukherjee (PTI Photo)
Manmohan Singh | (PTI Photo by Manvender Vashist)
Manmohan Singh | Narendra Modi | (PTI Photo by Kamal Kishore)
Manmohan Singh | (PTI Photo)

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപന ഉൾപ്പെടെ പല വിഷയങ്ങളിലും ഇടതുപാർട്ടികൾ മൻമോഹനുമായി ഉടക്കി. സർക്കാരിനു പിന്തുണ പിൻവലിക്കാനുള്ള വിഷയമാണോ ആണവക്കരാർ എന്നതിൽ സിപിഎം ബംഗാൾ ഘടകത്തിനു സംശയമുണ്ടായിരുന്നു. അന്നത്തെ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി പാർട്ടിയിൽനിന്നു പുറത്താക്കപ്പെടുന്നതിലും അതിനു കാരണം കാരാട്ടാണെന്ന് അദ്ദേഹം ആരോപിച്ചതിലും ബംഗാൾ നിലപാട് വ്യക്തമായിരുന്നു. ഇടതുപിന്തുണ പിൻവലിക്കപ്പെട്ടതിനു പിന്നാലെ, സോമനാഥിന്റെ നിയന്ത്രണത്തിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ മൻമോഹൻ സർക്കാർ ജയിച്ചു. 2009ൽ യുപിഎയെ പരാജയപ്പെടുത്താനുള്ള ഇടതുശ്രമം എങ്ങുമെത്തിയതുമില്ല. 

English Summary:

Manmohan Singh and the Left: Manmohan Singh's relationship with the Left parties was fraught with tension. The alliance's eventual breakdown stemmed from policy disagreements and internal power struggles within both the UPA and the Left

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com