വാദ്യകലാകാരൻ കൃഷ്ണൻകുട്ടി മാരാർ അന്തരിച്ചു

Mail This Article
പിറവം ∙ പ്രസിദ്ധ ക്ഷേത്രവാദ്യ കലാകാരനും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വൈക്കം ക്ഷേത്ര കലാ പീഠം മുൻ പ്രിൻസിപ്പലുമായ മാമലശേരി മാപ്പാനാലിൽ മറവക്കാട്ട് (പാഴൂർ പുൽപ്ര മാരാത്ത്) പി.എൻ.കൃഷ്ണൻകുട്ടി മാരാർ (85) അന്തരിച്ചു. സംസ്കാരം നടത്തി.
പിതാവ് ഉദയംപേരൂർ മുരിയൻകേരിൽ മാരാത്തു പത്മനാഭ ശർമയിൽ നിന്ന് ഇടയ്ക്കയിൽ പരിശീലനം പൂർത്തിയാക്കി 11–ാം വയസ്സിൽ അരങ്ങേറ്റം നടത്തി. തുടർന്ന് ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ പഠനം. പിന്നീട് അവിടെ അധ്യാപകനായി. തുടർന്നു വൈക്കം ക്ഷേത്ര കലാപീഠത്തിൽ അധ്യാപകനായി ചേർന്ന അദ്ദേഹം പ്രിൻസിപ്പൽ ആയി വിരമിച്ചു.
കഥകളി പദം, കഥകളി മദ്ദളം, ചെണ്ട, തായമ്പക, പഞ്ചവാദ്യ തിമില എന്നിവയിലെല്ലാം വൈഭവമുണ്ടായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രകലാ പ്രവീണ പുരസ്കാരം, ഷഡ്കാല ഗോവിന്ദ മാരാർ കലാസമിതി പുരസ്കാരം, കലാമണ്ഡലം പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ മൃണാളിനി. മക്കൾ: നന്ദകുമാർ (അധ്യാപകൻ, തിരുവനന്തപുരം മാർഗി കഥകളി സ്കൂൾ), വിജയലക്ഷ്മി, സ്മിത, ശാലിനി. മരുമക്കൾ: വേളൂർവട്ടം വടക്കേടത്ത് മായ (രാമമംഗലം പഞ്ചായത്ത് മുൻ ഭരണസമിതി അംഗം), തുരുത്തിക്കര ചെറുമൺചിറയിൽ രാധാകൃഷ്ണൻ, പുത്തൻകുരിശ് ചെമ്മലയിൽ മോഹനൻ, വാഴക്കുളം അരിമ്പാശേരിൽ മോഹനൻ.
Content highlights: Krishnan Kutty Marar passes away