ADVERTISEMENT

തിരുവനന്തപുരം ∙ മാങ്കുളം ജലവൈദ്യുത പദ്ധതിക്കായി 2.5 കിലോമീറ്റർ ദൈർഘ്യമുള്ള പ്രധാന തുരങ്കത്തിന്റെ നിർമാണം 10ന് പൂർത്തിയാകും. ലക്ഷ്യമിട്ടതിനേക്കാൾ 4 മാസം മുൻപാണ് കൂറ്റൻ പാറകൾ തുരന്നുള്ള തുരങ്കം പൂർത്തിയാക്കുന്നത്.

2 ഘട്ടങ്ങളിലായി ആകെ 80 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിൽ 40 മെഗാവാട്ട് ശേഷിയുണ്ടാകും. ജലത്തിന്റെ മർദം നിയന്ത്രിക്കുന്ന സർജ് കിണർ വരെ 3.6 മീറ്റർ വീതിയിൽ പ്രധാന തുരങ്കത്തിന്റെ നിർമാണമാണ് അവസാനഘട്ടത്തിലെത്തിയത്.

മാങ്കുളം ടൗണിനു സമീപം നിർമിക്കുന്ന ഡാമിൽ നിന്നു പവർ ഹൗസ് വരെ വെള്ളം എത്തിക്കുന്നത് ഈ തുരങ്കത്തിലൂടെയാണ്. തുരങ്കത്തിൽ നിന്നു മുകളിലേക്കു തുറക്കുന്ന സർജ് കിണറിന് 90 മീറ്റർ ആഴവും 8 മീറ്റർ വ്യാസവുമുണ്ട്.

അവിടെ നിന്ന് 3 മീറ്റർ വീതിയും ഒരു കിലോമീറ്റർ ദൈർഘ്യവുമുള്ള പ്രഷർ ഷാഫ്റ്റ് തുരങ്കം കൂടി നിർമിക്കാനുണ്ട്. ഇതിൽ ഏകദേശം 800 മീറ്റർ നിർമാണം പൂർത്തിയായി. പെൻസ്റ്റോക്കിനു പകരം 51 ഡിഗ്രി ചെരിവിൽ നിർമിക്കുന്ന തുരങ്കത്തിന്റെ 160 മീറ്റർ നിർമാണം പൂർത്തിയായി. 230 മീറ്റർ കൂടി പൂർത്തിയാകാനുണ്ട്.

ആകെ സിവിൽ ജോലികളിൽ 40% പൂർത്തിയായി. 50 മീറ്റർ ഉയരവും 200 മീറ്റർ വീതിയുമുള്ള ഡാം സമീപകാലത്ത് കെഎസ്ഇബി നിർമിച്ചവയിൽ ഏറ്റവും വലുതാണ്. പെരിയാറിന്റെ കൈവഴിയായ മേലാച്ചേരി പുഴയിലാണ് ഡാം. നിർദിഷ്ട പൂയംകുട്ടി ഡാം മേഖലയിലേക്കാണ് മാങ്കുളം ഡാമിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിച്ച ശേഷമുള്ള വെള്ളം എത്തുന്നത്. അടുത്ത ഘട്ടത്തിൽ ലോവർ രാജമല, കടലാർ എന്നിവിടങ്ങളിൽ നിന്ന് വെള്ളം 6 കിലോമീറ്റർ ടണലിലൂടെ ഡാമിലെത്തിച്ച് 40 മെഗാവാട്ട് വൈദ്യുതി കൂടി ഉൽപാദിപ്പിക്കാനാകും.

മാങ്കുളം പദ്ധതി

ഇടുക്കി ജില്ലയിലെ മാങ്കുളത്ത് 2022 ൽ നിർമാണം തുടങ്ങിയ മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ ആദ്യ ഘട്ടത്തിന് 600 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിൽ 295 കോടി രൂപ സിവിൽ ജോലിക്കാണ്. പിഇഎസ്–കെഎസ്ആർ കൺസോർഷ്യമാണ് നിർമാണ കരാർ നേടിയത്.

2026 മേയിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. എന്നാൽ, വിവിധ കാരണങ്ങളാൽ ഒരു വർഷം കൂടി നിർമാണ കാലാവധി നീളാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അധികൃതർ പറയുന്നു. ആദ്യഘട്ടം പൂർത്തിയാകുമ്പോൾ പ്രതിവർഷം 10.1 കോടി യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.

English Summary:

Mankulam hydroelectric project tunnel construction work completing on 10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com