ADVERTISEMENT

തിരുവനന്തപുരം ∙ വനം ഉദ്യോഗസ്ഥർക്ക് വിപുലമായ അധികാരങ്ങൾ നൽകുന്ന വനം നിയമ ഭേദഗതി സർക്കാർ ഉപേക്ഷിച്ചു. പ്രതിപക്ഷവും കർഷക, സമുദായ സംഘടനകളും ആശങ്കയും പ്രതിഷേധവും അറിയിച്ചതിനെ തുടർന്നാണിത്. ഏതു നിയമവും മനുഷ്യർക്കു വേണ്ടിയാവണമെന്നു ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്. 

നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പും വർഷാവസാനം തദ്ദേശ തിരഞ്ഞെടുപ്പും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ, കർഷകരെ ആശങ്കയിലാക്കുന്ന ഭേദഗതിയുമായി മുന്നോട്ടു പോകുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നു വിലയിരുത്തിയാണ് സർക്കാരിന്റെ പിന്മാറ്റം. സർക്കാരിന്റെ തന്നെ ഭാഗമായ കേരള കോൺഗ്രസും (എം) ഭേദഗതിക്കെതിരെ രംഗത്തുവന്നിരുന്നു. ഈ മാസം 27 മുതൽ പ്രതിപക്ഷ നേതാവ് വി.‍ഡി.സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് മലയോര സമരയാത്രയും പ്രഖ്യാപിച്ചിരുന്നു. 

നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള അടിയന്തര സ്വഭാവം വനം നിയമ ഭേദഗതിക്കില്ലെന്നു മന്ത്രിസഭാ യോഗം വിലയിരുത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. ഭേദഗതികൾ നടപ്പാക്കാനുള്ള നീക്കം രണ്ടാം തവണയാണ് ഉപേക്ഷിക്കേണ്ടി വരുന്നത്. 2019 ൽ ഭേദഗതി ബിൽ അവതരിപ്പിച്ചെങ്കിലും നിയമസഭ പരിഗണിച്ചില്ല. ഇതു കാലഹരണപ്പെട്ടതോടെയാണ് ഭേദഗതി ബില്ലുമായി വനംവകുപ്പ് വീണ്ടുമെത്തിയത്.

വിവാദ വ്യവസ്ഥകൾ

∙ വനം ഉദ്യോഗസ്ഥർക്ക് പൊലീസ് ഉദ്യോഗസ്ഥരുടേതിനു തുല്യമായ അധികാരം.

∙ വനം കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്നവരെ മജിസ്ട്രേട്ടിന്റെ ഉത്തരവില്ലാതെയോ വാറന്റില്ലാതെയോ അറസ്റ്റ് ചെയ്യാം, തടങ്കലിൽ വയ്ക്കാം.

∙ വനം കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്നവർ സ്വന്തം പേരും താമസ സ്ഥലവും വെളിപ്പെടുത്താൻ വിസമ്മതിച്ചാൽ പോലും നടപടി നേരിടും.

∙ഏതെങ്കിലും വകുപ്പിൽ നിക്ഷിപ്തമാകുന്ന അധികാരം ദുർവിനിയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്ക സർക്കാർ ഗൗരവമായി കാണുന്നു. കർഷകരുടെയും മലയോര മേഖലയിൽ താമസിക്കുന്നവരുടെയും ന്യായമായ താൽപര്യങ്ങൾക്കെതിരായ ഒരു നിയമവും ഈ സർക്കാരിന്റെ ലക്ഷ്യമല്ല. എല്ലാക്കാലത്തും സർക്കാർ മലയോരവാസികളുടെ കൂടെയാണു നിന്നിട്ടുള്ളത്’’-മുഖ്യമന്ത്രി പിണറായി വിജയൻ

English Summary:

Forest Act Amendment: Government backtracks after protests; Decision follows farmer and community opposition

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com