വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിവീഴ്ത്തി തീകൊളുത്തി കൊന്നു; പ്രതി പൊലീസുകാരന്

Mail This Article
ആലപ്പുഴ∙ മാവേലിക്കര വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫിസറെ പെട്രോളൊഴിച്ചു തീവച്ചു കൊലപ്പെടുത്തി. തെക്കേമുറി ഊപ്പൻ വിളയിൽ സജീവിന്റെ ഭാര്യ സൗമ്യയെ (32) ആണു കൊലപ്പെടുത്തിയത്. വള്ളികുന്നം കഞ്ഞിപ്പുഴയ്ക്കു സമീപം ശനി വൈകിട്ട് മൂന്നരയോടെയാണു സംഭവം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സൗമ്യയെ കാറിടിച്ചു വീഴ്ത്തിയതിനു ശേഷം വെട്ടുകയും പെട്രോളൊഴിച്ചു തീകൊളുത്തുകയുമായിരുന്നു. ആലുവ ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥനായ അജാസാണ് കൊല നടത്തിയത്. സൗമ്യ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.
തഴവയിൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റെ പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു സ്കൂട്ടറിൽ വരുമ്പോഴായിരുന്നു സംഭവം. രാവിലെ വള്ളികുന്നം വട്ടയ്ക്കാട് സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് ക്യാംപിൽ പങ്കെടുത്തതിനു ശേഷമാണ് സൗമ്യ പരീക്ഷയ്ക്കു പോയത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതി കഴുത്തിനു വെട്ടി താഴെയിട്ടു. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു. ആക്രമണത്തിനിടയിൽ പ്രതിക്കും പൊള്ളലേറ്റു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

മൂന്നു കുട്ടികളുടെ അമ്മയായ സൗമ്യയുടെ ഭര്‍ത്താവ് വിദേശത്താണ്. കാറിനുള്ളില്‍ കന്നാസില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ഒഴിച്ചാണ് സൗമ്യയെ തീ കൊളുത്തിയത്. സൗമ്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണു പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. വള്ളിക്കുന്നം കാഞ്ഞിപ്പുഴ പള്ളിക്കു സമീപത്തുള്ള ആളൊഴിഞ്ഞ കവലയില്‍ വച്ചായിരുന്നു സംഭവം. പ്രതിക്കു പൊള്ളലേറ്റതിനാൽ പൊലീസിനു ചോദ്യം ചെയ്യാനായിട്ടില്ല. സൗമ്യയുടെ ദേഹത്തേക്കു പെട്രോളൊഴിച്ചു തീകത്തിക്കുന്നതിനിടെയായിരുന്നു ഇയാൾക്കും പൊള്ളലേറ്റത്. ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണു നാട്ടുകാർ പിടികൂടിയത്. സൗമ്യയെ വെട്ടുന്നതിനിടയിലും ഇയാൾക്കു പരുക്കേറ്റു. നാട്ടുകാരുടെ മർദനമേറ്റതായും സൂചനയുണ്ട്.
English Summary: Woman Constable Set On Fire In Alapuzha Kerala, Dies; Attacker Under Custody