അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ജനുവരി 14ന്; പ്രധാനമന്ത്രിയെ ക്ഷണിച്ചു

Mail This Article
ന്യൂഡൽഹി∙ അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠാ ചടങ്ങുകൾ ജനുവരി 14ന് മകരസംക്രാന്തി ദിനത്തിൽ ആരംഭിക്കും. പത്തുദിവസം നീണ്ടു നിൽക്കുന്ന പ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചതായി രാമക്ഷേത്ര നിർമാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര അറിയിച്ചു.
ക്ഷേത്രത്തിന്റെ ശ്രീലകത്തെ ഗർഭഗൃഹത്തിന്റെ നിർമാണം പൂർത്തിയായി. ഇവിടെ, ശ്രീരാമന്റെ ബാല രൂപത്തിലുള്ള രണ്ട് വിഗ്രഹങ്ങളുണ്ടാകും. ആദ്യ നിലയുടെ (ഗ്രൗണ്ട് ഫ്ലോർ) നിർമാണം അന്തിമഘട്ടത്തിലാണ്. മേൽക്കൂരയുടെ നിർമാണം പുരോഗമിക്കുകയാണ്.
രാവിലെ 6.30 മുതൽ രാത്രി 8 വരെയായിരിക്കും ദർശന സമയം. ഉച്ചയ്ക്ക് ഒരു മണിക്കൂർ അടച്ചിടും. വിശേഷ ദിവസങ്ങളിൽ 14 മുതൽ 16 മണിക്കൂർ വരെ ദർശനം അനുവദിക്കും. 5 ലക്ഷം ഭക്തജനങ്ങൾ വന്നാൽ ഒരാൾക്ക് 17 സെക്കൻഡ് സമയം ദർശനത്തിനു ലഭിക്കും. ഭക്തരും പ്രതിഷ്ഠയും തമ്മിൽ 30 അടിയുടെ അകലമുണ്ടാകും. ഒന്നാം നിലയിൽ രാമ ദർബാറിലാണു സീതയുടെ പ്രതിഷ്ഠ. വാത്മീകി, ശബരി, നിഷാദ രാജാവ്, വസിഷ്ഠൻ, വിശ്വാമിത്രൻ, അഹല്യ, അഗസ്ത്യ മുനി എന്നിവർക്ക് ഉപക്ഷേത്രങ്ങളുമുണ്ടാകും.
മുഖ്യക്ഷേത്രം 2.8 ഏക്കറിലാണു പൂർത്തിയായിട്ടുള്ളത്. പ്രദക്ഷിണ വീഥി ഉൾപ്പെടെ എട്ടര ഏക്കറുണ്ട്. മ്യൂസിയം ഉൾപ്പെടെ ക്ഷേത്ര സമുച്ചയം മുഴുവനായും 75 ഏക്കറിലായിരിക്കും. 2025 ഡിസംബറിൽ ക്ഷേത്രത്തിന്റെ എല്ലാ നിർമാണവും പൂർത്തിയാകും. 1800 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്.
English Summary: PM Narendra Modi Invited For Ayodhya Ram Temple Consecration