ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യ ആർട്ട് ഫെസ്റ്റിൽ ഒറ്റനോട്ടത്തിൽ കണ്ണിലുടക്കിയ ചിത്രം അപ്പോഴേ വാങ്ങി സ്വന്തമാക്കുകയായിരുന്നു ഫ്രാൻസിൽനിന്നെത്തിയ ആർട്ട് ക്യുറേറ്റർ മയേന. കൗണ്ടറിന്റെ മുകളിലെ ബാനറിൽ ചിത്രകാരിയുടെ പേരുണ്ട്: സുറുമി മമ്മൂട്ടി. അതിലേക്കൊന്നു നോക്കി, എവിടെനിന്നാണു വരുന്നതെന്ന് മയേന സുറുമിയോടു ചോദിച്ചു. കേരളമെന്നു കേട്ടപ്പോൾ അവരുടെ മുഖത്ത് പരിചിത ഭാവത്തിൽ പുഞ്ചിരി വിടർന്നു. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ മകൾ ഒരു മാസത്തിലേറെ സമയെടുത്തു പൂർത്തിയാക്കിയ പ്രകൃതി ദൃശ്യമാണു താൻ ഫ്രാൻസിലേക്കു വാങ്ങിക്കൊണ്ടു പോകുന്നതെന്ന് മയേന ഇനിയെന്നെങ്കിലും അറിയുമായിരിക്കും.

ബാല്യകാല സുഹൃത്തും ചിത്രകാരിയുമായ ദീപ്ശിഖ ഖൈത്താനുമായി ചേർന്നാണ് സുറുമി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടക്കുന്ന ഇന്ത്യ ആർട്ട് ഫെസ്റ്റിൽ പങ്കെടുക്കുന്നത്. പ്രദർശനം തുടങ്ങി ഏതാനും മണിക്കുറുകൾക്കുള്ളിൽ തന്നെ ആദ്യ ചിത്രം വിറ്റു. ഉടൻ ‘വാപ്പച്ചി’യെ വിളിച്ചു സന്തോഷമറിയിച്ചു. പതിവ് ശൈലിയിൽ ‘കൊള്ളാം, നന്നായി’ എന്നു മറുപടി. സുറുമിയുടെ 9 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.

നിറങ്ങളുടെ അതിപ്രസരമില്ലാതെ പ്രകൃതി ദൃശ്യങ്ങളെ പകർത്തുന്ന സുറുമി പക്ഷേ, നിറങ്ങളേറെ ചാലിച്ചു വരച്ചത് വാപ്പച്ചിയുടെ പോർട്രെയ്റ്റ് ആണ്. മമ്മൂട്ടിയുടെ പിറന്നാളിന് മനോരമയ്ക്കായി വരച്ച ആ ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ഒരു നോവലിന്റെ കവർ ചിത്രത്തിനായാണ് ഇതിന് മുൻപ് കളർ പോർട്രെയ്റ്റ് ചെയ്തത്. പിന്നീടുള്ള രചനകളിലൊന്നും നിറങ്ങളെ അധികം ഇടപെടുത്തിയിട്ടില്ലെന്നും സുറുമി പറഞ്ഞു.

ഡൽഹിയിൽ ഈ ചിത്രങ്ങൾ കണ്ടുപോകുന്ന മിക്കവരും സുറുമി, മമ്മൂട്ടിയുടെ മകളും ദുൽഖർ സൽമാന്റെ സഹോദരിയുമാണെന്ന് അറിയുന്നവരല്ല. അവർ കാണുന്നതും പുഞ്ചിരിക്കുന്നതും വിശേഷങ്ങൾ ചോദിച്ചറിയുന്നതുമെല്ലാം ചിത്രകാരിയായ സുറുമിയോടാണ്. ആ സന്തോഷം പറഞ്ഞറിയിക്കാനാകുന്നതല്ലെന്നും സുറുമി പറഞ്ഞു.
ഡൽഹിയിൽ സുറുമിയുടെ ആദ്യത്തെ പ്രദർശനമാണിത്.

9–ാം ക്ലാസ് മുതലാണ് ചിത്രരചന പാഠ്യവിഷയമായി തിരഞ്ഞെടുത്തത്. ലണ്ടനിൽനിന്നു പഠനം പൂർത്തിയാക്കി. ഇപ്പോൾ മുഴുവൻ സമയം ചിത്രരചനയ്ക്കായി നീക്കിവച്ചിരിക്കുന്നു. ബെംഗളുരുവിലെ ലൈറ്റ്ഹൗസ് ഇന്റർനാഷനൽ എന്ന സ്ഥാപനത്തിൽ കുട്ടികളെ ചിത്രരചന പഠിപ്പിക്കുന്നുമുണ്ട്. ഭർത്താവ് മുഹമ്മദ് റൈഹാൻ ഷാഹിദിനും മക്കളായ അധ്യാനും എഫ്സിനുമൊപ്പം ബെംഗളൂരുവിലാണു താമസം.

English Summary:

Surumi Mammootty's Debut Exhibition in Delhi Captures Nature's Beauty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com