ADVERTISEMENT

കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൊതുവായ കാര്യങ്ങളെ സ്വാഗതം ചെയ്യുമ്പോഴും കമ്മിറ്റിയുടെ നടപടിക്രമങ്ങളേയും ഒഴിവാക്കലുകളേയും രൂക്ഷമായി വിമർശിച്ച് ഫെഫ്ക. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവയിലെ വനിതകൾക്കു പറയാനുള്ളത് കമ്മിറ്റി കേട്ടില്ലെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ ആരോപിച്ചു. ‘തിരഞ്ഞെടുത്ത’ കുറച്ചു പേരിൽനിന്നു മാത്രം മൊഴികളെടുത്തപ്പോൾ പ്രധാന സംഘടനകളുടെ പ്രതിനിധികളെ കമ്മിറ്റി ഒഴിവാക്കിയെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. 

കമ്മിറ്റിയുടെ പ്രവർത്തന കാലയളവിൽ ഫെഫ്കയുടെ വിവിധ യൂണിയനുകകളിലായി 600 ഓളം സ്ത്രീകൾ ഉണ്ടായിട്ടും കേവലം 9 പേരെ മാത്രമാണു ഹേമ കമ്മിറ്റി കേട്ടതെന്നും അദ്ദേഹം പറഞ്ഞു. പലരും തങ്ങൾക്കു മുൻപാകെ വരാൻ ബുദ്ധിമുട്ട് കാണിച്ചു എന്നു പറയുന്ന കമ്മിറ്റി എന്തുകൊണ്ടാണു സംഘടനാ നേതൃത്വവുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനോ പ്രശ്നപരിഹാരമുണ്ടാക്കാനോ ശ്രമിച്ചില്ല എന്നും ഫെഫ്ക ജനറൽ സെക്രട്ടറി ആരാഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന എല്ലാവരുടെയും പേരുകൾ പുറത്തു വരണമെന്ന നിലപാട് ആവർത്തിക്കുന്നു. 15 അംഗ പവർ ഗ്രൂപ്പാണ് സിനിമയെ നിയന്ത്രിക്കുന്നതെങ്കിൽ ആ 15 പേരുടെയും പേരുകൾ പുറത്തു വരണം. എന്തുകൊണ്ടാണു പവർഗ്രൂപ്പിലുള്ളവർ ആരൊക്കെയാണെന്ന് കമ്മിറ്റി വ്യക്തമാക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. പവർ ഗ്രൂപ്പ് എന്നത് കമ്മിറ്റിക്കു മുൻപാകെ സാക്ഷികളിൽ ചിലർ ബോധപൂർവം സ്ഥാപിച്ചെടുത്തതാണ് എന്നും അദ്ദേഹം ആരോപിച്ചു.

‘‘കമ്മിറ്റി അന്വേഷിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നു തീരുമാനിച്ച് അത് ഡബ്ല്യുസിസിക്ക് അയച്ചു കൊടുത്തപ്പോൾ എന്തുകൊണ്ടാണ് ഫെഫ്കയുടെ കാര്യത്തിൽ ഈ നടപടിക്രമം പാലിക്കാതിരുന്നത്? പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മയുമായും ഈ കാര്യങ്ങൾ പങ്കിടാൻ കമ്മിറ്റി തയാറായില്ല. ഡബ്ല്യുസിസി അംഗങ്ങളുമായി രണ്ട് തവണ ഗ്രൂപ്പ് മീറ്റിങ് നടത്തിയ കമ്മിറ്റി എന്തുകൊണ്ടാണ് ഫെഫ്കയിലെ വിനിതാ അംഗങ്ങളെ ഇത്തരം മീറ്റിങ്ങുകളിൽ നിന്ന് ഒഴിവാക്കിയത്? കമ്മിറ്റിക്ക് കാണേണ്ടവരെ തിരഞ്ഞെടുത്തതിൽ മുൻവിധികളോ വ്യക്തമായ താൽപര്യങ്ങളോ പ്രവർത്തിച്ചതായാണ് ഞങ്ങൾ മനസിലാക്കുന്നത്’’–ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

English Summary:

FEFKA criticized Hema Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com