മെക്സിക്കോയുമായുള്ള അതിർത്തി അടച്ച് യുഎസ്; സൈനിക തലപ്പത്തും വൻ അഴിച്ചുപണി

Mail This Article
വാഷിങ്ടൻ∙ മെക്സിക്കോയുമായുള്ള അതിർത്തി അടച്ചും യുഎസ് സൈനിക തലപ്പത്ത് വൻ അഴിച്ചുപണി നടത്തിയും യുഎസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അതിര്‍ത്തി അടച്ച വിവരം അറിയിച്ചത്. ‘‘ഞങ്ങളുടെ തെക്കൻ അതിർത്തി അടച്ചിരിക്കുന്നു’’ എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ മെക്സിക്കോ അതിർത്തി അടയ്ക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
അതിർത്തി സുരക്ഷ, വ്യാപാര വിഷയങ്ങളിൽ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോമുമായി യുഎസ് കരാറൊപ്പിട്ടതിനു ആഴ്ചകൾക്കകമാണ് ട്രംപിന്റെ പ്രഖ്യാപനം. അതിർത്തിയിൽ 10,000 സൈനികരെക്കൂടി മെക്സിക്കോ അധികമായി വിന്യസിക്കുമെന്നും വ്യാപാര വിഷയങ്ങളിൽ ചർച്ച നടത്തുമെന്നും ഫെബ്രുവരി ആദ്യം ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയിരുന്നു. തന്റെ ആദ്യ ഭരണകാലത്ത് മെക്സിക്കോ അതിർത്തി സുരക്ഷിതമാക്കാൻ 5200 സൈനികരെയാണു ട്രംപ് വിന്യസിച്ചത്. മുൻ പ്രസിഡന്റ് ജോ ബൈഡനും സൈനികരെ അതിർത്തിയിൽ വിന്യസിച്ചിരുന്നു.
അതിനിടെ, യുഎസ് സംയുക്ത സൈനിക മേധാവി ജനറൽ സി.ക്യു. ബ്രൗണിനെ ട്രംപ് പുറത്താക്കി. ബ്രൗണിനൊപ്പം നാവികസേനയിലെയും വ്യോമസേനയിലെയും 5 മുതിർന്ന ജനറൽമാരെയും പുറത്താക്കിയിട്ടുണ്ട്. ബ്രൗണിന്റെ നാലുവർഷത്തെ കാലാവധിയിൽ രണ്ടുവർഷം ബാക്കിനിൽക്കെയാണ് നടപടി. മുൻ ലഫ്റ്റനന്റ് ജനറൽ ഡാൻ റാസിൻ കെയ്നിനെ പുതിയ സംയുക്ത സൈനിക മേധാവിയായി നാമനിർദേശം ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
ഇതാദ്യമായാണ് വിരമിച്ച ഒരാളെ സംയുക്ത സൈനിക മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. യുഎസ് നാവികസേനാ മേധാവി സ്ഥാനത്തുനിന്ന് അഡ്മിറൽ ലിസ ഫ്രാഞ്ചെറ്റിയെയും ട്രംപ് മാറ്റി. നാവികസേനാ മേധാവിയായ ആദ്യ വനിതയായിരുന്നു ലിസ.