വനിതാദിനത്തിൽ പ്രധാനമന്ത്രിയ്ക്ക് സുരക്ഷയൊരുക്കാൻ വനിതാ ഉദ്യോഗസ്ഥർ; രാജ്യചരിത്രത്തിൽ ആദ്യം

Mail This Article
അഹമ്മദാബാദ്∙ രാജ്യ ചരിത്രത്തിൽ ആദ്യമായി പ്രധാനമന്ത്രിയുടെ പരിപാടിയുടെ മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കാൻ വനിതാ ഉദ്യോഗസ്ഥർ. മാർച്ച് 8 രാജ്യാന്തര വനിതാ ദിനത്തിൽ നടക്കുന്ന പരിപാടിയിലാണ് വനിതാ ഉദ്യോഗസ്ഥർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷ ഒരുക്കുക. വനിതാ ദിനത്തോടനുബന്ധിച്ച് ഗുജറാത്തിലെ നവസാരി ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്ന പരിപാടിയിലായിരിക്കും വനിതാ പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം സുരക്ഷ ഒരുക്കുന്നത്.
‘‘രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച് ഗുജറാത്ത് പൊലീസാണ് പ്രധാനമന്ത്രിക്കായി വനിതാ സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണിത്. നവസാരിയിലെ വാൻസി ബോർസി ഗ്രാമത്തിലെ ഹെലിപാഡിൽ പ്രധാനമന്ത്രി എത്തുന്നതു മുതൽ പരിപാടി നടക്കുന്ന സ്ഥലം വരെയുള്ള മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും വനിതാ പൊലീസ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യും.’’ – ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി പറഞ്ഞു.
പ്രധാനമന്ത്രി വെള്ളി, ശനി ദിവസങ്ങളിലായാണ് ഗുജറാത്തിലും കേന്ദ്രഭരണ പ്രദേശമായ ദാദ്ര – നാഗർ ഹവേലിയിലും സന്ദർശനം നടത്തുന്നത്. മാർച്ച് 8നു വാൻസി ബോർസി ഗ്രാമത്തിൽ നടക്കുന്ന ‘ലക്ഷ്പതി ദീദി’ സമ്മേളന'ത്തിലും അദ്ദേഹം പ്രസംഗിക്കും. സുരക്ഷയ്ക്കായി 2500ഓളം വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതിൽ 2,100–ലധികം കോൺസ്റ്റബിൾമാർ, 187 സബ് ഇൻസ്പെക്ടർമാർ, 61 പൊലീസ് ഇൻസ്പെക്ടർമാർ, 16 ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാർ, അഞ്ച് എസ്പിമാർ, ഒരു ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, ഒരു അഡീഷണൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥ എന്നിവരായിരിക്കും ഉണ്ടാകുക. ഗുജറാത്ത് ആഭ്യന്തര സെക്രട്ടറിയായ നിപുന ടൊറവാനെ സുരക്ഷാ ക്രമീകരണങ്ങളുടെ മേൽനോട്ടം വഹിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.