കാനഡയ്ക്ക് മനംമാറ്റം, വൈദ്യുതി സർചാർജ് ഈടാക്കില്ല; തീരുവ കൂട്ടിയത് പുനഃപരിശോധിക്കുമെന്ന് ട്രംപ്

Mail This Article
വാഷിങ്ടൻ ∙ കാനഡയിലെ സ്റ്റീൽ – അലുമിനിയം ഉൽപന്നങ്ങൾക്ക് യുഎസിൽ 50 ശതമാനം തീരുവ ചുമത്തിയ നടപടി പുനഃപരിശോധിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡയിലെ ഒന്റാരിയോ പ്രവിശ്യ മൂന്ന് യുഎസ് സംസ്ഥാനങ്ങൾക്ക് വൈദ്യുതി സർചാർജ് ഏർപ്പെടുത്തിയതിനു പിന്നാലെയാണ് ട്രംപ് 50 ശതമാനമായി തീരുവ ഉയർത്തിയത്. എന്നാൽ അമേരിക്കയുമായുള്ള ചർച്ചകൾക്ക് ശേഷം ഒന്റാരിയോ ഈ തീരുമാനം താൽക്കാലികമായി മരവിപ്പിച്ചു.
വൈദ്യുതി സർചാർജ് മരവിപ്പിക്കാനുള്ള കാനഡയുടെ തീരുമാനം അധിക തീരുവ ചുമത്തിയ നടപടിയിൽ മാറ്റമുണ്ടാക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു താൻ അക്കാര്യം പരിശോധിക്കുകയാണെന്നും ഒരുപക്ഷെ അങ്ങനെയായിരിക്കാം എന്നുമായിരുന്നു ട്രംപിന്റെ മറുപടി.
കാനഡയില്‍നിന്ന് അമേരിക്കൻ വിപണിയിലെത്തുന്ന അലുമിനിയം, സ്റ്റീല്‍ ഉൽപന്നങ്ങളുടെ തീരുവ 50 ശതമാനം ഉയർത്തി കഴിഞ്ഞദിവസമാണ് ട്രംപ് തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ വാണിജ്യ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി ട്രംപ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്തിലൂടെ അറിയിക്കുകയായിരുന്നു.
നാളുകളായി ഈടാക്കുന്ന അമിത നികുതികള്‍ കാനഡ ഒഴിവാക്കിയില്ലെങ്കില്‍ അമേരിക്കയിലേക്ക് വരുന്ന കാറുകളുടെ നികുതി ഏപ്രില്‍ രണ്ടുമുതല്‍ ഗണ്യമായി വര്‍ധിപ്പിക്കുമെന്നും ട്രംപ് കാനഡയ്ക്ക് താക്കീത് നല്‍കിയിരുന്നു. കാനഡ, മെക്‌സികോ തുടങ്ങിയ മേഖലയില്‍ നിന്നെത്തുന്ന ഉൽപന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഈടാക്കുമെന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രഖ്യാപനം. എന്നാല്‍, ഈ തീരുമാനം ഓഹരി വിപണിയെ മോശമായി ബാധിച്ച സാഹചര്യത്തില്‍ തീരുവ ഈടാക്കുന്നത് നീട്ടിവയ്ക്കുകയായിരുന്നു.