ആക്രമിച്ചത് ഇഷ്ടികയും ഓടും ഉപയോഗിച്ച്; മണികണ്ഠന്റെ തലയ്ക്ക് പിന്നിൽ ആഴത്തിൽ മുറിവ്, അയൽവാസികൾ അറസ്റ്റിൽ

Mail This Article
മുണ്ടൂർ∙ അമ്മയെ അസഭ്യം പറഞ്ഞതിനു സഹോദരന്മാർ മദ്യലഹരിയിൽ അയൽവാസിയെ കൊലപ്പെടുത്തി. കുമ്മംകോട് വീട്ടിൽ മണികണ്ഠൻ (56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ വിനോദ് (46), ബിനിഷ് (38) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്ങളുടെ അമ്മയെ അസഭ്യം പറഞ്ഞത് ഇരുവരും ചോദ്യം ചെയ്തപ്പോഴുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചത്.
ഇഷ്ടികയും ഓടും ഉപയോഗിച്ചാണ് മണികണ്‌ഠനെ ആക്രമിച്ചത്. മണികണ്ഠന്റെ തലയുടെ പിൻഭാഗത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. മദ്യപാനത്തിനിടെ അയൽ വീട്ടുകാർ തമ്മിൽ തർക്കം പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രി നടന്ന സംഭവം പിറ്റേന്ന് രാവിലെയാണ് പുറത്തറിയുന്നത്.
കൂലിപ്പണിക്കാരനായ മണികണ്ഠൻ തനിച്ചാണ് താമസം. കൊലപാതകത്തിനു മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്നു പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി അജിത്കുമാർ, മണ്ണാർക്കാട് സിഐ സി. സുന്ദരൻ തുടങ്ങിയവർ സഥലത്തെത്തി.