ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ അമേരിക്കയെ അറിയിച്ച ശേഷമാണ് ഇസ്രയേലിനെതിരെ മിസൈൽ–റോക്കറ്റ്–ഡ്രോൺ ആക്രമണം നടത്തിയതെന്ന ഇറാന്റെ പ്രസ്താവനയും അതറിഞ്ഞതിനെത്തുടർന്ന് തങ്ങളാണ് മിക്ക മിസൈലുകളും ഡ്രോണുകളും തകർത്തതെന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും അവകാശവാദവും ഇറാൻ– ഇസ്രയേൽ പോരാട്ടത്തെ രാഷ്ട്രീയപ്രഹസനമായി മാറ്റുന്നു.

ഇസ്രയേലിനെതിരെ ലബനനിൽ നിന്ന് ഹിസ്ബുല്ലയും സിറിയയിൽ നിന്ന് ഹൂതികളും നടത്തുന്ന ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നാണ് ഇസ്രയേലിന്റെ ആരോപണം. ഇതിന് ശിക്ഷയെന്ന മട്ടിലാണ് സിറിയയിലെ ഇറാന്റെ കോൺസുലേറ്റ് ഈ മാസം ഒന്നിന് ഇസ്രയേൽ ആക്രമിച്ചത്. ആക്രമണത്തിൽ ഇറാന്റെ ഒരു ജനറൽ ഉൾപ്പെടെ 7 സൈനികോദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.

മുഖം രക്ഷിക്കാൻ തിരിച്ചടിക്കണം, എന്നാൽ സൈനികമായി തിരിച്ചടിച്ചാൽ അത് പൂർണയുദ്ധത്തിൽ കലാശിക്കും– ഇങ്ങനെയൊരു വിഷമത്തിലായിരുന്നു ഇറാൻ. മാത്രമല്ല, ഇറാന്റെ ആണവകേന്ദ്രങ്ങൾക്കു നേരെ ഇസ്രയേൽ ആക്രമണം നടത്തിയേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുമുണ്ട്. 

110 ബാലിസ്റ്റിക് മിസൈലുകളും 36 ക്രൂസ് മിസൈലുകളും ബാക്കി എളുപ്പം വെടിവച്ചിടാവുന്ന ഡ്രോണുകളുമായി 300 ആയുധങ്ങളാണ് ഇറാൻ ഇസ്രയേലിലേക്ക് തൊടുത്തതെന്നാണ് അറിയുന്നത്. ഇവയിൽ 6 മിസൈലുകളും 80 ഡ്രോണുകളും പശ്ചിമേഷ്യൻ പ്രദേശത്തുള്ള യുഎസ് സൈന്യം തകർത്തു. കുറെയെണ്ണം ബ്രിട്ടിഷ് വ്യോമസേനയും. 

ആക്രമണത്തിനുശേഷം അധികം താമസിയാതെ ഇസ്രയേൽ മന്ത്രിസഭയുടെ യുദ്ധസമിതി യോഗം കൂടിയെങ്കിലും തീരുമാനമൊന്നുമുണ്ടായില്ല. ‘യുദ്ധം ആഗ്രഹിക്കുന്നില്ല’ എന്ന് ഇസ്രയേൽ പ്രസിഡന്റ് ഇസാക്ക് ഹെർസോഗ് പ്രസ്താവിച്ചത് സംയമനശ്രമങ്ങളുടെ സൂചനയായാണ് കണക്കാക്കുന്നത്. ഇസ്രയേൽ തിരിച്ചടിച്ചാൽ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറണും പോരാട്ടം വ്യാപിപ്പിക്കില്ലെന്ന് ഇസ്രയേൽ അറിയിച്ചതായി യുഎസ് ഉദ്യോഗസ്ഥന്മാരും പറഞ്ഞു.

ഹമാസിനെതിരെ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിന് യുഎസിന്റെയും ബ്രിട്ടന്റെയും പിന്തുണ ആവശ്യമാണ്. ഹിസ്ബുല്ലയുടെയും ഹൂതികളുടെയും റോക്കറ്റാക്രമണങ്ങളിൽ നിന്ന് ഇസ്രയേലിന് സംരക്ഷണം നൽകുന്നതിൽ ഈ രാജ്യങ്ങൾക്ക് വലിയ പങ്കുണ്ട്. ഇറാനുമായി യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാൻ അവർ ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ചും ഇരു രാജ്യത്തും ഇക്കൊല്ലം തിരഞ്ഞെടുപ്പ് നടക്കേണ്ട സാഹചര്യത്തിൽ. തിരഞ്ഞെടുപ്പിനെ നേരിടുന്ന ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനാവട്ടെ തിരിച്ചടി നൽകി മുഖം രക്ഷിച്ചേ മതിയാവൂ.

6 മാസം മുൻപ് ഇസ്രയേൽ– ഹമാസ് പോരാട്ടം ആരംഭിച്ചപ്പോൾ ഹമാസിന്റെ ഭീകരാക്രമണത്തെ അപലപിച്ച ഇന്ത്യ ഇപ്പോൾ ഇറാൻ– ഇസ്രയേൽ വടംവലിയിൽ നിഷ്പക്ഷത പാലിക്കയാണ്. സംയമനം പാലിക്കാനാണ് ഇന്ത്യയും അഭ്യർഥിക്കുന്നത്. രണ്ടും ഇന്ത്യയ്ക്ക് സുഹൃദ് ‍രാജ്യങ്ങളാണ്.

English Summary:

Israel maintains restraint despite Iran's 'attack'

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com