ADVERTISEMENT

തിരുവനന്തപുരം∙ അരളിപ്പൂവിന് കേരളത്തിൽ ‘ശനിദശ’യാണെങ്കിൽ തമിഴ്നാട്ടിൽ ‘ശുക്ര’നുദിച്ചിരിക്കുകയാണ്. വില ഇരട്ടിയായി ! തമിഴ്നാട്ടിലുടനീളം ക്ഷേത്രോത്സവ സീസൺ ആയതിനാൽ അരളി കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇന്നലെ കിലോയ്ക്ക് 500 രൂപയ്ക്കാണു തോവാള അടക്കമുള്ള പൂച്ചന്തകളിൽ അരളി വിൽപന നടന്നത്.  കേരളത്തിൽ അരളിയുടെ വില  350–400 രൂപയിൽ നിന്ന് 200–150 രൂപ വരെയായി. ആവശ്യക്കാരില്ലാത്തതിനാൽ തമിഴ്നാട്ടിൽ നിന്നുള്ള വരവും കുറഞ്ഞു. കേരളത്തിൽ അരളിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതൊന്നും തമിഴ്നാട്ടിൽ ചലനമുണ്ടാക്കിയിട്ടില്ല.

 തമിഴ്നാട്ടിലെ മഹാക്ഷേത്രങ്ങളിലടക്കം അരളി ഉപയോഗിക്കുന്നുണ്ട്. മേയ് മുതൽ ജൂൺ പകുതി വരെ നീളുന്ന വൈകാസി മാസത്തിലാണ് അവിടെ പ്രധാന ഉത്സവങ്ങൾ നടക്കുന്നത്. കനത്ത ചൂട് പൂക്കൃഷിയെ ബാധിച്ചതോടെ ഇത്തവണ അരളിയുടെ ഉൽപാദനം കുറവാണ്. ആവശ്യക്കാർ ഏറെയും. ഇതും വിലവർധനയ്ക്കു കാരണമായി. ചുവപ്പ്, വെള്ള നിറങ്ങളിലുള്ള അരളിയുടെ വിലയാണ് 500 രൂപയിൽ എത്തിയിരിക്കുന്നത്. സാധാരണ കാണുന്ന റോസ്, പിങ്ക് നിറങ്ങളിലുളള അരളിക്ക് വില 200 രൂപയിലെത്തി. ഒന്നര മുഴം അരളിപ്പൂമാല 80 രൂപയ്ക്കാണു വിൽക്കുന്നത്.  

  ശങ്കരൻകോവിൽ, സേലം കോയമ്പത്തൂർ, മധുര, നിലക്കോട്ടൈ, ആറൽവായ്മൊഴി, ഊരൽവായ്മൊഴി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായി അരളിയെത്തുന്നത്. തമിഴ്നാട്ടിൽ കോവിലുകളിലും ക്ഷേത്രങ്ങളിലും വിഗ്രഹങ്ങളിൽ ചാർത്തുന്ന മാലയിലും പൂജാദി കർമങ്ങളിലും അരളി ഉപയോഗിക്കുന്നുണ്ട്. വിവിധ പുഷ്പങ്ങൾ ചേർത്തു തയാറാക്കുന്ന തീർഥമായ ‘ഉതിരിപ്പൂ’വിലും അരളി നിർബന്ധമാണ്. പായസം, മറ്റു പ്രസാദങ്ങൾ എന്നിവയിൽ അരളി ഇതളുകൾ വിതറാറുണ്ട്.   

 തിരുവനന്തപുരം, കൊച്ചി വിപണികളിൽ ഇന്നലെ അരളിയുടെ വരവ് കുറഞ്ഞു. കോയമ്പത്തൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള പൂവിന്റെ വരവിലും ഇടിവുണ്ടായി. വീടുകളിൽ നടക്കുന്ന ചടങ്ങുകൾക്കും ക്ഷേത്രാരാധനയ്ക്കായും ആളുകൾ അരളി വാങ്ങുന്നത് അവസാനിപ്പിച്ചത് കച്ചവടക്കാരുടെ വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഭൂരിഭാഗം പേരും അരളി വേണ്ടെന്ന് ഏജന്റുമാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

 തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകളിൽ നിയന്ത്രണം വരുന്നതിനു മുൻപു തന്നെ വലിയൊരു വിഭാഗം ആളുകൾ അരളിപ്പൂവ് വാങ്ങുന്നതിൽ നിന്ന് പിൻവാങ്ങിയിരുന്നു.

English Summary:

Arali flower sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com