ADVERTISEMENT

പപ്പടം കേരളീയർക്ക് ഒഴിച്ചുകൂടാനാകാത്തതായതിനാൽ ധാരാളം വലുതും ചെറുതുമായ പപ്പടനിർമാണ സ്ഥാപനങ്ങൾ നാട്ടിലുണ്ട്. പക്ഷേ, തികച്ചും വ്യത്യസ്തമായ രീതിയിൽ അതിന്റെ ബിസിനസ് സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് എഫ്.എം.ഷിബു. തിരുവനന്തപുരം കല്ലുവിളയിൽ ‘എ വൺ’ പപ്പടം എന്ന പേരിലാണ് സംരംഭം നടത്തുന്നത്.

പിതാവ് കുലത്തൊഴിലായി ചെയ്തുവന്ന പപ്പടനിർമാണം കണ്ടാണു ഷിബു വളർന്നത്. പഠനകാലത്ത് പപ്പടനിർമാണം മുതൽ വിൽപന വരെയുള്ള കാര്യങ്ങളിൽ പരിചയം നേടുകയും ചെയ്തു. 

വീടുകളിൽ പപ്പടം നിർമിച്ചു വിൽക്കുന്നത് ലാഭകരമല്ലാതായതോടെ പല കുടുംബങ്ങളും പിന്മാറി. മറ്റു തൊഴിലുകൾ വശമില്ലാത്ത അവര്‍ക്ക് തൊഴിലും വരുമാനവും ഇല്ലാതായി. ഇത്തരക്കാരെക്കൂടി ലക്ഷ്യമിട്ടാണ് ഫാക്ടറി സംവിധാനത്തിൽ ഉൽപാദനം ആരംഭിക്കാൻ ഷിബു തിരുമാനിക്കുന്നത്. അങ്ങനെ കുടിൽ‌വ്യവസായമായി പപ്പടം നിർമിച്ചു വിറ്റിരുന്ന കുടുംബങ്ങൾക്ക് ആശ്വാസമാവാൻ  സാധിച്ചെന്നു ഷിബു പറയുന്നു. അവർക്കെല്ലാം പപ്പടം നിർമ‍ിച്ചു നൽകുകയും അവരുടെതന്നെ ബ്രാൻഡിൽ (മുൻപു വിറ്റിരുന്ന പേരിൽ) റീ പായ്ക്ക് ചെയ്ത് വിൽക്കാൻ അവസരം ഒരുക്കുകയും ചെയ്യുന്നു. ബൾക്കായി നിർമിക്കുന്നതുകൊണ്ടു കുറഞ്ഞവിലയ്ക്ക് ഇവർക്കു പപ്പടം നൽകുന്നു. ഉൽപാദനത്തിന്റെ സിംഹഭാഗവും ഇതേ രീതിയിലാണ് വിൽക്കുന്നത്. ഇരുപതിലേറെ കുടുംബങ്ങൾ ഈ രീതിയിൽ പപ്പടം വിറ്റു ജീവിക്കുന്നു എന്നതാണ് ശ്രദ്ധേയം. 

അസംസ്കൃത വസ്തുക്കൾ സുലഭം

ഉഴുന്ന്, പപ്പടക്കാരം, ഉപ്പ്, അരിപ്പൊടി (പപ്പടങ്ങൾ തമ്മിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ) എന്നീ     അസംസ്കൃത വസ്തുക്കൾ സേലം, തേനി എന്നിവിടങ്ങളിൽനിന്നു സുലഭമായി ലഭിക്കുന്നു. റെഡി‌കാഷ് നൽകിയാണ് വാങ്ങുന്നത്. വില കുറച്ചും ക്രെഡ‍ിറ്റിലും നൽകുന്ന സ്ഥാപനങ്ങൾ ഉണ്ടെങ്കിലും  ഗുണമേന്മയിൽ നിർബന്ധമുള്ളതിനാൽ അവ സ്വീകരിക്കാറില്ല.

july7

40 തൊഴിലാളികൾ

പപ്പടനിർമാണത്തിൽ അവസാനവട്ട ജോലികളെല്ലാം കൈകൊണ്ടാണു ചെയ്യുന്നത്. അതിനാൽ കൂടുതൽ ജോലിക്കാരെ ആവശ്യമാണ്. സ്വന്തം സ്ഥലത്ത് 5,000 ചതുരശ്രയടിയുള്ള കെട്ടിടത്തിൽ 40 പേരാണ് ജോലിയെടുക്കുന്നത്. മിക്സിങ് മെഷീനുകൾ, ഗ്രൈന്റിങ് മെഷീൻ, പപ്പടം നിർമിക്കുന്ന മെഷീനുകൾ, പാക്കിങ് മെഷീൻ എന്നിവ അടക്കം 46 ലക്ഷം രൂപയുടെ മെഷിനറികൾ ഉണ്ട്. ബാങ്കുവായ്പ എടുത്താണ് മെഷിനറികൾ വാങ്ങിയത്. സംസ്ഥാന സർക്കാരിന്റെ എന്റർപ്രണർ സപ്പോർട്ട് സ്കീംപ്രകാരം സബ്സിഡിയും ലഭിച്ചു. ഭക്ഷ്യസംരംഭങ്ങൾക്ക് സ്ഥിരനിക്ഷേപത്തിന്റെ 35% വരെയാണ് സബ്സിഡി. 

50 ലക്ഷം രൂപയുടെ വിറ്റുവരവ്

പ്രതിമാസം 50 ലക്ഷം രൂപയോളം വിറ്റുവരവുണ്ട്.10മുതൽ 20% വരെയാണ് അറ്റാദായം.

വിപണിയിലെ ആവശ്യങ്ങൾ പരിഗണിച്ച് തൊട്ടടുത്ത് ഒരു പ്ലാന്റുകൂടി സ്ഥാപിച്ച് ഉൽപാദനം തുടങ്ങിയിട്ടുണ്ട്. കുടുംബ ബിസിനസായാണ്  സംരംഭം മുന്നോട്ടുപോകുന്നത്. ഭാര്യ അർച്ചന കണക്കുകൾ കൈകാര്യംചെയ്യുന്നു.  പർച്ചേസ്, സെയിൽസ് എന്നിവ നോക്കുന്നത് ഷിബുവും. മക്കൾ: വിസ്മയ 9–ാം ക്ലാസിൽ പഠിക്കുന്നു. നിഖേല എട്ടുമാസം പ്രായം. 

പുതിയ പ്ലാന്റിന്റെ ഉൽപാദനം പൂർണതോതിൽ ആകുന്നതോടെ 100 പേർക്കെങ്കിലും തൊഴിൽ നൽകാനാകും എന്ന പ്രതീക്ഷയിലാണ് ഷിബു.

july5

വിതരണക്കാർവഴിയും വിൽപന

∙ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തമിഴ്നാടിന്റെ ഏതാനും ഭാഗത്തും മൊത്ത വിതരണക്കാർവഴിയാണ് വിൽപന. 

∙ സൂപ്പർ മാർക്കറ്റുകൾ, പലചരക്കുകടകൾ, മറ്റു കടകൾ എന്നിവിടങ്ങളിൽ നേരിട്ടും വിൽപനയുണ്ട്.

july6

∙ പപ്പടത്തിനും ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾക്കും ജിഎസ്ടി ഇല്ലാത്തതിനാൽ വിൽപന അനായാസമാണ്.

∙ തുടക്കത്തിൽ ക്രെഡിറ്റ് വിൽപന ഉണ്ടായിരുന്നു. ഇപ്പോൾ അതു പൂർണമായും അവസാനിപ്പിച്ചു.

∙ മത്സരം നിലനിൽക്കുന്നുണ്ട്. പക്ഷേ, വിപണിയിൽ ശോഭിക്കുന്നത് ഗുണമേന്മകൊണ്ടാണ്. സ്ഥിരം കസ്റ്റമേഴ്സിനെ ലഭിക്കുന്നതും ഗുണമേന്മയിൽ വീട്ടുവീഴ്ച ചെയ്യാത്തതുകൊണ്ടാണ്.

∙ ഏറ്റവും മുന്തിയ അസംസ്കൃത വസ്തുക്കൾ ശേഖരിക്കാൻ ശ്രദ്ധിക്കുന്നു. ഇതിനു സ്ഥിരം വിതരണക്കാരുണ്ട്. പെർഫെക്ട് മിക്സിങ് ഉറപ്പുവരുത്താനും ശ്രദ്ധിക്കാറുണ്ടെന്നു ഷിബു ചൂണ്ടിക്കാട്ടുന്നു. തികച്ചും നൈപുണ്യമുള്ള തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. വർഷങ്ങളുടെ പരിചയവും മികച്ച പായ്ക്കിങ്ങുമെല്ലാം ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്താൻ സ്വീകരിക്കുന്ന നടപടികളാണ്. മഴയും വെയിലും അടക്കം കാലാവസ്ഥാമാറ്റങ്ങൾ ഒന്നും ബാധിക്കാതെ വിതരണം ഉറപ്പുവരുത്തുന്നു. 

(ജൂലൈ ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്. സംസ്ഥാന വ്യവസായ–വാണിജ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചയാളാണ് ലേഖകൻ)

English Summary:

Success Story of A One Pappadam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com