ADVERTISEMENT

ഇസ്‍ലാമാബാദ്∙ ചാംപ്യൻസ് ട്രോഫിക്കായി 869 കോടി ചെലവഴിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് (പിസിബി) 85 ശതമാനം നഷ്ടം നേരിട്ടുവെന്ന ഇന്ത്യൻ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ തള്ളി പാക്ക് അധികൃതർ. ഫെബ്രുവരി 19 മുതൽ മാർച്ച് ഒൻപതു വരെ പാക്കിസ്ഥാനിലും ദുബായിലുമായി നടന്ന ടൂർണമെന്റ് പാക്ക് ബോർഡിന് വൻ സാമ്പത്തിക ബാധ്യത വരുത്തിവച്ചെന്നായിരുന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പിസിബി വക്താവ് ആമിർ മിർ, ചീഫ് ഫിനാൻഷ്യൽ ഓഫിസർ ജാവേദ് മുർത്താസ എന്നിവർ വാർത്താ സമ്മേളനം വിളിച്ചാണ് മാധ്യമവാർത്തകൾ തള്ളിയത്.

മൂന്നു പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്കു ശേഷം പാക്കിസ്ഥാൻ ആതിഥ്യം വഹിച്ച ടൂർണമെന്റ്, ബോർഡിന്റെ സാമ്പത്തിക നില കാര്യമായിത്തന്നെ മെച്ചപ്പെടുത്തിയതായി അവർ അവകാശപ്പെട്ടു. ടൂർണമെന്റിൽനിന്ന് 92 കോടിയിലധികം രൂപ ലാഭം നേടിയതായി അവർ വ്യക്തമാക്കി. ‘‘ചാംപ്യൻസ് ട്രോഫിക്കായി പാക്കിസ്ഥാനിലെത്തിയ എല്ലാ ടീമുകളും ഇവിടെ സന്തോഷത്തോടെയാണ് കഴിഞ്ഞത്. പാക്കിസ്ഥാനെ സംബന്ധിച്ച് ഇത് ചരിത്രപരമായ ടൂർണമെന്റാണ്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് 3 ബില്യൻ പാക്കിസ്ഥാൻ രൂപയാണ് ലാഭം നേടിയത്. ലോകത്തെ ഏറ്റവും സമ്പന്നമായ മൂന്ന് ക്രിക്കറ്റ് ബോർഡുകളിൽ ഒന്നാണ് പിസിബി’ – ആമിർ മിർ വ്യക്തമാക്കി.

ചാംപ്യൻസ് ട്രോഫിയിലൂടെ ലക്ഷ്യമിട്ട വരുമാനം ടൂർണമെന്റിനിടെ തന്നെ കൈവരിച്ചതായും വക്താവ് വിശദീകരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 40 ശതമാനം വരുമാന വർധനവാണ് പിസിബിക്ക് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു പതിറ്റാണ്ടോളം നീണ്ടുനിന്ന കാത്തിരിപ്പിനു ശേഷം ആതിഥ്യം വഹിക്കാൻ അവസരം ലഭിച്ച ഐസിസി ടൂർണമെന്റ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ‍ിന് (പിസിബി) സമ്മാനിച്ചത് കോടിക്കണക്കിനു രൂപയുടെ ബാധ്യതയെന്നായിരുന്നു റിപ്പോർട്ട്. ഏതാണ്ട് 869 കോടിയോളം രൂപയുടെ നഷ്ടമാണ് ചാംപ്യൻസ് ട്രോഫി നടത്തിപ്പിലൂടെ പിസിബി നേരിട്ടതെന്നായിരുന്നു ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട്. കനത്ത സാമ്പത്തിക നഷ്ടത്തിന്റെ പശ്ചാത്തലത്തിൽ പിടിച്ചുനിൽക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കളിക്കാരുടെ മാച്ച് ഫീ 90 ശതമാനം വരെ കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് പിസിബി കടന്നേക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.

കാത്തുകാത്തിരുന്ന് ആതിഥ്യം വഹിക്കാൻ അവസരം ലഭിച്ച ഐസിസി ടൂർണമെന്റ് പിസിബിക്ക് വരുത്തിവച്ച വൻ സാമ്പത്തിക ബാധ്യതയെക്കുറിച്ച് ‘ടെലഗ്രാഫ് ഇന്ത്യ’യാണ് റിപ്പോർട്ട് ചെയ്തത്. ഈ റിപ്പോർട്ട് പ്രകാരം, ചാംപ്യൻസ് ട്രോഫിക്കായി റാവൽപിണ്ടി, ലഹോർ, കറാച്ചി എന്നിവിടങ്ങളിലെ വേദികൾ നവീകരിക്കാൻ പിസിബി 58 മില്യൻ യുഎസ് ഡോളറാണ് ചെലവഴിച്ചത്. നിശ്ചയിച്ച ബജറ്റിലും 50 ശതമാനം വർധനയോടെയാണ് സ്റ്റേഡിയം നവീകരണം പൂർത്തിയായത്. ടൂർണമെന്റിന്റെ സംഘാടനത്തിനായി പാക്കിസ്ഥാൻ ബോരർഡ് 40 മില്യൻ യുഎസ് ഡോളർ കൂടി ചെലവഴിച്ചതായി റിപ്പോർട്ട് പറയുന്നു. 

എന്നാൽ ടൂർണമെന്റിൽനിന്ന് പാക്കിസ്ഥാന് ലഭിച്ച വരുമാനം തീരെ തുച്ഛമാണെന്നും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ആതിഥേയർക്കുള്ള ഫീയായി 6 മില്യൻ യുഎസ് ഡോളറാണ് പിസിബിക്ക് ലഭിച്ചത്. പാക്കിസ്ഥാൻ ടീമിന് നാട്ടിൽ കളിക്കാനായത് ഒരേയൊരു മത്സരം മാത്രമാണെന്നിരിക്കെ, ടിക്കറ്റ് വിൽപനയിലൂടെയുള്ള വരുമാനവും സ്പോൺസർഷിപ്പിൽ നിന്നുള്ള വരുമാനവും കുത്തനെ ഇടിഞ്ഞു. ഫലത്തിൽ 85 മില്യൻ യുഎസ് ഡോളറിന്റെ ബാധ്യതയാണ് ചാംപ്യൻസ് ട്രോഫി പാക്കിസ്ഥാന് സമ്മാനിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

English Summary:

PCB refutes reports of suffering massive financial losses in Champions Trophy 2025

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com