പണത്തെച്ചൊല്ലി തുടങ്ങിയ തർക്കം; ബോക്സിങ് ഇതിഹാസം മേരി കോമും ഭര്‍ത്താവും വേർപിരിയുന്നു?

Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ ബോക്സിങ് ഇതിഹാസം മേരി കോമും ഭർത്താവ് കരുങ് ഒങ്‍ലറും വിവാഹ ബന്ധം അവസാനിപ്പിക്കുന്നു. 20 വർഷം നീണ്ട വിവാഹ ജീവിതത്തിനൊടുവിലാണ് മേരി കോമും ഭർത്താവും പിരിയാനൊരുങ്ങുന്നത്. കുറച്ചു കാലമായി ഇരുവരും വേറെ വേറെ വീടുകളിലാണു താമസിക്കുന്നത്. അതേസമയം 2022 ലെ മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിലെ മേരികോമിന്റെ ഭർത്താവ് മത്സരിച്ചതോടെയാണു ബന്ധം വഷളായതെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
തിരഞ്ഞെടുപ്പു ചെലവുകൾക്കായി മൂന്നു കോടിയോളം രൂപ കരുങ് ഒങ്‍ലർ ചെലവാക്കിയിരുന്നു. ഈ പണത്തെച്ചൊല്ലിയുടെ തര്‍ക്കമാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത്. നാലു മക്കൾക്കൊപ്പം ഫരീദാബാദിലെ വീട്ടിലാണ് മേരി കോം ഇപ്പോൾ താമസിക്കുന്നത്. ഓങ്‍ലർ ഡൽഹിയിലാണുള്ളത്. തിരഞ്ഞെടുപ്പിൽ വലിയ തുക നഷ്ടമുണ്ടായതിൽ മേരി കോം രോഷത്തിലായിരുന്നെന്നും തിരഞ്ഞെടുപ്പിൽ ഓങ്‍ലര്‍ തോൽക്കുകകൂടി ചെയ്തതോടെ ഇതു വഷളായതായും റിപ്പോർട്ടുകളുണ്ട്.
തുടക്കത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യം കാണിക്കാതിരുന്ന ഓങ്‍ലർ, പിന്നീട് മേരി കോമിന്റെ നിർദേശപ്രകാരമാണ് സമ്മതം മൂളിയത്. എന്നാൽ തോറ്റതോടെ മേരി കോം തന്നെ ഭർത്താവിനെതിരെ തിരിഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. മേരികോമോ, ഓങ്‍ലറോ വിവാഹ മോചന അഭ്യൂഹങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. മേരികോം ബിസിനസ് പങ്കാളികളിൽ ഒരാളുമായി അടുപ്പത്തിലാണെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.