ADVERTISEMENT

അമ്മയായും ദേവതയായും സ്ത്രീ പരിഗണിക്കപ്പെട്ട് പൂജിക്കപ്പെട്ടത് ഏത് യുഗത്തിലാണെന്ന് അറിയില്ല. പക്ഷേ, ചരിത്രത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെയുള്ള ഏത് കാലത്തും അവളെ പീഡിപ്പിക്കപ്പെടുകയോ അടിച്ചമർത്തുകയോ ചെയ്യുന്നു എന്നത് നിഷേധിക്കാനാകാത്ത യാഥാർഥ്യമാണ്. അരവയർ പട്ടിണിമാറ്റാൻ മഴയും വെയിലും നോക്കാതെ വേലയ്ക്കിറങ്ങിയവർ മാത്രമല്ല അരമനകളിലും അന്തഃപുരങ്ങളിലും അണിഞ്ഞൊരുങ്ങി ആട്ടുകട്ടിലിൽ ശയിച്ചിരുന്നവർ പോലും പുരുഷമേധാവിത്വത്തിന്റെ തിക്തഫലങ്ങളും ലിംഗവിവേചനത്തിന്റെ കയ്പ്പും അറിഞ്ഞവരായിരുന്നു.

അലിഖിതനിയമങ്ങളുടെ ഉച്ചനീചത്വങ്ങളിൽ നിന്ന് ശക്തമായ ഭരണസംവിധാനങ്ങളിലേക്കും അതിലും ശക്തമായ നിയമവ്യവസ്ഥകളിലേക്കും ഇന്ത്യ വളർന്നു. വംശത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ അടിസ്ഥാനത്തിൽ ആരോടും വിവേചനം പാടില്ലെന്ന ശക്തമായ നിലപാടുണ്ട് നമ്മുടെ ഭരണഘടനയക്ക്. എല്ലാ പൌരൻമാർക്കും തുല്യാവകാശം എന്ന ഉദാര സങ്കൽപമാണ് അത് മുന്നോട്ട് വയ്ക്കുന്നത്. സ്ത്രീകളോട് നൂറ്റാണ്ടുകളായി തുടർന്നുവരുന്ന മനോഭാവം മനസിലാക്കി സ്ത്രീകളുടെ ക്ഷേമത്തിനായി പ്രത്യേക നടപടികൾ സ്വീകരിക്കാനും ഭരണഘടന സർക്കാരിനെ അനുവദിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച് ഒരു നൂറ്റാണ്ടാകാൻ ഇനി അധികം വർഷമില്ല. ഭരണഘടന നിഷ്കർഷിക്കുന്ന സമത്വവും സ്വാതന്ത്ര്യവും പൂർണമായും ഏതെങ്കിലുമൊരു മേഖലയിൽ സ്ത്രീകൾക്ക് ലഭ്യമാകുന്നുണ്ടോ എന്നത് ചോദ്യമായി അവശേഷിക്കുന്നു.

movie-shooting
Representative Image. Photo: Shutterstock

കേരളം കഴിഞ്ഞ രണ്ട് ദിവസങ്ങളായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ ഊട്ടി ഉറപ്പിക്കുന്നുണ്ട്. സിനിമ മേഖലയ്ക്ക് പെണ്ണിനോടുള്ള മനോഭാവത്തിന്റെ നാണം കെട്ട ആ കഥ ആരും പുതിയതായി കേൾക്കുന്നതല്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് ആധികാരികമായി ഇക്കാര്യങ്ങളൊക്കെ വ്യക്തമാക്കുന്നു എന്ന് മാത്രം. ഈ റിപ്പോർട്ട് പുറത്ത് വന്നതുകൊണ്ട് മലയാള ചലച്ചിത്രമേഖല അടിമുടി മാറിക്കളയുമെന്ന അതിമോഹമൊന്നും ആർക്കുമില്ല. റിപ്പോർട്ട് പുറത്ത് വന്നതിനു ശേഷവും ഹേമകമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന വേട്ടക്കാരുടെ സിനിമകൾ തീയറ്ററുകളെ ഇളക്കിമറിക്കും. വെള്ളിത്തിരയിലെ ഹീറോ ജീവിതത്തിൽ വില്ലനാണെന്നറിഞ്ഞാലും സിനിമ പ്രേമികൾക്ക് വിഷയമല്ല.പുറത്തു വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളതിനേക്കാൾ വലിയ വെളിപ്പെടുത്തലുകളും പരാതികളും മറ്റ് മേഖലകളിലുള്ള സ്ത്രീകൾക്കും പറയാനുണ്ടാകും. കാരണം സ്ത്രീകളോടുള്ള ഈ മനോഭാവം കേവലം സിനിമ മേഖലയിൽ മാത്രം ഒതുങ്ങുന്നതല്ല. എല്ലാ മേഖലകളിലും ശക്തമായ ലിംഗ അസമത്വവും വിവേചനവും നിലനിൽക്കുന്നതായാണ് പല റിപ്പോർട്ടുകളും പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്.

ലിംഗ അസമത്വത്തിന് പിന്നിലെ ഘടകങ്ങൾ

സാമൂഹിക പശ്ചാത്തലം, വ്യത്യസ്ത സംസ്കാരങ്ങൾ, മാനസികാവസ്ഥ, അവബോധമില്ലായ്മ തുടങ്ങി പലവിധ ഘടകങ്ങളാണ് ലിംഗ അസമത്വത്തിന് പിന്നിൽ. അഭിപ്രായ സ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം, വിദ്യാഭ്യാസം, വസ്ത്രധാരണം, വിവാഹം തുടങ്ങി സർവമേഖലകളിലും ഈ അസമത്വം പ്രകടമായി തുടരുകയാണ്. സ്ത്രീകളുടെ സാമൂഹികവും തൊഴിൽപരവുമായ ജീവിതത്തിൽ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയൊന്നുമല്ല.

Smiling women standing with crossed arms in front of workers by looking at camera at garments - concept of confident, successful workers and small business.
Smiling women standing with crossed arms in front of workers by looking at camera at garments - concept of confident, successful workers and small business.

നോക്കുകുത്തിയായി തുല്യ പ്രതിഫലം (ER) നിയമം

നിയമങ്ങളുടെ കുറവ് കൊണ്ടല്ല ലിംഗവിവേചനം ശക്തമായി തുടരുന്നത്. 1976 ലെ തുല്യ പ്രതിഫലം (ER ACT) നിയമം തുല്യവേതനം നിഷ്കർഷിക്കുന്നുണ്ട്. സമാന സ്വഭാവമുള്ള ജോലി ചെയ്യുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ ശമ്പളം ഉറപ്പാക്കണമെന്നും റിക്രൂട്ട്‌മെന്റ്, പരിശീലനം, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം തുടങ്ങിയ കാര്യങ്ങളിൽ വിവേചനം പാടില്ലെന്നും ഇആർ ആക്‌ട് നിഷ്കർഷിക്കുന്നു. പക്ഷേ, ഐഎഎസുകാരായ സ്ത്രീകൾക്കു പോലും പറയാനുണ്ടാകും തൊഴിലിടങ്ങളിലെ വിവേചനത്തിന്റെ നൂറ് കഥകൾ.

ഏതെല്ലാം മേഖലയിൽ എങ്ങനെയെല്ലാമാണ് സ്ത്രീകൾ വിവേചനങ്ങൾ നേരിടുന്നതെന്ന് ചോദിച്ചാൽ എല്ലാ മേഖലകളിലും ഏതെങ്കിലും വിധത്തിൽ സ്ത്രീ-പുരുഷ വിവേചനം കണ്ടെത്താനാകും. പരമ്പരാഗത ലിംഗഭേദം, സാമൂഹിക പ്രതീക്ഷകൾ, പക്ഷപാതപരമായ നിലപാടുകൾ, വേതനത്തിലെ അസമത്വം, പരിമിതമായ അവസരങ്ങൾ, ലിംഗാധിഷ്ഠിത അക്രമം തുടങ്ങി വിവിധ തരത്തിലുള്ള വിവേചനങ്ങളാണ് സ്ത്രീകൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ചിലപ്പോൾ സഹപ്രവർത്തകരിൽ നിന്ന് ശത്രുതാപരമായ മനോഭാവമോ വിവേചനപരമായ പെരുമാറ്റമോ നേരിടേണ്ടി വന്നേക്കാം, ഇത് തൊഴിൽ അന്തരീക്ഷം അസ്വാസ്ഥ്യം നിറഞ്ഞതോ അരക്ഷിതമോ ആക്കുന്നു.

വേതനത്തിലും മനോഭാവത്തിലും ഇരട്ടത്താപ്പ്

ഒരേ ജോലി ചെയ്യുന്ന പുരുഷനും സ്ത്രീയ്ക്കും വ്യത്യസ്ത വേതനം എന്നത് നമ്മുടെ രാജ്യത്ത് സാധാരണമാണ്. രാജ്യത്തെ കാർഷികമേഖലകളിൽ പണിയെടുക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഈ അസമത്വത്തിൻറെ ഇരകളാണ്. കാർഷിക തൊഴിലാളികളുടെ ഗണ്യമായ ഒരു ഭാഗം സ്ത്രീകളാണെങ്കിലും പുരുഷന്മാരേക്കാൾ കുറഞ്ഞ വേതനം മാത്രമേ ഇവർക്ക് ലഭിക്കുന്നുള്ളൂ. തൊഴിലിടത്ത് മാത്രമല്ല സ്വന്തം കുടുംബത്തിലും സമൂഹത്തിലും ഇവർക്ക് നിലപാട് വ്യക്തമാക്കാൻ അവസരമില്ല. നിർമാണമേഖലകളിലും ഇത് പ്രകടമാണ്. വൈദഗ്ധ്യം വേണ്ടുന്ന ജോലികളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. ഇഷ്ടിക ചുമക്കുക, സിമന്റ് മിക്‌സ് ചെയ്യുക തുടങ്ങിയ കുറഞ്ഞ ശമ്പളമുള്ള ജോലികളിലേക്കാണ് സ്ത്രീകൾ ഇവിടെ പരിഗണിക്കപ്പെടുന്നത്. ഉയർന്ന വേതനം അല്ലെങ്കിൽ മേൽനോട്ട റോളുകളിലേക്ക് മാറാനുള്ള അവസരങ്ങൾ കുറവാണ്. ഇതിനൊപ്പം ലൈംഗികമായ അതിക്രമങ്ങളും ഈ മേഖലയിൽ പതിവാണ്.

633480782

വസ്ത്രനിർമാണമേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ പലപ്പോഴും ദുരിതപൂർണമായ സാഹചര്യത്തിൽ മണിക്കൂറുകളോളം വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ്. ഫാക്ടറികളിലോ വ്യാവസായിക ശാലകളിലോ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മതിയായ സൗകര്യങ്ങൾ ലഭിക്കാറില്ല. മോശം തൊഴിൽസാഹചര്യങ്ങളും അപര്യാപ്തമായ സുരക്ഷാക്രമീകരണങ്ങളും ഈ മേഖലകളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വ്യത്യസ്തമേഖലകളിലായി ജോലിയെടുക്കുന്ന രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീ തൊഴിലാളികളും സമാനസാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരാണ്.

സമ്മർദങ്ങളുടെ ഐടി വ്യവസായം

ഉയർന്ന വിദ്യാഭ്യാസവും തൊഴിൽ സാഹചര്യങ്ങളുമുള്ളതിനാൽ ഐടി മേഖലയെ പുരോഗമനപരമായ തൊഴിലിടമായി കാണുമെങ്കിലും ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. ഉയർന്ന പദവികളിലെത്തുന്ന സ്ത്രീകളുടെ എണ്ണം ഈ മേഖലയിലും കുറവാണ്. നേതൃപരമായ റോളുകളിലേക്കുള്ള സ്ത്രീകളുടെ മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്ന പല ഘടകങ്ങളും ഇവിടെയുണ്ട്. മണിക്കൂറുകളോളം തലപുകഞ്ഞ് പണിയെടുക്കുന്നതിനാൽ കഠിനമായ മാനസിക സമ്മർദവും ജീവിതശൈലി രോഗങ്ങളും ഐടിക്കാർക്കിടയിൽ സാധാരണമാണ്. ഗർഭധാരണവും പ്രസവവും ജോലിയുടെ പുരോഗതിയെ സാരമായി ബാധിക്കുന്ന ഘടകമാണിവിടെ.

വെല്ലുവിളികളുടെ രാഷ്ട്രീയം

രാഷ്ട്രീയത്തിലെ സ്ത്രീകൾക്ക് പലവിധത്തിലുള്ള വെല്ലുവിളികളാണ് നേരിടേണ്ടിവരുന്നത്. അർഹമായ പ്രാതിനിധ്യം ഇല്ലായ്മ, ലിംഗാധിഷ്ഠിത അക്രമം, മാനഹാനി തുടങ്ങിയവ രാഷ്ട്രീയത്തിൽ സജീവമാകുന്നതിൽ നിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കുന്ന ഘടകമാണ്. സിനിമ മേഖലയിൽ കേട്ടതിനേക്കാൾ അധികം വെളിപ്പെടുത്തലുകളായിരിക്കും ഇവിടെയുള്ളവർക്ക് പറയാനുള്ളത്. ലൈംഗികമായ താത്പര്യങ്ങൾക്ക് മുന്നിൽ പച്ചക്കൊടി കാണിക്കുന്നവർക്ക് സ്ഥാനമാനങ്ങൾ ലഭിക്കുകയും അല്ലാത്തവർക്ക് സാദാ പ്രവർത്തകരായി തുടരുകയും ചെയ്യേണ്ടിവരുമെന്ന ആക്ഷേപം രാഷ്ട്രീയമേഖലയിലുമുണ്ട്. സ്ത്രീകൾക്ക് സംവരണം ഉണ്ടായിരുന്നിട്ടും, ഉയർന്ന രാഷ്ട്രീയ പദവികളിൽ അവരുടെ പങ്കാളിത്തം കുറവാണ്. തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയകളിൽ അകറ്റിനിർത്തപ്പെടുകയോ അല്ലെങ്കിൽ പുരുഷൻമാരേക്കാൾ കഠിനമായി വിലയിരുത്തപ്പെടുകയോ വിമർശിക്കപ്പെടുകയോ ചെയ്യുന്നു.

ആരോഗ്യമില്ലാതെ ആരോഗ്യമേഖല

ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ളവർ ലൈംഗിക പീഡനം, ലിംഗാധിഷ്ഠിത അക്രമം, വേതന വിവേചനം തുടങ്ങിയവ നേരിടുന്നവരാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഹെൽത്ത് കെയർ മേഖലയിൽ വലിയരീതിയിൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടായിരുന്നിട്ടും ഉയർന്ന മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് സ്ഥാനങ്ങളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം കുറവാണ്. രാത്രി ഡ്യൂട്ടി കഴിഞ്ഞെത്തുന്ന പുരുഷൻമാരെ അപേക്ഷിച്ച് പകൽ ഉറങ്ങാനും വിശ്രമിക്കാനും സ്ത്രീകൾക്ക് അധികം സമയം ലഭിക്കാറില്ല. ജോലിസ്ഥലത്ത് നിന്ന് വീട്ടിലെത്തുന്ന സ്ത്രീകളിൽ പകുതിയിലധികവും വീട്ടുജോലികളിലേക്ക് കടക്കുന്നവരാണ്.

This image was generated using Midjourney
This image was generated using Midjourney

പൊലീസും പ്രതിരോധ സേനയും

സാമൂഹികനീതിയും സുരക്ഷയും ഉറപ്പാക്കേണ്ട പൊലീസ് സേനയിലെയും പ്രതിരോധ സേവനങ്ങളിലെയും സ്ത്രീകൾ പ്രതികൂലമായ തൊഴിൽ അന്തരീക്ഷത്തെ അഭിമുഖീകരിക്കുന്നവരാണ്. ലിംഗാധിഷ്ഠിത പീഡനവും വിവേചനവും ഈ മേഖലകളിലും സാധാരണമാണ്. ഇവിടെയും തൊഴിൽ വളർച്ചയും അവസരങ്ങളും പരിമിതമാക്കപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. സ്വന്തമായി തീരുമാനങ്ങളെടുക്കുന്നതിലും നടപ്പിലാക്കുന്നതിലും വനിതാ ഉദ്യോഗസ്ഥകൾക്ക് വേണ്ടത്ര പിന്തുണ ലഭിക്കാതെ വരുന്ന സാഹചര്യങ്ങളും പൊലീസ്-പ്രതിരോധമേഖലകളിലുണ്ട്. അമിത ജോലിഭാരവും സമ്മർദ്ദവുമാണ് ഇവർക്ക് നേരിടേണ്ടിവരുന്ന മറ്റൊരു പ്രശ്നം.

മാധ്യമങ്ങളും വിനോദവും

മാധ്യമങ്ങളിലും വിനോദമേഖലകളിലും സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കഴിവുകൾക്ക് അനുസൃതമായി പരിഗണിക്കപ്പെടുന്നില്ല എന്നതാണ്. ഗ്ലാമറും സൗന്ദര്യവും സ്മാർട്ട്നെസുമില്ലാതെ ഈ മേഖലയിൽ പിടിച്ചുനിൽക്കാനാകാത്ത സ്ഥിതിയാണെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. ജോലിസ്ഥലത്തെയും വീട്ടിലെയും ഭാരിച്ച ഉത്തരവാദിത്തങ്ങൾ താങ്ങാനാകാതെ സ്ത്രീകൾ ജോലി ഉപേക്ഷിക്കുന്നത് ഇവിടെ സാധാരണമാണ്. മാറി വരുന്ന ജോലിസമയവും ഇടവേളകളില്ലാതെയുള്ള ജോലിഭാരവും സ്ത്രീകൾക്ക് അമിത സമ്മർദം നൽകുന്നവയാണ്. കുടുംബ വ്യവസ്ഥയിൽ സ്ത്രീയ്ക്കുള്ള സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക പ്രതീക്ഷകൾ പരിഗണിക്കുമ്പോൾ ഈ ദൈർഘ്യമേറിയ ജോലി സമയവും ലേറ്റ് ഷിഫ്റ്റുകളും സ്ത്രീകളുടെ സ്വകാര്യജീവിതത്തിനു കടുത്ത വെല്ലുവിളികൾ സൃഷ്ടിക്കുന്നതാണ്.

Image Credit : kenchiro168/Shutterstock.com
Image Credit : kenchiro168/Shutterstock.com

ചുരുക്കത്തിൽ വ്യത്യസ്തതൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് കൽപിക്കപ്പെട്ടിരിക്കുന്ന സ്ഥാനം പരിഷ്കൃതസമൂഹത്തിനു ചേർന്നതല്ല. സ്ത്രീകൾ പലപ്പോഴും ചില റോളുകളിലേക്ക് ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുകയാണ്. അല്ലെങ്കിൽ പ്രത്യേക ലിംഗ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിഷ്കർഷിക്കപ്പെടുന്നു. വ്യത്യസ്തവും അർഥവത്തായതുമായ ജോലിസാധ്യതയെ ഇത് പരിമിതപ്പെടുത്തുന്നു. അതായത് തൊഴിലിടമായാലും സ്വന്തം വീട്ടിലായാലും സ്ത്രീ-പുരുഷ സമത്വം എന്നത് ഏട്ടിലെ പശുവായി തുടരുന്നു. നൂറ്റിനാൽപ്പത് കോടിജനങ്ങളുള്ള ഒരു രാജ്യത്തിന്റെ പൊതുസ്വഭാവമാണിത്. ശതകോടീശ്വരികളും ഏകാധിപതികളും സ്വതന്ത്രമതികളും പ്രതിഭാശാലികളുമായ ചുരുക്കം ചില സ്ത്രീകളുടെ പേരുകൾ കൂട്ടിച്ചേർത്ത് പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല ഈ വിടവ്. അനുദിനം കുതിയ്ക്കുന്ന ജനസംഖ്യയ്ക്ക് ആനുപാതികമായി നിയമനിർമാണങ്ങൾ നടത്തിക്കൊണ്ടിരുന്നാൽ പരിഹരിക്കാൻ കഴിയുന്ന വിഷയവുമല്ല.

പോസ്റ്റ് മോഡേണിസത്തിന്റെ പേരിൽ എന്തെല്ലാം മനുഷ്യൻ കാട്ടിക്കൂട്ടുന്നു. നാഗരികനെന്നും പരിഷ്കൃതനെന്നും സ്വയം അഭിമാനിക്കുന്നു. എന്നിട്ടും ഔചിത്യബോധമില്ലാതെ സ്ത്രീയെ രണ്ടാംസ്ഥാനക്കാരിയായി നിലനിർത്തുന്നു. കുടുംബത്തിലും സമൂഹത്തിലും ഓഫിസിലുമെല്ലാം ആ മനോഭാവം അവളോടു തുടരുന്നു. സ്ത്രീകളോടുള്ള ഈ വിവേചനത്തിന് ശക്തമായ സാമൂഹികപിന്തുണയുണ്ട്. പുരുഷൻമാർ മാത്രമല്ല സ്ത്രീകളും ചേർന്നതാണത്. അതുകൊണ്ടു തന്നെ തിരുത്തേണ്ടത് പുരുഷ സമൂഹം മാത്രമല്ല. ലിംഗസമത്വം എന്നതിന്റെ വ്യാപ്തിയും സാധ്യതയും സ്ത്രീയാണ് തിരിച്ചറിയേണ്ടത്. ആ നിലപാടുകളിലേക്ക് സ്വന്തം കുടുംബത്തെ നയിക്കാൻ അവൾക്ക് സാധിച്ചാൽ സമൂഹം അത് ഏറ്റെടുത്തുകൊള്ളും. ഭരണാധികാരികൾക്കോ സാമൂഹികശാസ്ത്രജ്ഞർക്കോ ചെയ്യാവുന്നതിലും എത്രയോ അധികം തനിക്ക് കഴിയുമെന്ന ബോധ്യത്തിലേക്ക് ഓരോ സ്ത്രീയും എത്തിയാൽ നേടിയെടുക്കാനുള്ളതേയുള്ളൂ സ്വാതന്ത്ര്യവും സമത്വവുമൊക്കെ. സ്വന്തം വീട്ടിൽ അത് നടപ്പിലായാൽ പിന്നെ തൊഴിലിടങ്ങളിലെത്താൻ എന്ത് താമസം.

English Summary:

From Screen to Society: The Hema Committee Report Exposes Deep-Rooted Gender Bias

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com