ADVERTISEMENT

പേജറുകളിൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ച് ഇസ്രയേൽ നടത്തിയ ആക്രമണം ചർച്ചയാകുകയാണ്. സൈബർ ആക്രമണം എന്ന ഗണത്തിലാണ് ഈ പേജർ പൊട്ടിത്തെറിയെ പല വിദഗ്ധരും പെടുത്തിയിരിക്കുന്നത്. നേരത്തെയും ഇസ്രയേൽ സൈബർ ആക്രമണങ്ങൾ പലത് നടത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു സ്റ്റക്സ്നെറ്റ്.

ഇറാന്റെ നടാൻസ് ആണവനിലയത്തിൽ 2010ൽ ആണ് വൻ സൈബർ ആക്രമണം നടന്നത്.ലോകശ്രദ്ധ നേടിയ ആ ആക്രമണം സൈബർ സുരക്ഷാ രംഗത്തു വലിയ ചർച്ചകൾക്കും പഠനങ്ങൾക്കും വഴിവച്ചു. ഇസ്രയേൽ, യുഎസ് സഹകരണത്തിലാണ് സ്റ്റക്‌സ്‌നെറ്റ് വികസിപ്പിച്ചതെന്ന് കരുതപ്പെടുന്നു. യുറേനിയം സമ്പൂഷ്ടീകരണവുമായി ബന്ധപ്പെട്ടുള്ള സംവിധാനങ്ങളെ നിയന്ത്രിക്കുന്ന കംപ്യൂട്ടറുകളെ മാത്രമാണ് സ്റ്റക്‌സ്‌നെറ്റ് ലക്ഷ്യം വച്ചത്. ലോകത്തിലെ ആദ്യ സൈബർ യുദ്ധ ആയുധമായാണു സ്‌കൈനെറ്റ് വിശേഷിപ്പിക്കപ്പെടുന്നത്. 

Image Credit:mikkelwilliam/IstockPhotos
Image Credit:mikkelwilliam/IstockPhotos

മൊസാദിന്റെ തന്ത്രപരമായ പദ്ധതി

വിവരങ്ങൾ ചോർത്തുകയോ അല്ലെങ്കിൽ കംപ്യൂട്ടർ ശൃംഖലയെ സ്തംഭിപ്പിക്കുകയോ ചെയ്യുന്ന പതിവ് വൈറസ് ശൈലിക്കപ്പുറം ഒരു കംപ്യൂട്ടറുമായി ബന്ധപ്പെട്ടുള്ള യന്ത്രവത്കൃതഭാഗങ്ങളെ നിയന്ത്രിക്കുക എന്ന രീതിയായിരുന്നു ഈ നിഗൂഢ ആയുധത്തിനുള്ളത്.നടാൻസ് ആണവനിലയത്തിന് 2010ൽ ഇന്റർനെറ്റുമായി യാതൊരു ബന്ധവുമില്ലായിരുന്നു. നിലയത്തിലെ കംപ്യൂട്ടറുകളെല്ലാം ഒരു സ്വകാര്യ നെറ്റ്​വർക് വഴി കണക്ടഡായിരുന്നെങ്കിലും അട്ടിമറികൾ ഭയന്ന് ഇവയെ ഒന്നും സൈബർ ലോകവുമായി ബന്ധിപ്പിച്ചിരുന്നില്ല. എന്നാൽ ഇസ്രയേലി ചാരസംഘടനയായ മൊസാദിന്റെ തന്ത്രപരമായ പദ്ധതിയിൽ ഒരു ചാരൻ നിലയത്തിനുള്ളിൽ കടന്ന് തന്റെ കൈയിലുള്ള പെൻഡ്രൈവിൽ നിന്ന് നിലയത്തിലെ കംപ്യൂട്ടർ സംവിധാനത്തിലേക്കു വൈറസിനെ കടത്തുകയായിരുന്നെന്നു കരുതപ്പെടുന്നു.

അകത്തു കയറിയ വൈറസ് ദീർഘനാൾ ഉറങ്ങിക്കിടന്നു.ഒരു ദിവസം വൈറസുകൾ ഉണർന്നെണീറ്റു. നിലയത്തിന്റെ സംവിധാനങ്ങളെല്ലാം സുഗമമായ രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് ഇറാനിയൻ അധികൃതരെ വൈറസ് തെറ്റിദ്ധരിപ്പിച്ചു. അതിനൊപ്പം തന്നെ തങ്ങളുടെ ഉടമസ്ഥർക്ക് നിലയത്തിന്റെ നിയന്ത്രണം നേടിക്കൊടുക്കുകയും ചെയ്തു അവർ.

പിന്നീട് ലോകം ഞെട്ടിയ സംഗതികളാണ് നടാൻസ് നിലയത്തിൽ നടന്നത്. യുറേനിയം സമ്പുഷ്ടീകരണത്തിൽ പ്രധാന പങ്കു വഹിക്കുന്ന, നിലയത്തിലെ ഏഴായിരത്തോളം സെൻട്രിഫ്യൂജുകൾ അധിക വേഗത്തിൽ കറങ്ങി. ഈ കറക്കത്തിലും തുടർന്നുടലെടുത്ത തകരാറിലും നിലയത്തിന്റെ കാതലായ സംവിധാനങ്ങൾക്കു തകർച്ചയും കേടുപാടുകളും പറ്റി. നടാൻസ് പൂർണമായും നിയന്ത്രണത്തിലല്ലാതെയായി. ഇറാന്റെ ആണവമേഖലയ്ക്ക് വലിയ ആഘാതമാണ് ഇതു മൂലം സംഭവിച്ചത്.

Mossad Representative Image: Anelo/ShutterStock
Mossad Representative Image: Anelo/ShutterStock

സ്റ്റക്‌സ്‌നെറ്റ് ആരാണ് നിർമിച്ചത്?

സ്റ്റക്‌സ്‌നെറ്റ് ആരാണ് നിർമിച്ചതെന്ന് ഇന്നും ഒരു ചുരുളഴിയാ രഹസ്യമാണ്. എന്നാൽ യുഎസ്, ഇസ്രയേൽ ഇന്റലിജൻസ് ഏജൻസികളുമായി എപ്പോഴും സാങ്കേതിക ലോകം സ്റ്റക്‌സ്‌നെറ്റിനെ ബന്ധപ്പെടുത്തുന്നുണ്ട്.യുഎസിന്റെ കുപ്രസിദ്ധമായ ഓപ്പറേഷൻ ഒളിംപിക് ഗെയിംസുമായി ബന്ധപ്പെട്ടാണ് സ്റ്റക്‌സ്‌നെറ്റ് വികസിപ്പിച്ചതെന്നു പരക്കെ അഭ്യൂഹമുണ്ട്. 2011ൽ ഇസ്രയേൽ സൈന്യാധിപനായ ഗാബി അഷ്‌കെനാസി, അതീവ സ്വകാര്യമായി നടത്തിയ വിരമിക്കൽ ചടങ്ങിന്റെ വിഡിയോ ലീക്കായി. ഇതിൽ പ്രസംഗത്തിനിടെ സ്റ്റക്‌സ്‌നെറ്റ് തന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണെന്നു പറഞ്ഞത് ഇസ്രയേലിന്റെ പങ്കും വെളിവാക്കി.സിഐഎ മുൻ ഡയറക്ടർ മൈക്കൽ ഹെയ്ഡൻ സ്റ്റക്‌സ്‌നെറ്റിനെ, അണുബോംബു പോലെ സവിശേഷമായ ഒരു വമ്പൻ ആയുധം എന്നാണു വിശേഷിപ്പിച്ചത്.

English Summary:

An Unprecedented Look at Stuxnet, the World's First Digital Weapon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com