വൈറലായി ജാൻവിയുടെ കൊച്ചി യാത്ര; നടൻ റോഷൻ മാത്യുവിനൊപ്പം ജൂതത്തെരുവിൽ

Mail This Article
ബോളിവുഡ് താരത്തിന്റെ കൊച്ചി സന്ദർശനം സമൂഹ മാധ്യമങ്ങളിൽ വൈറൽ, ഇതെപ്പോൾ എന്നാണ് പലർക്കും അറിയേണ്ടത്. ജാൻവി കപൂറിന്റെ കേരളാ യാത്രാ ചിത്രങ്ങൾക്ക് രസകരമായ നിരവധി കമന്റുകളുണ്ട്. സിദ്ധാർഥ് മൽഹോത്രയുടെ ‘പരം സുന്ദരി’ എന്ന സിനിമാ ഷൂട്ടിങ്ങിനാണ് താരം കേരളത്തിലെത്തിയത്. കേരളത്തിൽ നിന്നുള്ള ഒരു കലാകാരിയുടെ വേഷത്തിലാണ് ജാൻവി ഈ ചിത്രത്തിലെത്തുന്നത്. ‘കേരളാ യാത്ര ആസ്വദിക്കുകയാണല്ലേ’ എന്നാണ് ജാൻവിയുടെ പിതാവ് ബോണി കപൂർ കുറിച്ചത്, ജൂതത്തെരുവും പൂർണത്രയീശ ക്ഷേത്രവും താരം സന്ദർശിച്ചു. മലയാളി താരം റോഷൻ മാത്യുവും ജൂതത്തെരുവ് യാത്രയിൽ ജാൻവിക്കൊപ്പമുണ്ട്. ‘ഉലാജ്’ സിനിമയിൽ പ്രധാന വേഷത്തിലെത്തിയത് റോഷനായിരുന്നു.

പൗരാണികവും ചരിത്രവും ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണ് ജൂതത്തെരുവ്. 1524-ൽ യഹൂദന്മാർ ഇവിടെ അഭയം പ്രാപിക്കുകയും ജീവിതം ആരംഭിക്കുകയും ചെയ്തതോടെ, ഈ സ്ഥലം ജൂത നഗരം എന്നു നാമകരണം ചെയ്യപ്പെട്ടു. ശിൽപങ്ങളും പെയിന്റിങ്ങുകളും മറ്റും പോലെയുള്ള അപൂർവവും ആകർഷകവുമായ പുരാതന വസ്തുക്കൾ വിൽക്കുന്ന കടകളാൽ നിറഞ്ഞതാണ് ഈ സ്ട്രീറ്റ്. തെരുവിലേയ്ക്കു പ്രവേശിക്കുമ്പോൾ ഏലം, ഗ്രാമ്പൂ, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ സുഗന്ധം നിങ്ങളെ സ്വാഗതം ചെയ്യും.

മാർക്കറ്റിൽ സുഗന്ധവ്യഞ്ജനങ്ങൾ വിൽക്കുന്ന നിരവധി കടകളുണ്ട്. ഈ ജൂത തെരുവിലൂടെ നടന്നാൽ സിനഗോഗിൽ എത്തിച്ചേരാം. പുരാതന വസ്തുക്കളും കരകൗശല വസ്തുക്കളും വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന നിരവധി ഷോപ്പുകൾ ഇവിടെ കാണാം. ഫർണീച്ചറുകൾ, പല വിധങ്ങളായ ആഭരണങ്ങൾ അങ്ങനെ നിരവധി സാധ്യതകളുള്ള തെരുവ് കാൽനടയാത്രക്കാർക്കുള്ളതാണ്, വാഹനങ്ങൾക്ക് പരിധി വരെ നിയന്ത്രണമുണ്ട്. ഇവിടുത്തെ കച്ചവടക്കാരിൽ അധികവും ജൂതർ തന്നെയാണെന്നതാണ് മറ്റൊരു പ്രത്യേകത. ലോകത്ത് തന്നെ ഇപ്പോഴും നിലനിൽക്കുന്ന പുരാതന സിനഗോഗുകളിൽ ഒന്നാണ് മട്ടാഞ്ചേരിയിലെ സിനഗോഗ്. പ്രവർത്തന സമയം : ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ 5 മുതൽ രാത്രി 9 വരെ.

പൂർണത്രയീശ ക്ഷേത്രം
വർഷത്തിൽ ഏറ്റവുമധികം ഉത്സവം നടക്കുന്ന അപൂർവമായ ക്ഷേത്രമാണ് പൂർണത്രയീശൻ കുടികൊള്ളുന്ന പൂർണത്രയീശക്ഷേത്രം. എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സന്താനഗോപാലമൂർത്തീ ഭാവത്തിൽ മഹാവിഷ്ണുവാണു പ്രധാന പ്രതിഷ്ഠ. ആനഎഴുന്നള്ളിപ്പും ആനയും പക്ഷെ ഭഗവാന് ഏറെ പ്രിയമാണ്. പുത്തൻ ആനച്ചമയങ്ങൾ കൊണ്ട് അണിയിച്ചൊരുക്കി രാവിലെയും വൈകിട്ടും ഈ ദിവസങ്ങളിൽ എഴുന്നള്ളിക്കുന്നു. ഉത്സവങ്ങളിൽ വൃശ്ചികോത്സവം വളരെ വിശിഷ്ടമാണ് ഈ ക്ഷേത്രത്തിൽ. എല്ലാ വർഷവും വൃശ്ചികമാസത്തിലെ ചോതി നക്ഷത്രം വരുന്ന ദിവസമാണ് കൊടിയേറ്റ്. തിരുവോണം ദിവസം ആറാട്ടോടുകൂടിയാണ് ഉത്സവം അവസാനിക്കുന്നത്.

ദിവസവും പതിനഞ്ച് ആനകളെയും എഴുന്നള്ളിച്ചു നിർത്തുന്ന വർണാഭമായ ചടങ്ങാണ് വൃശ്ചികോത്സവത്തിൽ പ്രധാനംദിവസവും പതിനഞ്ച് ആനകളെയും എഴുന്നള്ളിച്ചു നിർത്തുന്ന വർണാഭമായ ചടങ്ങാണ് വൃശ്ചികോത്സവത്തിൽ ഏറെ ദർശനപ്രാധാന്യമുള്ളത്. പുത്തൻ ആനച്ചമയങ്ങൾ കൊണ്ട് അണിയിച്ചൊരുക്കി രാവിലെയും വൈകിട്ടും ഈ ദിവസങ്ങളിൽ എഴുന്നള്ളിക്കുന്നു. ഒരു വർഷം മുഴുവൻ ദർശനം നടത്തുന്ന ഫലം തൃക്കേട്ട ദർശനം കൊണ്ട് ലഭിക്കുമെന്നാണ് വിശ്വാസം. വെടിക്കെട്ടിനും കതനവെടിക്കും ഇവിടെ പ്രസക്തിയില്ലയെന്നത് മറ്റൊരു പ്രത്യേകതയാണ് കേരളത്തിലെ പ്രശസ്തരായ ചെണ്ടമേളക്കാർ പങ്കെടുക്കുന്ന പഞ്ചാരിമേളത്തിന്റെ നാദപ്രപഞ്ചം കലാസ്വാദകർക്ക് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നല്ലൊരു കലാവിരുന്നാണ് ലഭിക്കുന്നത്.
എറണാകുളത്തിൽ നിന്നും ഏകദേശം 10 കിമീ ദൂരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കളഭം, ചന്ദനച്ചാർത്ത്, പാൽപ്പായസം, നെയ് പായസം, വെള്ള നിവേദ്യം, നിറമാല, ചുറ്റു വിളക്ക് എന്നിവ പ്രധാന വഴിപാടുകളാണ്.