തൃക്കാക്കര മുനിസിപ്പൽ സ്റ്റേഡിയം സ്പോർട്സ് അക്കാദമിയായി മാറും

Mail This Article
കാക്കനാട്∙ തൃക്കാക്കര മുനിസിപ്പൽ സ്റ്റേഡിയം അത്യാധുനിക രീതിയിൽ നവീകരിച്ചു സ്പോർട്സ് അക്കാദമി സ്ഥാപിക്കാനുള്ള പദ്ധതിയുമായി നഗരസഭ. ഫുട്ബോൾ ഗ്രൗണ്ട്, അത്‍ലറ്റിക് ട്രാക്ക്, ബാഡ്മിന്റൺ–വോളിബോൾ കോർട്ടുകൾ, ജിംനേഷ്യം തുടങ്ങിയവ ഉൾപ്പെടുന്ന സ്പോർട്സ് അക്കാദമി മികച്ച പരിശീലന കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യം. നിർമാണ ചുമതല ഏൽപ്പിക്കാൻ ഊരാലുങ്കൽ സൊസൈറ്റി ഉൾപ്പെടെ വൻകിട ഏജൻസികളെയാണ് പരിഗണിക്കുന്നത്. സ്റ്റേഡിയത്തിനു സമീപത്തെ റവന്യു പുറമ്പോക്കു കൂടി പ്രയോജനപ്പെടുത്തിയാകും വികസനം. കൊച്ചിയിൽ നടക്കുന്ന വിവിധ കായിക മൽസരങ്ങളിൽ ചിലതിനെങ്കിലും ഭാവിയിൽ തൃക്കാക്കര മുനിസിപ്പൽ സ്റ്റേഡിയം വേദിയാക്കുകയാണ് ലക്ഷ്യം.
ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച പദ്ധതിയാണിത്. ജില്ലാ ആസ്ഥാനവും ഐടി മേഖലയുമായ ഇവിടെ സംസ്ഥാന നിലവാരത്തിലുള്ള സ്റ്റേഡിയം വേണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇതിനുള്ള പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ മുൻ ഭരണ സമിതികൾ തീരുമാനിച്ചിരുന്നെങ്കിലും നടപടി പുരോഗമിച്ചില്ല. നഗരസഭാ ഫണ്ടിനു പുറമേ എംപി, എംഎൽഎ ഫണ്ടും ഇതര ഏജൻസികളിൽ നിന്നുള്ള സഹായവും സ്പോർട്സ് കൗൺസിൽ ഫണ്ടും ഇതിനായി കണ്ടെത്തുമെന്ന് നഗരസഭ വിദ്യാഭ്യാസ–കായിക സ്ഥിരം സമിതി ചെയർമാൻ നൗഷാദ് പല്ലച്ചിയും സ്റ്റേഡിയം വാർഡ് കൗൺസിലർ ഉണ്ണി കാക്കനാടും പറഞ്ഞു.
വാണിജ്യ സമുച്ചയം വഴി വരുമാന ലക്ഷ്യം
ഗ്രൗണ്ടിന്റെ ഒരു ഭാഗത്തു ഗാലറി നിർമാണം പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന ഭാഗങ്ങളിലും ഗാലറി നിർമിക്കും. ഗാലറികൾക്കടിയിൽ മുറികളും ഹാളുകളും സജ്ജമാക്കി ഓഫിസുകൾക്കും മറ്റ് ആവശ്യങ്ങൾക്കും വാടകയ്ക്കു നൽകി വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം. റോഡിനോടു ചേർന്നാണ് സ്റ്റേഡിയമെന്നതിനാൽ വാണിജ്യ സമുച്ചയത്തിനു ഡിമാന്റ് ഏറുമെന്നാണ് വിലയിരുത്തൽ.
സ്റ്റേഡിയം പരിപാലനത്തിന് ഈ തുക വിനിയോഗിക്കാനാകും. ഒരു ഭാഗത്തു നിർമാണം പൂർത്തിയായ ഗാലറിയുടെ താഴെ ഏതാനും മുറികൾ വാടകയ്ക്കു നൽകിയിട്ടുണ്ട്. ഇവിടെ സ്ഥാപിച്ചിട്ടുള്ള ഫ്ലഡ്‍ലൈറ്റുകളും മാറ്റി സ്ഥാപിക്കേണ്ടി വരും. രാത്രി ടൂർണമെന്റുകളിൽ ഫ്ലഡ്‍ലൈറ്റുകളിൽ നിന്ന് ആവശ്യത്തിനു വെളിച്ചം ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു.