ADVERTISEMENT

എന്റെ ഗ്രാമത്തിൽനിന്നു കോഴിക്കോട് നഗരത്തിലെ കോളജിൽ ചേരാൻ വന്നതു വായനയിലൂടെ ഞാനറിഞ്ഞ നഗരത്തിന്റെ വൈവിധ്യങ്ങളെ അറിയാൻ കൂടിയായിരുന്നു. ‘അറബിപ്പൊന്നും’ ‘നാടൻപ്രേമ’വും വായിച്ച ശേഷമാണ് ‘ഒരു ദേശത്തിന്റെ കഥ’യിൽ എത്തുന്നത്. പിന്നീട്, കോഴിക്കോടിന്റെ ചരിത്രപരമായ പ്രത്യേകതകളും സാംസ്കാരിക സവിശേഷതകളും അറിഞ്ഞതോടെ കോഴിക്കോട് എന്നെ പൂർണമായും കീഴടക്കി. കേരളത്തിലെ ആദ്യ ഭാഷാദിനപത്രം പുറത്തിറങ്ങിയതു കോഴിക്കോട്ടു നിന്നാണ് –‘കേരള പത്രിക’. 

മലയാളത്തിലെ ആദ്യകാല നോവലുകൾ ‍പുറത്തു വന്നതും കോഴിക്കോട്ടു നിന്നാണ്. അപ്പു നെടുങ്ങാടിയുടെ ‘കുന്ദലത’യും ചന്തുമേനോന്റെ ‘ഇന്ദുലേഖ’യും. കഥകളിയുടെ പ്രാക്‌രൂപമായി അറിയപ്പെടുന്ന കൃഷ്ണനാട്ടം പിറന്നതും കോഴിക്കോട്ടാണ്. പണ്ഡിതരെ ആദരിക്കാൻ സദസ്സ് സംഘടിപ്പിച്ചതും കോഴിക്കോട്ടാണ്. പട്ടത്താന സദസ്സിൽനിന്നാണു പതിനെട്ടര കവിതകൾ പിറന്നു വീണത്. മലയാളത്തിൽ എഴുതി എന്നതുകൊണ്ട് അരക്കവി എന്ന വിശേഷണം ചാർത്തിക്കിട്ടിയതും കോഴിക്കോടിനാണ്.

എല്ലാ സംഗീതത്തിനും തുല്യ അളവിൽ തന്നെയാണ് സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുള്ളത്. തളിയിലും ചാലപ്പുറത്തുമെല്ലാം ക്ലാസിക് സംഗീതം കൂടുതൽ ആസ്വദിക്കപ്പെടുമ്പോൾ കുറ്റിച്ചിറയിലും കുണ്ടുങ്ങലിലും ഉള്ളവർ മാപ്പിളപ്പാട്ടിന്റെ ഇശലുകളിൽ ഹൃദയം അർപ്പിക്കുന്നു. എന്നാൽ 2 മേഖലയിൽപ്പെട്ട സംഗീതത്തെയും ഒരു പോലെ ആസ്വദിക്കുന്നുണ്ടെന്ന് ടൗൺഹാളിൽ ‍അരങ്ങേറുന്ന സംഗീതരാവുകൾ സാക്ഷ്യം വഹിക്കുന്നു. സാമൂതിരിയുടെ ഭരണകാലത്ത് ആരംഭിച്ച മതപാരസ്പര്യത്തിന് ഒരു സന്ദർഭത്തിൽ ഇടർച്ച സംഭവിച്ചുവോ എന്ന് എല്ലാവരും ഭയന്നിരുന്നു. എന്നാൽ, അതൊരു താൽക്കാലിക പ്രതിഭാസമാണെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് വന്ന മലബാർ മഹോത്സവ വേദികൾ. ആർട്ട് ഗാലറിയിൽ പ്രദർശിപ്പിക്കുന്ന ചിത്രകല ആസ്വദിക്കാനെത്തുന്നവരും കോഴിക്കോടിന്റെ പരിമിതമായ സൗകര്യങ്ങളിൽ വിവിധ കായികരംഗങ്ങളിൽ‍ പങ്കുചേരുന്നവരും കോഴിക്കോടിന്റെ സവിശേഷമായ ദൃശ്യമാണ്. 

ഇത്തരം വേറിട്ടൊരു ചരിത്രത്തിന്റെ പെരുമ പേറുന്ന കോഴിക്കോട്, അത്തരമൊരു ചരിത്രത്തിന്റെ പെരുമ പേറുന്ന ഹോർത്തൂസിന്റെ പേരിൽ ‘മലയാള മനോരമ’ സംഘടിപ്പിക്കുന്ന കലാ സാഹിത്യോത്സവം ശ്രദ്ധേയമായ സംരംഭമായി മാറുകയാണ്. കോഴിക്കോടിന്റെ സർഗാത്മക രംഗത്ത് കൃത്യമായ അടയാളപ്പെടുത്തലുകൾ ‍നടത്തിയ പലരും ഇന്നു നമ്മോടൊപ്പമില്ല. ഇമ്മിണി ബല്യ ഒന്നിന്റെ കഥ പറഞ്ഞു നമ്മെ പൊട്ടിച്ചിരിപ്പിച്ച ബഷീറും ദേശത്തിന്റെ കഥ വ്യത്യസ്തമായി ആഖ്യാനം ചെയ്ത പൊറ്റെക്കാട്ടും അറബിപ്പൊന്നിനെ പരിചയപ്പെടുത്തിയ എൻപിയും സുന്ദരികളെയും സുന്ദരന്മാരെയും തേടിയ ഉറൂബും കാവ്യജീവിതം സഫലമാക്കിയ കക്കാടും ഇതു ഭൂമിയാണെന്ന് നമ്മെ ഓർമിപ്പിച്ച കെ.ടിയും അരങ്ങു കാണാത്ത നടനാണെങ്കിലും ഒട്ടേറെ അരങ്ങു കണ്ട തിക്കോടിയനും നടന്നുപോയ മണ്ണാണിത്. 

വ്യത്യസ്തമായ സംവാദ മണ്ഡലമായ കോലായ പിറന്നു വീണതും ഈ മണ്ണിലാണ്. ഏറെ പ്രത്യേകതകളുള്ള ദേശചാരുതയിലേക്കാണ് ‘ഹോർത്തൂസ്’ കടന്നു വരുന്നത്. അനേകം വൈവിധ്യങ്ങളെ കോർത്തിണക്കുന്ന സർഗാത്മക സൗന്ദര്യമാകും മനോരമ അവതരിപ്പിക്കുന്ന ഹോർത്തൂസ് കാഴ്ചവയ്ക്കുകയെന്നും പ്രതീക്ഷിക്കുന്നു. അതിന് എല്ലാവിധ ആശംസകളും നേരുന്നു.

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

Renowned writer U.K. Kumaran praises the Malayala Manorama Hortus Festival in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com