ADVERTISEMENT

അറിഞ്ഞും അറിയാതെയും നിരവധി നിയമലംഘനങ്ങള്‍ റോഡില്‍ സംഭവിക്കാറുണ്ട്. അടുത്തകാലത്ത് നടക്കുന്ന അത്തരത്തിലുള്ള സ്ഥിരം നിയമലംഘനങ്ങളിലൊന്നാണ് സണ്‍റൂഫിലൂടെ പുറത്തേക്കു തലയിട്ടുള്ള യാത്രകള്‍. അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും അത് ശിക്ഷ ലഭിക്കാവുന്ന ഒരു നിയമലംഘനമാണ്. സമൂഹമാധ്യമങ്ങളിലൂടെ ഈ നിയമലംഘനം അറിഞ്ഞ ബെംഗളുരു പൊലീസ് നിയമലംഘകര്‍ക്ക് ആയിരം രൂപയുടെ പിഴയും വിധിച്ചു. 

സുകേഷ് എസ് സുവര്‍ണ എന്നയാളാണ് എക്‌സിലൂടെ ഈ നിയമലംഘനത്തിന്റെ 12 സെക്കൻഡ് ദൈര്‍ഘ്യമുള്ള വിഡിയോ പുറത്തുവിട്ടത്. കിയ കാരന്‍സ് എംപിവിയുടെ സണ്‍റൂഫിലൂടെ തല പുറത്തിട്ട് രണ്ട് കുട്ടികള്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യമായിരുന്നു ഇത്. 'ഇതുകൊണ്ടാണ് കാറുകളില്‍ സണ്‍റൂഫ് ഇന്ത്യക്കാര്‍ അര്‍ഹിക്കുന്നില്ലെന്നു പറയുന്നത്. സാമാന്യബോധമില്ലാത്ത ബുദ്ധിയില്ലാത്ത രക്ഷാകര്‍ത്താക്കളാണ് കുട്ടികളോട് ഇത് ചെയ്യുന്നത്. അതും എപ്പോള്‍ വേണമെങ്കിലും ബ്രേക്ക് പിടിക്കേണ്ടി വരാവുന്ന തിരക്കേറിയ റോഡില്‍ വെച്ച്. ഇത് മറാത്തഹള്ളി ഔട്ടര്‍ റിങ് റോഡാണ്' എന്നായിരുന്നു വിഡിയോയില്‍ സുകേഷ് വിവരിച്ചത്. ഒപ്പം ബെംഗളുരു പൊലീസിനെ ടാഗു ചെയ്യുകയും ചെയ്തു. 

സംഭവം ശ്രദ്ധയില്‍ പെട്ടതോടെ വിഷയം അന്വേഷിച്ച് ബെംഗളുരു ട്രാഫിക് പൊലീസ് നിയമലംഘനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തി. എച്ച്എഎല്‍ ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ നിന്നാണ് നടപടി വന്നത്. വാഹന ഉടമക്ക് ആയിരം രൂപ പിഴ അടക്കേണ്ടി വന്നു. അശ്രദ്ധമായി വാഹനം ഓടിച്ചെന്ന കുറ്റത്തിനാണ് നടപടി. 'ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ സണ്‍ റൂഫിലൂടെ പുറത്തേക്കു വരുന്നത് സുരക്ഷിതമല്ലാത്ത ഡ്രൈവിങ്ങായാണ് കണക്കിലെടുക്കുക' നടപടിയെ വിശദീകരിച്ച് ട്രാഫിക് ജോയിന്റ് കമ്മീഷണര്‍ എംഎന്‍ അനുചേത് പറയുന്നു. 

സണ്‍റൂഫ് തല പുറത്തിടാനുള്ളതല്ല

നേരത്തെ ആഡംബര ഫീച്ചറായി എത്തിയിരുന്ന സണ്‍റൂഫ് ഇന്ന് സാധാരണ കാറുകളിലും ലഭ്യമാണ്. പുറത്തു നിന്നുള്ള വായുവും വെളിച്ചവും വാഹനത്തിന് അകത്തേക്ക് എത്തിക്കുന്നതിന് സഹായിക്കുന്ന സൗകര്യമാണ് സണ്‍ റൂഫ്. വര്‍ഷത്തില്‍ ഭൂരിഭാഗം സമയത്തും പൊടിയും ചൂടുമുള്ള കാലാവസ്ഥയിലുള്ള പ്രദേശങ്ങളിലും വായു മലിനീകരണം കൂടുതലുള്ളിടത്തുമെല്ലാം സണ്‍ റൂഫിന്റെ ഉപയോഗം പരിമിതമാണ്. 

ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ സണ്‍റൂഫ് അപകട കാരണമാവാറുമുണ്ട്. എപ്പോള്‍ ഉപയോഗിക്കണം എന്നതിനൊപ്പം എപ്പോഴൊക്കെ ഉപയോഗിക്കരുതെന്ന ധാരണയും സണ്‍റൂഫിന്റെ കാര്യത്തില്‍ ആവശ്യമാണ്. യാത്രക്കാരെ, പ്രത്യേകിച്ച് കുട്ടികളെ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ സണ്‍റൂഫിലൂടെ പുറത്തേക്കു തലയിടാന്‍ അനുവദിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും. 

സണ്‍റൂഫിലൂടെ തല പുറത്തേക്കിട്ടു നില്‍ക്കുന്നവരുടെ തലയോ ശരീരഭാഗങ്ങളോ എവിടെയെങ്കിലും ഇടിക്കാനുള്ള സാധ്യതയുണ്ട്. പെട്ടെന്ന് ബ്രേക്ക് ഇടേണ്ട സാഹചര്യമുണ്ടായാല്‍ പരിക്കേല്‍ക്കാനും ഇവര്‍ പുറത്തേക്കു തെറിച്ചു പോവാനുമെല്ലാം സാധ്യത ഏറെയാണ്. സെല്‍ഫിയും വിഡിയോയുമൊക്കെ എടുക്കുന്നത് ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കാനും വാഹനം അപകടത്തില്‍ പെടാനുമുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. താഴ്ന്നു നില്‍ക്കുന്ന മരങ്ങളുടെ ചില്ലകളോ വയറുകളോ ഒക്കെ ഇത്തരം സമയങ്ങളില്‍ അപകട കാരണമാവാറുണ്ട്. തല പുറത്തേക്കിടാനുള്ള ഫീച്ചറല്ല വാഹനങ്ങളിലെ സണ്‍റൂഫ് എന്നു തിരിച്ചറിയുക. ഇല്ലെങ്കില്‍ നിയമനടപടികളും അപകടങ്ങളും ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാവും അത്.

English Summary:

Bengaluru man fined for allowing children to stick heads out of car sunroof

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com