ADVERTISEMENT

അബുദാബി/ദുബായ് ∙ യുഎഇയിൽ അവധിക്കാലത്തിനു വിട. മധ്യവേനൽ അവധിക്കുശേഷം ലക്ഷക്കണക്കിനു വിദ്യാർഥികൾ നാളെ സ്കൂളിലേക്ക്. അവസാന വട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി വിദ്യാർഥികളെ സ്വീകരിക്കാൻ സജ്ജമായി സ്കൂളുകൾ. ക്ലാസുകൾ അലങ്കരിച്ചും ചോക്കലേറ്റും ബലൂണും നൽകിയും കുട്ടിപ്പട്ടാളത്തെ സ്വീകരിക്കും. പ്രാദേശിക, വിദേശ സിലബസ് സ്കൂളുകളാണ് പുതിയ അധ്യയനത്തിലേക്കു വാതിൽ തുറക്കുന്നത്. ഇന്ത്യൻ സിലബസ് സ്കൂളുകളിലെ അധ്യയനം ഏപ്രിലിൽ ആരംഭിച്ചിരുന്നു.

കളിയാരവങ്ങളിൽ നിന്ന് പഠനച്ചൂടിലേക്ക് പുസ്തകങ്ങൾ ഒരുക്കുന്നതിന്റെ തിരക്കിലാണ് വിദ്യാർഥികൾ. ഇന്ത്യൻ സിലബസ് വിദ്യാർഥികൾ അവധിക്കാല ഹോം വർക്കിന്റെ അവസാന മിനിക്കുപണിയിലും. അവധിക്കു നാട്ടിൽ പോയവർ തിരിച്ചെത്തിയ ശേഷമാണ് ഹോംവർക്ക് ചെയ്തു തീർക്കുന്നത്. നാട്ടിൽ പോകാത്തവർ നേരത്തെ തന്നെ ജോലികളെല്ലാം തീർത്ത് കൂട്ടുകാരുടെ വിശേഷങ്ങൾ അറിയാനും സ്വന്തം സന്തോഷങ്ങൾ പങ്കുവയ്ക്കാനുമായി സ്കൂൾ തുറക്കുന്നതും കാത്തിരിക്കുകയാണ്. ‌‌

അബുദാബിയിൽ മാത്രം 6010 സ്കൂളുകളിലായി 1.81 ലക്ഷം വിദ്യാർഥികൾ നാളെ സ്കൂളിലെത്തും. ഗതാഗത തിരക്ക് കണക്കിലെടുത്ത് പ്രത്യേക പട്രോളിങിനും നിർദേശമുണ്ട്. ദുബായ്, ഷാർജ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ പട്രോളിങ് ശക്തമാക്കി. 

ബാക് ടു സ്കൂൾ പ്രമോഷൻ തകൃതി
വ്യാപാര സ്ഥാപനങ്ങളിൽ ആഴ്ചകൾക്കു മുൻപുതന്നെ പൊടിപൊടിക്കുകയാണ് ബാക് ടു സ്കൂൾ പ്രമോഷൻ. പുതിയ അധ്യയന വർഷത്തിൽ പുത്തൻ യൂണിഫോം, ഷൂ, ബാഗ്, പുസ്തകങ്ങൾ, വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്സ് എന്നിവയെല്ലാം വാങ്ങിയൊപ്പിക്കാനുള്ള തത്രപ്പാടിലാണ്  രക്ഷിതാക്കൾ. വിപണിയിലെ ബാക് ടു സ്കൂൾ ക്യാംപെയ്നിൽ എല്ലാ ഉൽപന്നങ്ങളും ഒരിടത്തു കിട്ടുമെങ്കിലും വില വർധനയിൽ നട്ടം തിരിയുന്നവരും ഏറെ. നാട്ടിൽ പോയി തിരിച്ചെത്തിയ രക്ഷിതാക്കൾ മക്കൾക്കു വേണ്ട സാധനങ്ങൾ വാങ്ങുന്ന തിരക്കിലാണ്.

അധികച്ചെലവിൽ വലഞ്ഞ് നട്ടംതിരിഞ്ഞ് രക്ഷിതാക്കൾ
സ്കൂൾ തുറക്കുന്നതിന്റെ ആവേശത്തിലാണ് വിദ്യാർഥികളെങ്കിൽ നെഞ്ചിടിപ്പ് കൂടുന്നത് രക്ഷിതാക്കൾക്ക്. ഫീസ്, ബസ് ഫീസ്, റീ റജിസ്ട്രേഷൻ തുടങ്ങിയ പട്ടികയുടെ നീണ്ട നിരയാണ് ഇവരെ കാത്തിരിക്കുന്നത്. ഒരു ടേമിലെ ഫീസ് ഒന്നിച്ച് അടയ്ക്കേണ്ടിവരുന്നത്  സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. വിവിധ എമിറേറ്റിലെ വിദ്യാഭ്യാസ വകുപ്പിന്റെ നിലവാര പരിശോധനയിൽ ലഭിച്ച ഗ്രേഡ് അനുസരിച്ച് നിശ്ചിത ശതമാനം ഫീസ് കൂട്ടാൻ അനുമതിയുള്ളത് രക്ഷിതാക്കളുടെ മാനസിക സമ്മർദം കൂട്ടുന്നു.

ജീവനക്കാർക്ക് 3 മണിക്കൂർ ഇളവ്
പുതിയ അധ്യയന വർഷത്തിലെ ആദ്യ ദിനമായ നാളെ സർക്കാർ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ് (ഫ്ലക്സിബിൾ ടൈം) നൽകിയിട്ടുണ്ട്. മുതിർന്ന ക്ലാസുകളിൽ പഠിക്കുന്ന മക്കളുടെ രക്ഷിതാക്കൾക്ക് ഒരു ദിവസവും നഴ്സറി, കെ.ജി ക്ലാസുകളിൽ പഠിക്കുന്ന മക്കളുള്ളവർക്ക് ഒരാഴ്ചയുമാണ് ഇളവ്. മക്കളെ സ്കൂളിലേക്കു അനുഗമിക്കാനും തിരിച്ചുകൊണ്ടുവരാനുമായി 3 മണിക്കൂർ ഇടവേള നൽകിയതിനു പുറമെ ഇഷ്ടമുള്ള ജോലി സമയവും തിരഞ്ഞെടുക്കാം. ഇളവ് സമയം ഒറ്റത്തവണയായോ രണ്ടു തവണകളായോ എടുക്കാം.

തിങ്കളാഴ്ച അപകടരഹിത ദിനം
എ ഡേ വിത്തൗട്ട് ആക്സിഡന്റ് എന്ന പ്രമേയത്തിൽ അപകടമുണ്ടാക്കാത്ത ഡ്രൈവർക്ക് 4 ബ്ലാക്ക് പോയിന്റ് കുറച്ചുകിട്ടും. വിദ്യാർഥികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും സ്റ്റോപ് ബോർഡ് ഇടണമെന്നു ബസ് ഡ്രൈവർമാരെയും നിർത്തിയിട്ട സ്കൂൾ ബസിനെ മറികടന്ന് പിഴ ചോദിച്ചു വാങ്ങരുതെന്ന് മറ്റു വാഹനമോടിക്കുന്നവരോടും പൊലീസ് ഓർമിപ്പിച്ചു. ഇതിനായി പ്രത്യേക ബോധവൽക്കരണ ക്യാംപെയ്നും ആരംഭിച്ചിരുന്നു.

അധ്യാപക പരിശീലനം
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി യുഎഇയിലെ സർക്കാർ, സ്വകാര്യ സ്കൂൾ അധ്യാപകർക്ക് പരിശീലനവും പൂർത്തിയാക്കി. അതാതു എമിറേറ്റിലെ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. സ്വകാര്യ സ്കൂൾ ഗ്രൂപ്പുകൾ വിദഗ്ധരെ വരുത്തി സ്വന്തം നിലയ്ക്കും പരിശീലനം നൽകിവരുന്നു. പഠന രംഗത്തെ കാലോചിതമായ മാറ്റങ്ങളും പരിശീലനത്തിലെ പുതിയ രീതികളും വിദ്യാർഥികളോടും രക്ഷിതാക്കളോടും സ്വീകരിക്കേണ്ട സമീപനവുമെല്ലാം വിശദീകരിച്ചാണ് അധ്യാപകർക്ക് പരിശീലനം നൽകിയത്. റാസൽഖൈമയിൽ റാക് ഡോകിന്റെ നേതൃത്വത്തിൽ സ്വകാര്യ സ്കൂൾ അധ്യാപകർക്കും സൗജന്യ പരിശീലനം നൽകിയിരുന്നു.

അധ്യാപക റിക്രൂട്മെന്റ്
സ്കൂളുകളുടെ എണ്ണം അനുസരിച്ച് അധ്യാപകരുടെ റിക്രൂട്മെന്റും വർധിച്ചു. മലയാളിയുടെ നേതൃത്വത്തിലുള്ള ജെംസ് ഗ്രൂപ്പ് ആണ് കൂടുതൽ അധ്യാപകരെ റിക്രൂട്ട് ചെയ്തത്. യുഎഇയിൽ വിവിധ എമിറേറ്റുകളിൽ വ്യത്യസ്ത സിലബസുകളിലായി 44 സ്കൂൾ പ്രവർത്തിക്കുന്നു. 746 സ്വദേശികൾ ഉൾപ്പെടെ 57 രാജ്യക്കാർ ജെംസ് ഗ്രൂപ്പ് സ്കൂളുകളിൽ അധ്യാപകരായി ജോലി ചെയ്തുവരുന്നു.

ലഹരിവിരുദ്ധ ബോധവൽക്കരണം
ലഹരിമരുന്ന്, സൈബർ കുറ്റകൃത്യം, ബ്ലാക്ക് മെയിൽ തുടങ്ങിയവയെക്കുറിച്ച് ബോധവൽക്കരണവും ആരംഭിച്ചു. നേരത്തെ ഷോപ്പിങ് മാൾ ഉൾപ്പെടെ ജനങ്ങൾ കൂടുതൽ എത്തുന്ന പ്രദേശങ്ങളിൽ നടത്തിയ ബോധവൽക്കരണം നാളെ മുതൽ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും. ബസ് ഡ്രൈവർമാർ, സൂപ്പർവൈസർ, രക്ഷിതാക്കൾ, സ്കൂൾ ജീവനക്കാർ എന്നിവർക്കായി പ്രത്യേക ബോധവൽക്കരണം നടത്തി. 

39 പുതിയ സ്കൂൾ 16,000 പേർക്ക് അവസരം
പുതിയ അധ്യയന വർഷത്തിൽ ദുബായിൽ മാത്രം വിവിധ സിലബസുകളിലാടി 39 പുതിയ സ്കൂളുകൾ ആരംഭിച്ചു. ഇതിലൂടെ 16,000 പേർക്ക് കൂടി പഠിക്കാൻ അവസരമായി. നഴ്സറികളും ഇതിൽ ഉൾപ്പെടും. ജനസംഖ്യാ വർധന അനുസരിച്ച് 2030ഓടെ യുഎഇയിൽ 150 പുതിയ സ്കൂളുകൾ വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

ഹാപ്പിനസ് പട്രോൾ സ്കൂളിലേക്ക്
പുതിയ അധ്യയനത്തിൽ വിദ്യാർഥികളുമായി സംവദിക്കാൻ ഹാപ്പിനസ് പട്രോൾ, ചൈൽഡ് പട്രോൾ സംഘവും സ്കൂളിലെത്തും.‌ വിദ്യാർഥികൾ വീട്ടിൽനിന്ന് പുറപ്പെട്ട് സ്കൂളിലും തിരിച്ച് വീട്ടിലും എത്തുന്നതുവരെയുള്ള സുരക്ഷ ഉറപ്പാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

English Summary:

Students return to UAE schools from August 26

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com