ADVERTISEMENT

രാവിലെ എഴുന്നേറ്റ് നമ്മുടെ കുഞ്ഞുമായി അടുത്ത വീട്ടിൽ പോയിട്ട്, കോളിങ് ബെൽ അടിക്കുക. വാതിൽ തുറന്നു വീട്ടുകാർ വരുമ്പോൾ എന്റെ കുഞ്ഞിന്റെ ഉടുപ്പ് കൊള്ളാമോ എന്നു ചോദിക്കുക, അതല്ലെങ്കിൽ കുഞ്ഞിനെ നിർത്തി പാട്ടുപാടിക്കുക, അതുമല്ലെങ്കിൽ കുഞ്ഞുവായിൽ വല്യ വർത്തമാനം പറയിക്കുക. ഇതേ പ്രവൃത്തി റോഡിലൂടെ പോകുന്ന അപരിചിതന്റെ അടുത്തും ആവർത്തിക്കുക. ഇക്കാലത്ത് ഇതൊക്കെ ആരേങ്കിലും ചെയ്യുന്ന പണിയാണോ എന്നാവും നിങ്ങൾ ചിന്തിക്കുക.

എന്നാൽ, ഇതാണ് നമ്മൾ സമൂഹ മാധ്യമങ്ങളിൽ ചെയ്യുന്നത്. രാവിലെ എഴുന്നേറ്റു പല്ലു തേയ്ക്കുന്നത് മുതൽ കിടക്കുമ്പോൾ പുതപ്പു മൂടുന്നതു വരെ വിഡിയോകളായി സമൂഹ മാധ്യമങ്ങളിലിടും. നിങ്ങളെ സ്നേഹിക്കുന്നവരും നിങ്ങളുടെ സുഹൃത്തുക്കളും നിങ്ങളെ കയ്യടിച്ചു പ്രോൽസാഹിപ്പിക്കും. കൂടുതൽ കൂടുതൽ വിഡിയോകളിട്ട് ഒരു താരമാകാൻ അവർ നിങ്ങളോട് ആഹ്വാനം ചെയ്യും. ഇത്, ഈ പ്രവൃത്തിയുടെ പോസിറ്റീവ് വശം. എന്തിനും ഏതിനുമുണ്ടല്ലോ ഒരു മോശം വശവും. നിങ്ങളുടെ ഈ ചിത്രങ്ങളും വിഡിയോകളും കാണുന്നത്, ഏതെങ്കിലും അധോലോക ഭീകരനാണെങ്കിലോ? അവനും കൂട്ടാളികളും കൂടി നിങ്ങളെ നിരീക്ഷിച്ചു, പരീക്ഷിച്ചു വരികയാണെങ്കിലോ? നിങ്ങളുടെ ഇഷ്ടങ്ങൾ അറിഞ്ഞ്, നിങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞ്, നിങ്ങളുടെ നാടും വീടും അറിഞ്ഞ് നിങ്ങൾക്കായി വല വിരിച്ചെങ്കിലോ? എങ്കിലോ എന്നൊരു ചോദ്യമില്ല, അവർ അതു ചെയ്തു കൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് നമ്മളിൽ പലരും സൈബർ ചുഴികളിൽ വീഴുന്നത്. 

ലോക്ക് ചെയ്യണം കുട്ടികളുടെ അക്കൗണ്ടുകൾ
യുഎഇയിൽ കുട്ടികളെ മാത്രം ലക്ഷ്യമിടുന്ന ഓൺലൈൻ ‘കുറുവ’ സംഘമുണ്ടെന്നാണ് റിപ്പോർട്ട്. സ്കൂളുകളിൽ പഠന ആവശ്യത്തിനും മറ്റുമായി ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്ന കുഞ്ഞുങ്ങൾ ഏതു നിമിഷവും ഇവരുടെ വലയിൽ വീഴാം.  

കഴിയുന്നതും കുട്ടികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ സ്വകാര്യമാക്കി ലോക്ക് ചെയ്യണമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. പരസ്പരം അറിയാവുന്നവരെ മാത്രം സുഹൃത്തുക്കളാക്കുക. പുറമേയുള്ളവർക്ക് അക്കൗണ്ടുകളിൽ കയറിക്കൂടാനുള്ള വാതിലുകൾ അടയ്ക്കുക. 

വില്ലൻ, മൈക്രോ ഫോണ്‍
ഒരു ആപ് ഡൗൺലോഡ് ചെയ്യുമ്പോൾ ആവശ്യമായ പെർമിഷനുകൾ മാത്രം നൽകുക. എല്ലാ കാര്യങ്ങളും അംഗീകരിച്ചിരിക്കുന്നു എന്നൊന്നും ഒരു ആപ്പിനോടും പറയരുത്. അവർ അവരുടെ സുരക്ഷയ്ക്കും നമ്മളെ പൂട്ടുന്നതിനും വേണ്ട വകുപ്പുകൾ ചേർത്താണ് നിബന്ധനകൾ പടച്ചുവിടുന്നത്. മിക്ക ആപ്പുകൾക്കും മൈക്രോ ഫോണുണ്ട്. ആപ്പുകൾ പ്രവർത്തിക്കുമ്പോഴും അല്ലാത്തപ്പോഴും ഈ മൈക്രോ ഫോണുകൾ നമ്മൾ പറയുന്നത് കേട്ടു കൊണ്ടിരിക്കുകയാണ്. ചിലപ്പോൾ തോന്നില്ലേ, നമ്മുടെ മനസ്സറിയുന്നത് മൊബൈൽ ഫോണാണെന്ന്? നമ്മൾ ധരിക്കാൻ അഗ്രഹിക്കുന്നത്, നമ്മൾ ഭക്ഷിക്കാൻ ആഗ്രഹിക്കുന്നത്, നമ്മൾ പോകാൻ ആഗ്രഹിക്കുന്നതൊക്കെ, നമ്മുടെ മുന്നിൽ ഇങ്ങനെ ഒന്നൊന്നായി നിരത്തി വച്ചിരിക്കുന്നത് മൊബൈൽ ഫോണല്ലേ? 

ഇവരിതൊക്കെ എങ്ങനറിഞ്ഞു എന്നു ചോദിച്ചാൽ, ഒന്നാമത്തെ വില്ലൻ നമ്മളുടെ ഫോണിലെ മൈക്രോ ഫോണാണ്. നമ്മൾ എന്തു പറയുന്നു എന്നു നോക്കിയിരിക്കുകയാണ്, എടുത്തു നോട്ടിഫിക്കേഷൻ അയയ്ക്കാൻ. രണ്ടാമത്തെ വില്ലൻ, നമ്മൾ തന്നെ സൈറ്റുകളിൽ നടത്തുന്ന ചില തിരച്ചിലുകളാണ്. മൂന്നാമത്തെ വില്ലൻ, നമ്മൾ കാണുന്ന അല്ലെങ്കിൽ വായിക്കുന്ന ചില പോസ്റ്റുകളാണ്. നമ്മുടെ ഇത്രയൊക്കെ കാര്യങ്ങൾ ഇവർക്ക് അറിയാമെങ്കിൽ, നമ്മളുടെ കുട്ടികളുടെ എന്തെല്ലാം കാര്യങ്ങളാകും ഇവരുടെ അടുത്തുണ്ടാവുക. അച്ഛനും അമ്മയും ആരെന്നതു മുതൽ എന്നു ജനിച്ചു, എവിടെ ജനിച്ചു, എവിടെ ജീവിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങൾ ഇന്ന് പരസ്യമാണ്. 

ഈ വിവരങ്ങളെല്ലാമെടുത്തു കൊണ്ട് ഒരാൾ നിങ്ങളുടെ കുട്ടിയുടെ അടുത്തു വന്നു മനോഹരമായി സംസാരിച്ചാൽ, കുട്ടിയെ വിശ്വാസത്തിലെടുത്താൽ, പിന്നെ എന്തും സംഭവിക്കാം. ഏതു സമൂഹ മാധ്യമമായാലും കുറച്ചൊക്കെ സ്വകാര്യതയാവാം. ആർക്കും കയറിയിറങ്ങാൻ അങ്ങനെ വാതിലുകൾ തുറന്നിട്ടു കൊടുക്കേണ്ടതില്ല. ഏറ്റവും ചുരുങ്ങിയത് നിങ്ങളുടെ കുട്ടികളുടെ കാര്യത്തിലെങ്കിലും.

English Summary:

Need more cautious while using mobile phones and Social Media accounts. avoid risk and Use it more secure way

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com