ഭക്തിസാന്ദ്രമായി അരിസോന; ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ച് ഭക്തർ

Mail This Article
ഫീനിക്സ് ∙ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദിച്ച ആത്മനിർവൃതിയിൽ മനസ്സുനിറഞ്ഞ് അരിസോനയിലെ ഭക്തർ. കേരള ഹിന്ദുസ് ഓഫ് അരിസോന (കെ.എച്ച്.എ) യുടെ നേതൃത്വത്തിൽ ആറ്റുകാൽ പൊങ്കാല ആഘോഷം വിപുലമായ ചടങ്ങുകളോടെ മാർച്ച് 8ന് നടന്നു. മഹാഗണപതി ക്ഷേത്രങ്കണത്തിൽ നടന്ന പൊങ്കാല ചടങ്ങുകളിൽ നൂറുകണക്കിന് ഭക്തജനങ്ങൾ സാധനകൾ അനുഷ്ഠിച്ച് പരബ്രഹ്മസ്വരൂപിണിക്ക് മുന്നിൽ നിവേദ്യം അർപ്പിച്ച് ആത്മസമർപ്പണം നടത്തി.
അരിസോനയിൽ നിന്നും അടുത്തുള്ള സംസ്ഥാനത്തുനിന്നുമായി നിരവധി ഭക്തർ ഇക്കുറിയും പൊങ്കാല ചടങ്ങുകളിൽ പങ്കെടുത്തു. രാവിലെ 7ന് മഹാഗണപതി ഹോമത്തിന് ശേഷം നടന്ന ശുദ്ധപുണ്യാഹത്തോടെ ഈ വർഷത്തെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായി. പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് വൃക്ഷപൂജ, നാഗപൂജ, ദേവിപൂജ എന്നിവ നടന്നു.

രാവിലെ 9ഓടെ കൂടി ക്ഷേത്രശ്രീകോവിലിൽ നിന്ന് പകർന്ന ദീപത്തിൽ നിന്നും താലപ്പൊലിയുടെയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മേൽശാന്തി ജായന്തേശ്വരൻ ഭട്ടർ ക്ഷേത്ര നടയിൽ തയ്യാറാക്കിയ പണ്ടാരഅടുപ്പിൽ അഗ്നി പകർന്നതോടെ പൊങ്കാലയ്ക്കുള്ള വിളംബരമായി. ലളിതാസഹസ്രനാമത്തിന്റെയും വായ്കുരവയുടെയും മന്ത്രോച്ചാരണങ്ങളാലും മുഖരിതമായ അന്തരീക്ഷത്തിൽ പണ്ടാര അടുപ്പിൽ അഗ്നി പടർത്തുന്ന കാഴ്ച ഭക്തമനസ്സുകളെ ആവേശത്തിലാഴ്ത്തി.
പണ്ടാര അടുപ്പിൽ നിന്നും കമ്മിറ്റി ഭാരവാഹികൾ വലിയ പന്തത്തിൽ ക്ഷേത്ര പരിസരത്തെ അടുപ്പുകളിലേക്ക് അഗ്നി പടർത്തിയതോടുകൂടി ഭക്ത മനസ്സിനൊപ്പം ക്ഷേത്ര പരിസരവും അഗ്നിയെ ഏറ്റുവാങ്ങി. പൊങ്കാലയിൽ വെള്ളപായസം, ശർക്കര പായസം, തെരളി എന്നിവയാണ് ഭക്തർ നിവേദ്യമായി തയ്യാറാക്കിയത്.
ഉച്ചക്ക് 12ന് പൊങ്കാല തളിക്കൽ ചടങ്ങുകൾ നടന്നു. ഭക്തർക്കായി വിപുലമായ പൊങ്കാല സദ്യ സംഘാടകർ ഒരുക്കിയിരുന്നു. ഈ വർഷത്തെ പൊങ്കാല ചടങ്ങുകൾക്ക് നീതു കിരൺ, കിരൺ മോഹൻ, നിധിന ധനീഷ് എന്നിവർ നേതൃത്വം നൽകി.