ഇത്ര കഠിനഹൃദയനായിരുന്നോ അഫാൻ? കൊലപാതക പരമ്പര ഉയർത്തുന്ന ചോദ്യങ്ങൾ

Mail This Article
25 കിലോമീറ്റർ, 3 വീടുകൾ. ചുറ്റികയുമായി യുവാവിന്റെ കൊലവിളിയാത്രയിൽ ഇതുവരെ പൊലിഞ്ഞത് അഞ്ചു ജീവനുകൾ. അഫാൻ എന്ന ഇരുപത്തിമൂന്നുകാരൻ നടത്തിയ കൊലപാതക പരമ്പരയുടെ വാർത്ത നടുക്കത്തോടെയാണ് കേരളം കേട്ടത്. പ്രത്യേകിച്ചു പ്രകോപനമൊന്നും കൂടാതെ, സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് തന്റെ പ്രിയപ്പെട്ടവരെ കൊലപ്പെടുത്താൻ ഈ ചെറുപ്പക്കാരന് എന്താണ് സംഭവിച്ചത്? ഇങ്ങനെ കൊല ചെയ്യാൻ ഇയാൾക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങൾ ഉണ്ടോ? സുബോധമുള്ള ഒരാൾ ചെയ്യുന്ന പ്രവൃത്തിയാണോ ഇത്? ഇത്ര കഠിനഹൃദയനായിരുന്നോ ഇയാൾ? വെഞ്ഞാറമൂട് കൊലപാതക പരമ്പരയുടെ വാർത്ത വായിക്കുമ്പോൾ ഇൗ ചോദ്യങ്ങളാണ് മനസ്സിൽ തെളിയുക.
മനോദൗർബല്യമുണ്ടെന്നതു കൊണ്ടു മാത്രം ഒരാൾക്ക് ശിക്ഷയിൽനിന്നു രക്ഷപ്പെടാമെന്ന് വിചാരിക്കരുത്. ഒരാൾ കുറ്റം ചെയ്യുമ്പോൾ അയാളുടെ മാനസികനില എന്തെന്ന് പ്രതിഭാഗം കോടതിയിൽ തെളിയിക്കുക എന്നത് ബുദ്ധിമുട്ടുള്ള സംഗതിയാണ്. പലപ്പോഴും നിയമപാലകർ പോലും തെറ്റിദ്ധരിക്കപ്പെടുന്ന മേഖലയാണിത്. ഇതു പലപ്പോഴും അനാസ്ഥയ്ക്കും തുടർന്നുണ്ടാകുന്ന ദുരന്തങ്ങൾക്കും കാരണമാകുന്നതു നാം മുൻപ് കണ്ടിട്ടുള്ളതാണ്.
ഓരോ കൊലപാതകത്തിനും പിന്നിൽ പലപ്പോഴും ഒരു കാരണം മാത്രമായിരിക്കില്ല. സമ്മർദങ്ങളും കടുത്ത മൽസരവും നിറഞ്ഞ ലോകത്ത് ഒറ്റപ്പെട്ടു കഴിയുന്ന അനേകർ സമൂഹത്തിലുണ്ട്. പുറമേ നോക്കുമ്പോൾ സന്തോഷത്തോടെ ജീവിക്കുന്ന വ്യക്തികളാണെന്നു തോന്നിയാലും യാഥാർഥ്യം അങ്ങനെയാവണമെന്നില്ല. വ്യക്തിത്വ വൈകല്യങ്ങൾ പ്രകടമാക്കാതെ സമർഥമായി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു ജീവിക്കുന്നവരും കുറവല്ല. മുൻകാല കുറ്റകൃത്യ ചരിത്രമില്ലെങ്കിൽ ഇങ്ങനെയൊരു മനോനിലയിൽ ജീവിക്കുന്ന വ്യക്തിയെ നിയമപാലകരും സമൂഹവും സംശയിക്കില്ല. തന്നോടു മാത്രം പ്രതിബദ്ധത പുലർത്തുന്ന ഇത്തരം വ്യക്തികളിൽ കുറ്റവാസന ഉറങ്ങിക്കിടക്കുകയാകാം. ശാന്ത സ്വഭാവത്തിനുടമയെന്നു സമൂഹം കരുതുമെങ്കിലും എന്തെങ്കിലും പ്രകോപനങ്ങൾ വരുമ്പോൾ അക്രമ വാസന പുറത്തുവരും. പ്രകോപനം തോന്നുന്ന നിമിഷത്തിൽ അവർ അക്രമികളാകും. ലഹരിമരുന്നുകളുടെ ഉപയോഗവുമുണ്ടെങ്കിൽ ആക്രമണസ്വഭാവം തീവ്രമാകും. ആ നിമിഷത്തിൽ അവരുടെ മുൻപിൽ വരുന്നവരെ, ഉറ്റവരാണെങ്കിൽ പോലും, ആക്രമിക്കും.
തങ്ങളുടെ പ്രതികൂല വികാരങ്ങളെ തുറന്നു പ്രകടിപ്പിക്കാതെ മറ്റൊരു രീതിയിൽ പ്രകടിപ്പിക്കുന്നവരാണ് പാസീവ് അഗ്രസ്സീവ് സ്വഭാവമുളളവർ. പ്രത്യാഘാതം ആലോചിക്കാതെ എടുത്തുചാടുന്നവരും എന്തിനെയും സംശയത്തോടെ കാണുന്നവരും ഇൗ സ്വഭാവക്കാരാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരും സാമൂഹികമായി ഒറ്റപ്പെട്ടവരും വൈകല്യങ്ങൾ മൂലം സമൂഹത്തെ അഭിമുഖീകരിക്കാൻ മടിയുള്ളവരും ആക്‌ഷൻ ചിത്രങ്ങളിലെ രംഗങ്ങളിൽ അഭിരമിച്ച് എത്ര ക്രൂരമായ രംഗങ്ങളും നിസ്സംഗതയോടെ കണ്ടിരിക്കുന്നവരുമെല്ലാം എന്തെങ്കിലും പ്രകോപനങ്ങളുണ്ടാകുമ്പോൾ സമൂഹത്തിന്റെ കണക്കുകൂട്ടൽ തെറ്റിച്ചു പെരുമാറുന്നത്. ചുരുക്കത്തിൽ, മാനസിക പ്രശ്നമുള്ള ഒരാളെ അക്രമിയാക്കുന്നതിന് എന്തെങ്കിലും കാരണം മറഞ്ഞു കിടപ്പുണ്ടാകും. ഇത്തരം വ്യക്തികൾക്ക് എന്തെങ്കിലും പ്രകോപനമുണ്ടാകുമ്പോൾ ആക്രമണകാരിയായി മാറുന്നു. മനസ്സിന്റെ താളം തെറ്റുന്ന നിമിഷത്തിൽ, കുറ്റകൃത്യം ചെയ്യുന്നു. അതുകൊണ്ട് കുട്ടിക്കാലം മുതൽ സ്വഭാവത്തിൽ എന്തെങ്കിലും മാറ്റം കണ്ടാൽ മാതാപിതാക്കളും അധ്യാപകരും അവഗണിക്കരുത്.
(ലേഖിക എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റാണ്. അഭിപ്രായം വ്യക്തിപരം)