ADVERTISEMENT

37 വർഷത്തെ ഇടവേളയ്ക്കു ശേഷം എബിയും ആനിയും കുട്ടികളും വീണ്ടും കണ്ടുമുട്ടി. 1987ൽ പുറത്തിറങ്ങിയ ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരുമാണ് മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റി യും സംയുക്തമായി സംഘടിപ്പിച്ച റിയൂണിയൻ പരിപാടിയിൽ ഒത്തുചേർന്നത്. ചിത്രത്തിലെ മുഖ്യകഥാപാത്രമായ എബിയെ അവതരിപ്പിച്ച മോഹൻലാലും നായികയായ ആനിയെ അവതരിപ്പിച്ച നടി കാർത്തികയും ഒന്നിച്ചൊരു വേദിയിൽ എത്തുന്നതും 37 വർഷത്തിനു ശേഷം.

ബിച്ചു തിരുമല എഴുതി ഔസേപ്പച്ചൻ സംഗീതം പകർന്ന ‘ഉണ്ണികളേ ഒരു കഥ പറയാം..’. എന്ന ഗാനം മൂളിയാണ് മോഹൻലാൽ വേദിയിലേക്ക് എത്തിയത്. മലയാളി മറക്കാത്ത ആ ഈണത്തിന് സദസ്സിൽ നിന്ന് നിറഞ്ഞ കയ്യടി. എസ്.കുമാർ, കമൽ അടക്കമുള്ളവരുടെ പഴയകാല ഓർമകള്‍ പറയുമ്പോൾ മോഹൻലാലിന്റെ കണ്ണുനിറഞ്ഞതും ആർദ്രമായ കാഴ്ചയായി.

മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തകളിലൂടെയാണ് അന്നത്തെ കുട്ടിതാരങ്ങളെ കമലിനും കൂട്ടർക്കും കണ്ടെത്താനായത്. ഇങ്ങനെയൊരു ഒത്തുചേരൽ ലോക സിനിമയിൽ അപൂർവമായിരിക്കുമെന്ന് ചടങ്ങിൽ അതിഥിയായി എത്തിയ പ്രിയദർശൻ പറഞ്ഞു. 37 വർഷങ്ങൾക്കുശേഷമാണ് തന്റെ പ്രിയ കുട്ടികളെ എബിയും നേരിട്ടുകാണുന്നത്. അതിന്റെ ആകാംക്ഷയും സന്തോഷവും മോഹൻലാലിന്റെ മുഖത്ത് പ്രകടമായിരുന്നു. അവരുടെ സ്വന്തം എബിയെ തന്നെയാണ് ഈ ഒത്തുചേരൽ വേദിയിലും കാണാനായത്. കൊടൈക്കനാലില്‍ ശരീരം വിറയ്ക്കുന്ന കൊടും തണുപ്പിൽ ഇത്രയധികം കുട്ടികളെയും കൊണ്ട് അഭിനയിച്ച രസകരമായ ഓർമകൾ മോഹൻലാൽ പങ്കിട്ടു.

വെറും രണ്ടു വർഷം മാത്രം നീണ്ട കരിയറിൽ തനിക്ക് ലഭിച്ച മനോഹരമായ സിനിമയും കഥാപാത്രവുമായിരുന്നു ചിത്രത്തിലെ ആനിയെന്ന് കാർത്തിക ഓർത്തെടുത്തു. സിനിമ വിട്ടിട്ടും ആ ചിത്രത്തിൽ അഭിനയിച്ച ചില കുട്ടിത്താരങ്ങളുമായുള്ള ആത്മബന്ധം തുടർന്നു. ജീവിതത്തിലും അവരുടെ ചേച്ചിയായി. 37 വർഷങ്ങൾക്കു ശേഷം ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടാനുള്ള പ്രധാന കാരണം ഈ കുട്ടികളും മോഹൻലാലുമാണെന്ന് വികാരഭരിതമായ പ്രസംഗത്തിൽ കാർത്തിക പറഞ്ഞു. എഴുന്നേറ്റു നിന്നു കയ്യടിച്ചാണ് കാർത്തികയുടെ വാക്കുകളെ സദസ് സ്വീകരിച്ചത്.  

unnikale-oru-kadha-parayam33

ഉണ്ണികളേ ഒരു കഥ പറയാം സിനിമ എങ്ങനെ സംഭവിച്ചന്നും അന്നത്തെ ഷൂട്ടിങ് ലൊക്കേഷനില്‍ കുട്ടികളെ അഭിനയിപ്പിച്ചതെന്നുമൊക്കെ സംവിധായകൻ കമൽ വിവരിച്ചു. നിർമാതാവ് സെഞ്ച്വറി കൊച്ചുമോനും പഴയകാല ഓർമകൾ ഓർത്തെടുത്തു.

ചിത്രത്തിൽ വേഷമിട്ട യദുകൃഷ്ണൻ, വിമൽ, വിദ്യ, സ്വപ്ന, പ്രശോഭ്, ബോബൻ ജോസഫ്, ചൈതന്യ, കാർത്തിക് മോഹൻ, വിധു കൃഷ്ണൻ, അഭിജിത് ഫ്രാൻസിസ് എന്നിവർ അന്നത്തെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവച്ചു.

കമൽ, പ്രിയദർശൻ, കാർത്തിക, സനൽകുമാർ, എസ്.കുമാർ, ഔസേപ്പച്ചൻ, സെഞ്ചറി കൊച്ചുമോൻ, സുമൻ ബിച്ചു തിരുമല,  രാധാകൃഷ്ണൻ, ജി.സുരേഷ് കുമാർ‍, വിജി തമ്പി, ഭാഗ്യലക്ഷ്മി, ജെയ്ൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ.ടോം എസ്.ജോസഫ്, മനോരമ ഓൺലൈൻ  സീനിയർ ജനറൽ മാനേജർ ബോബി പോൾ തുടങ്ങിയവർ പ്രസംഗിച്ചു.

റീയൂണിയനിൽ ഈ സിനിമയിൽ അഭിനയിച്ചും പിന്നിൽ പ്രവർത്തിച്ചും മണ്മറഞ്ഞു പോയ തിലകൻ, സോമൻ, സുകുമാരി, ഇന്നസന്റ്, കെ. നാരായൺ, ചന്ദ്രാജി, രാജൻ പാടൂർ എന്നിവരെ വേദിയിൽ അനുസ്മരിച്ചു. ഇവർക്കായി പ്രത്യേക ട്രിബ്യൂട്ട് വിഡിയോയും ഒരുക്കിയിരുന്നു.

English Summary:

Mohanlal, Karthika, Kamal and the crew of Unnikale Oru Katha Parayam Film came for a reunion after 37 years. All the Child Artists of the film except Amit came and shared their wonderful moments.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com