മോഹൻലാലിനെ കണ്ടു, കെട്ടിപ്പിടിച്ചു; ആനോണിന്റെ സ്വപ്നം സഫലം

Mail This Article
ആനോണിന്റെ ആഗ്രഹം സഫലമായി. മോഹൻാലാലിനെ നേരിൽ കണ്ടു സംസാരിച്ചു, കെട്ടിപ്പിടിച്ചു. ചിറക്കടവ് കത്തലാങ്കൽപ്പടി കല്ലൂക്കുളങ്ങര സലീലൻ ഏബ്രഹാമിന്റെയും ജെസിയുടെയും രണ്ടാമത്തെ മകനാണ് ആനോൺ(20). സെറിബ്രൽ പാൾസി ബാധിച്ച ആനോണിന്റെ ദീർഘ നാളത്തെ ആഗ്രഹമായിരുന്നു നടൻ മോഹൻലാലിനെ നേരിൽ കാണണമെന്നത്.
ആനോണിന്റെ മനസ്സിൽ 5 വയസ്സു മുതൽ കയറിക്കൂടിയതാണു ലാലേട്ടൻ. മോഹൻലാലിന്റെ സിനിമകളും പാട്ടുകളുമാണ് ഹരം. ആനോണിന്റെ സ്വപ്നം സഫലമാക്കാൻ അച്ഛൻ സലീലൻ കാഞ്ഞിരപ്പള്ളിയിലും കോട്ടയത്തുമുള്ള മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഭാരവാഹികളെ സമീപിച്ചു. ഇവർ അറിയിച്ചതിനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച ഇടുക്കി വണ്ടിപ്പെരിയാറിലെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയാണ് ആനോണും കുടുംബവും മോഹൻലാലിനെ കണ്ടത്.
സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു മോഹൻലാൽ ആനോണിനും കുടുംബത്തിനുമൊപ്പം 15 മിനിറ്റ് ചെലവഴിച്ചത്. ലാലേട്ടനെ എനിക്കു ഭയങ്കര ഇഷ്ടമാണെന്നു പറഞ്ഞ ആനോണിനെ ചേർത്തു പിടിച്ച്, എനിക്കും മോനെ ഒത്തിരി ഇഷ്ടമാണെന്നു മോഹൻലാൽ പറഞ്ഞു. വിശേഷങ്ങൾ ചോദിച്ചറിഞ്ഞ്, കുടുംബത്തിനുമൊപ്പം ഫോട്ടോയും വിഡിയോയും എടുത്ത ശേഷം ‘ലാലേട്ടൻ അഭിനയിക്കാൻ പൊയ്ക്കോട്ടെ’ എന്നു ചോദിച്ചാണ് മോഹൻലാൽ മടങ്ങിയത്.
പരിമിതികളെ അതിജീവിച്ച് ആനോൺ പ്ലസ്‌ടു ഹ്യുമാനിറ്റീസ് 60 ശതമാനം മാർക്കോടെ വിജയിച്ചിരുന്നു. സഹോദരൻ എബിൻ ഏബ്രഹാം ദുബായിലാണ്. അച്ഛനും അമ്മയും ജ്യേഷ്ഠൻ എബിന്റെ ഭാര്യ കുക്കുവും എബിന്റെ മകൻ ഒരുവയസ്സുകാരൻ അയോണുമാണ് വീട്ടിലുള്ളത്.