ADVERTISEMENT

ന്യൂഡൽഹി ∙ വിവാദമായ പൗരത്വ നിയമ വ്യവസ്ഥകൾ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിൽ രാജ്യവ്യാപകമായി പ്രതിഷേധം. അസമിൽ ഹർത്താൽ പ്രഖ്യാപിച്ച പ്രതിഷേധക്കാർ സിഎഎ പകർപ്പുകൾ കത്തിച്ചു. അസം യുണൈറ്റഡ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ഹർത്താൽ. അസം സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടിയും നിരാഹാര സമരവും നടക്കുന്നുണ്ട്. അസം പരിഷത് സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പലയിടത്തും സംഘർഷമുണ്ടായി. അർധ സൈനിക വിഭാഗങ്ങളെയും പൊലീസിനെയും കൂടുതലായി വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വസതിയിൽ ഉൾപ്പെടെ കനത്ത സുരക്ഷ ഏർപ്പെടുത്തി. പൊതുമുതൽ നശിപ്പിച്ചാൽ രാഷ്ട്രീയ പാർട്ടികളിൽനിന്ന് പിഴയീടാക്കുമെന്ന് ഗുവാഹത്തി പൊലീസ് അറിയിച്ചു. 

Read Also: തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ സിഎഎ ചട്ടം; വിജ്ഞാപനം 4 വർഷത്തിനുശേഷം

ഡൽഹി സർവകലാശാലയിലും വിദ്യാർഥികൾ പ്രതിഷേധിച്ചു. എസ്ഐഒ, എംഎസ്എഫ്, എഐഎസ്ഒ തുടങ്ങിയ സംഘടനകളിലെ വിദ്യാർഥികളാണ് പ്രതിഷേധം ഉയർത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

സിഎഎ ചട്ടം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ ഹര്‍ജി ഫയല്‍ ചെയ്യും. അഭിഭാഷകൻ ഹാരിസ് ബീരാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയവുമായി ബന്ധപ്പെട്ട് കോടതിയിൽ നിലവിലുള്ള കേസിലെ പ്രധാന ഹർജിക്കാരാണ് ലീഗ്. സിഎഎയ്ക്കെതിരെ നിയമപോരാട്ടത്തിന് ഇറങ്ങുമെന്ന് ഡിവൈഎഫ്ഐയും വ്യക്തമാക്കി. കേസിൽ കക്ഷി ചേരുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. 
തമിഴ്നാട്ടിൽ സിഎഎ അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി നടൻ‌ വിജയ്‌ രംഗത്തെത്തി. മതമൈത്രി ഉള്ളിടത്ത് ഭിന്നിപ്പുണ്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും സിഎഎ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഉറപ്പ് വേണമെന്നും വിജയ് ആവശ്യപ്പെട്ടു. തമിഴക വെട്രി കഴകമെന്ന‌ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച ശേഷമുള്ള വിജയ്‌യുടെ ആദ്യ രാഷ്ട്രീയ പ്രതികരണമാണിത്.

ഉത്തർപ്രദേശിലും പ്രതിഷേധവുമായി ആളുകൾ രംഗത്തുവന്നു. പ്രതിഷേധക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ്, വിവാദമായ പൗരത്വ നിയമ വ്യവസ്ഥകൾ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തത്. പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള മുസ്‌ലിംകൾ ഒഴികെ 6 മതങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ളതാണു ചട്ടങ്ങൾ. മതാടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്നതിനുള്ള പൗരത്വ നിയമ ഭേദഗതികൾ 2019 ൽ പാർലമെന്റ് പാസാക്കിയിരുന്നു. 2019 ഡിസംബർ 12ന് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്തതു മുതൽ പ്രാബല്യത്തിലായി. എന്നാൽ, വ്യവസ്ഥകൾ ഉണ്ടാക്കിയിരുന്നില്ല. 2014 ഡിസംബർ 31നു മുൻപ് ഇന്ത്യയിൽ അഭയാർഥികളായി എത്തിയ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ജൈന, ബുദ്ധ, പാർസി മതക്കാർക്കാണു പൗരത്വം നൽകുന്നത്.

ഗുവാഹത്തിയിൽ ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ പ്രവർത്തകർ സിഎഎ പകർപ്പ് കത്തിച്ച് പ്രതിഷേധിക്കുന്നു (Photo by Biju BORO / AFP)
ഗുവാഹത്തിയിൽ ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ പ്രവർത്തകർ സിഎഎ പകർപ്പ് കത്തിച്ച് പ്രതിഷേധിക്കുന്നു (Photo by Biju BORO / AFP)
English Summary:

Protest in Jamia Millia, Delhi University CAA notification - Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com