സിഎഎ പ്രതിഷേധം: അസമിൽ ഹർത്താൽ; ഡൽഹി സർവകലാശാല വിദ്യാർഥികളെ അറസ്റ്റ് ചെയ്തു

Mail This Article
ന്യൂഡൽഹി ∙ വിവാദമായ പൗരത്വ നിയമ വ്യവസ്ഥകൾ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിൽ രാജ്യവ്യാപകമായി പ്രതിഷേധം. അസമിൽ ഹർത്താൽ പ്രഖ്യാപിച്ച പ്രതിഷേധക്കാർ സിഎഎ പകർപ്പുകൾ കത്തിച്ചു. അസം യുണൈറ്റഡ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ഹർത്താൽ. അസം സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടിയും നിരാഹാര സമരവും നടക്കുന്നുണ്ട്. അസം പരിഷത് സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പലയിടത്തും സംഘർഷമുണ്ടായി. അർധ സൈനിക വിഭാഗങ്ങളെയും പൊലീസിനെയും കൂടുതലായി വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വസതിയിൽ ഉൾപ്പെടെ കനത്ത സുരക്ഷ ഏർപ്പെടുത്തി. പൊതുമുതൽ നശിപ്പിച്ചാൽ രാഷ്ട്രീയ പാർട്ടികളിൽനിന്ന് പിഴയീടാക്കുമെന്ന് ഗുവാഹത്തി പൊലീസ് അറിയിച്ചു.
Read Also: തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ സിഎഎ ചട്ടം; വിജ്ഞാപനം 4 വർഷത്തിനുശേഷം
ഡൽഹി സർവകലാശാലയിലും വിദ്യാർഥികൾ പ്രതിഷേധിച്ചു. എസ്ഐഒ, എംഎസ്എഫ്, എഐഎസ്ഒ തുടങ്ങിയ സംഘടനകളിലെ വിദ്യാർഥികളാണ് പ്രതിഷേധം ഉയർത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സിഎഎ ചട്ടം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ ഹര്‍ജി ഫയല്‍ ചെയ്യും. അഭിഭാഷകൻ ഹാരിസ് ബീരാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയവുമായി ബന്ധപ്പെട്ട് കോടതിയിൽ നിലവിലുള്ള കേസിലെ പ്രധാന ഹർജിക്കാരാണ് ലീഗ്. സിഎഎയ്ക്കെതിരെ നിയമപോരാട്ടത്തിന് ഇറങ്ങുമെന്ന് ഡിവൈഎഫ്ഐയും വ്യക്തമാക്കി. കേസിൽ കക്ഷി ചേരുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
തമിഴ്നാട്ടിൽ സിഎഎ അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി നടൻ വിജയ് രംഗത്തെത്തി. മതമൈത്രി ഉള്ളിടത്ത് ഭിന്നിപ്പുണ്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും സിഎഎ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഉറപ്പ് വേണമെന്നും വിജയ് ആവശ്യപ്പെട്ടു. തമിഴക വെട്രി കഴകമെന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ച ശേഷമുള്ള വിജയ്‌യുടെ ആദ്യ രാഷ്ട്രീയ പ്രതികരണമാണിത്.
ഉത്തർപ്രദേശിലും പ്രതിഷേധവുമായി ആളുകൾ രംഗത്തുവന്നു. പ്രതിഷേധക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ്, വിവാദമായ പൗരത്വ നിയമ വ്യവസ്ഥകൾ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തത്. പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള മുസ്‌ലിംകൾ ഒഴികെ 6 മതങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ളതാണു ചട്ടങ്ങൾ. മതാടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്നതിനുള്ള പൗരത്വ നിയമ ഭേദഗതികൾ 2019 ൽ പാർലമെന്റ് പാസാക്കിയിരുന്നു. 2019 ഡിസംബർ 12ന് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്തതു മുതൽ പ്രാബല്യത്തിലായി. എന്നാൽ, വ്യവസ്ഥകൾ ഉണ്ടാക്കിയിരുന്നില്ല. 2014 ഡിസംബർ 31നു മുൻപ് ഇന്ത്യയിൽ അഭയാർഥികളായി എത്തിയ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ജൈന, ബുദ്ധ, പാർസി മതക്കാർക്കാണു പൗരത്വം നൽകുന്നത്.

- 1 year agoMar 12, 2024 08:41 PM IST
പൗരത്വ പ്രശ്നത്തിൽ സംസ്ഥാന സർക്കാരിന് ആത്മാർഥതയുണ്ടെങ്കിൽ പ്രതിഷേധങ്ങൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. യുഡിഎഫ് സംസ്ഥാന വ്യാപകമായി സങ്കടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
- 1 year agoMar 12, 2024 04:59 PM IST
- 1 year agoMar 12, 2024 04:34 PM IST
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച ഡൽഹി സർവകലാശാല വിദ്യാർഥികളെ അറസ്റ്റുചെയ്തു നീക്കുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ - 1 year agoMar 12, 2024 01:59 PM IST
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഗുവാഹത്തിയിൽ കോൺഗ്രസ് പ്രവർത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം
- 1 year agoMar 12, 2024 01:57 PM IST
സിഎഎ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗുവാഹത്തിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം (പിടിഐ ഫോട്ടോ) - 1 year agoMar 12, 2024 01:54 PM IST
സിഎഎ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അസമിൽ നടന്ന പ്രതിഷേധ പ്രകടനം - 1 year agoMar 12, 2024 12:33 PM IST
സിഎഎയ്ക്കെതിരായ പ്രതിഷേധം വ്യാപിച്ചതിനെത്തുടർന്ന് അസം നിയമസഭയ്ക്ക് മുന്നിൽ സുരക്ഷ വർധിപ്പിച്ച നിലയിൽ (പിടിഐ ഫോട്ടോ) - 1 year agoMar 12, 2024 12:21 PM IST
സിഎഎ വഴി മതപരമായ ധ്രുവീകരണത്തിനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും തങ്ങൾ ഇതിനെതിരാണെന്നും അസം മഹിളാ കോൺഗ്രസ് പ്രസിഡന്റ് മിരാ ബോർതാക്കൂര്‍. അസം ജനത സിഎഎയെ എതിർക്കുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ വോട്ടു ചെയ്യുമെന്നും അവർ പറഞ്ഞു.
- 1 year agoMar 12, 2024 11:28 AM IST
അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിൽ മുസ്‌ലിം ലീഗിന് എതിർപ്പില്ലെന്ന് അഭിഭാഷകൻ ഹാരിസ് ബീരാൻ. എന്നാൽ ഒരു വിഭാഗത്തെ മാത്രം മാറ്റി നിർത്തുന്നത് അംഗീകരിക്കാനാവില്ല. മുസ്‌ലിം വിഭാഗത്തിൽ ഉള്ളവരെ കൂടി പരിഗണിക്കണമെന്നാണ് ഉപഹർജിയിൽ ആവശ്യപ്പെടുന്നത്. കോടതിയിൽ ആവശ്യപ്പെട്ടത് അടിയന്തര സ്റ്റേ ആണ്. നേരത്തെ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയപ്പോൾ ചട്ടങ്ങളില്ലാത്തതിനാൽ നിയമം പ്രാബല്യത്തിൽ ഉണ്ടാകില്ല എന്നാണ് കേന്ദ്രം നൽകിയ മറുപടി. നാലു വർഷത്തിനിപ്പുറം ചട്ടങ്ങൾ വന്നു. ഒരു വിഭാഗത്തെ മാറ്റിനിര്‍ത്തി നടപ്പാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണ്. അന്തിമവിധി വരുന്നതുവരെ ചട്ടങ്ങൾ സ്റ്റേ ചെയ്യുകയും നിലവിലെ വിജ്ഞാപന പ്രകാരം ആർക്കും പൗരത്വം നൽകരുത് എന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
- 1 year agoMar 12, 2024 11:13 AM IST
പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ഹർജി ഫയൽ ചെയ്തത്. കൂടുതൽ പ്രതിഷേധത്തിലേക്ക് കടക്കണോ എന്നതു സംബന്ധിച്ച വിഷയത്തിൽ ചർച്ച നടത്താനായി 12 മണിക്ക് പാണക്കാട് യോഗം ചേരും.