ADVERTISEMENT

ഴങ്ങളിൽനിന്ന് ആരെയും ജീവിതത്തിലേക്കു കൈപിടിക്കുമെന്ന ചങ്കുറപ്പിന്റെ പേരാണ് ഈശ്വർ മൽപെ. വെള്ളത്തിൽനിന്നു വെറുംകയ്യോടെ പൊങ്ങില്ലെന്ന വിശ്വാസത്തിന്റെ പേരു കൂടിയാണത്. കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനു വേണ്ടിയുള്ള തിരച്ചിലിനു മുന്നിലുള്ളതും ഈശ്വറാണ്. മത്സ്യത്തൊഴിലാളിയും മുങ്ങൽ വിദഗ്ധനുമായ ഈശ്വർ മൽപെ ഗംഗാവലിപ്പുഴയിലെ കുത്തൊഴുക്കിനെ വകവയ്ക്കാതെ പല ദിവസങ്ങളിലായി മണിക്കൂറുകളോളമാണ് അർജുനെ തേടി മുങ്ങാംകുഴിയിട്ടത്. ചൊവ്വാഴ്ചത്തെ തിരച്ചിലിൽ ഒരു ട്രക്കിന്റെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി. അധികം പഴയതല്ലാത്ത ജാക്കി, അർജുൻ ഓടിച്ച ലോറിയുടേതാണെന്ന് ഉടമ മനാഫ് പറയുന്നു. അർജുനായുള്ള ദൗത്യം ഉടൻ കരയ്ക്കടുക്കുമെന്ന പ്രതീക്ഷയ്ക്കു ബലമേകുന്നതും മൽപെയാണ്. ആരാണ് ഈശ്വർ മൽപെ?

∙ അടിയൊഴുക്കിൽ ഉലയാത്ത മൽപെ

വെള്ളത്തിന്റെ മട്ടുംഭാവവും കൈവെള്ള പോലെ പഠിച്ചയാളാണ് ഈശ്വർ മൽപെ. വെള്ളത്തിൽ അപകടത്തിൽ പെടുന്നവരെ കരയ്ക്കു കയറ്റുന്ന രക്ഷകൻ. 20 വർഷമായി കർണാടകയിലെ ചിക്കമംഗളൂരു, ബംഗളൂരു, കോലാർ, ബെലഗാവി, ദണ്ഡേലി തുടങ്ങിയ സ്ഥലങ്ങളിലെ ജലാശയങ്ങളിൽനിന്ന് നിരവധി പേരെയാണു മൽപെ രക്ഷിച്ചത്. ആയിരത്തോളം അവശിഷ്ടങ്ങളും കണ്ടെടുത്തു. അതിൽ മൃതദേഹങ്ങളും മൊബൈൽ ഫോണുകളും ഡ്രോണുകളും എല്ലാമുണ്ട്. വെള്ളത്തിനടിയിലെ സാഹസികത മൽപെയ്ക്കു വിനോദമല്ല, സമൂഹത്തോടുള്ള കടപ്പാടാണ്. ജൂലൈ 16ന് മണ്ണിടിച്ചിലിൽ അകപ്പെട്ടു നദിയിൽ വീണ അർജുനു വേണ്ടിയുള്ള തിരച്ചിൽ മന്ദഗതിയിലായപ്പോൾ മൽപെ പ്രത്യാശയുടെ വെളിച്ചമായെത്തി.

ഉഡുപ്പി സ്വദേശിയായ ഈ 49 വയസ്സുകാരൻ സാഹസികദൗത്യങ്ങളുടെ പേരിൽ കർണാടകയുടെ ‘അക്വാമാൻ’ എന്നാണ് അറിയപ്പെടുന്നത്. ജലാശയങ്ങളിലെ ആഴങ്ങളിൽ തിരയാനുള്ള വൈദഗ്ധ്യം സ്വയം പഠിച്ചെടുത്തതാണ്. നാവികസേനയുടെ മുങ്ങൽ വിദഗ്ധർ, എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾപോലും ഭയന്ന ഗംഗാവലിപ്പുഴയിലെ കുത്തൊഴുക്കിലേക്കു ചാടാൻ ഈശ്വറിനു മടിയുണ്ടായില്ല. പക്ഷേ, 2 പതിറ്റാണ്ടിനിടെ ആദ്യമായി ഗംഗാവലിപ്പുഴ ആർത്തലച്ച് ഒഴുകിയപ്പോൾ മൽപെയുടെ ശ്രമങ്ങൾ ആദ്യ ഊഴത്തിൽ വിജയിച്ചില്ലെന്നു മാത്രം. ഒഴുക്കു കുറഞ്ഞതോടെ ഉടൻ ദൗത്യം പൂർത്തിയാകുമെന്നാണു കണക്കുകൂട്ടൽ.

അർജുൻ, ഷിരൂരിൽ അർജുനായുള്ള രക്ഷാപ്രവർത്തനം, അർജുന്റെ അമ്മ ഷീല
അർജുൻ, ഷിരൂരിൽ അർജുനായുള്ള രക്ഷാപ്രവർത്തനം, അർജുന്റെ അമ്മ ഷീല

രണ്ടാഴ്ചയോളം നീണ്ട രക്ഷാപ്രവർത്തനം പുഴയിലെ കനത്ത ഒഴുക്കും മഴയും കണക്കിലെടുത്ത് താൽക്കാലികമായി ജില്ലാ ഭരണകൂടം നിർത്തിവച്ചിരുന്നു. ഷിരൂരിൽ തിരച്ചിൽ പുനഃരാരംഭിച്ചതോടെ മൽപെ വീണ്ടും പുഴയിലിറങ്ങി. ‘‘അന്നു 20 നോട്സിൽ കൂടുതലാണു ഗംഗാവലിപ്പുഴ ഒഴുകിയിരുന്നത്. കാർ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ ഓടുന്നതിനു തുല്യം. ഏകദേശം 20 അടി വെള്ളത്തിനടിയിൽ എനിക്ക് എത്താനായി. കലങ്ങിയ ചെളി കാരണം ഒന്നും കാണാതെ മടങ്ങേണ്ടിവന്നു’’– ആദ്യദിവസങ്ങളിലെ തിരച്ചിലിനെപ്പറ്റി ഈശ്വറിന്റെ വാക്കുകൾ.

ഷിരൂരിൽ മണ്ണിടിച്ചിലിനെത്തുടർന്നു കാണാതായ അർജുനു വേണ്ടി ഗംഗാവലിപ്പുഴയിൽ പ്രാദേശിക മത്സ്യത്തൊഴിലാളി ഈശ്വർ മൽപെയും  സംഘവും തിരച്ചിൽ നടത്തുന്നു.
ഷിരൂരിൽ മണ്ണിടിച്ചിലിനെത്തുടർന്നു കാണാതായ അർജുനു വേണ്ടി ഗംഗാവലിപ്പുഴയിൽ പ്രാദേശിക മത്സ്യത്തൊഴിലാളി ഈശ്വർ മൽപെയും സംഘവും തിരച്ചിൽ നടത്തുന്നു.

∙ ശ്വാസമില്ലാതെ 3 മിനിറ്റ് വെള്ളത്തിൽ

ശ്വാസംപിടിച്ച് 3 മിനിറ്റോളം വെള്ളത്തിനടിയിൽ കഴിയാനാകും എന്നതാണ് ഈശ്വർ മൽപെയുടെ പ്രത്യേകത. അടുത്ത കാലം വരെയും ഓക്‌സിജൻ കിറ്റ് ഇല്ലാതെയാണു ജലാശയങ്ങളിൽ മുങ്ങിത്തപ്പി മൃതദേഹങ്ങൾ പുറത്തെടുത്തിരുന്നത്. വെള്ളത്തിൽനിന്നു മാത്രമല്ല, പ്രകൃതിദുരന്തങ്ങളിൽ കുടുങ്ങിയവരെയും ആത്മഹത്യയുടെ വക്കിലുള്ളവരെയും ഇദ്ദേഹം രക്ഷിച്ചിട്ടുണ്ട്. ലൈഫ് ഗാർഡുകൾ കുറവായതിനാൽ, പൊലീസ് ആശ്രയിക്കുന്നതു മൽപെയെയാണ്. മറ്റുള്ളവരെ സഹായിക്കുന്നതു കടമയായി കണക്കാക്കുന്ന ഈശ്വർ, സേവനത്തിനു പണം കൈപ്പറ്റാറുമില്ല. “ഞാൻ പണത്തിന് വേണ്ടിയല്ല ഇതൊന്നും ചെയ്യുന്നത്. എനിക്കു ദൈവാനുഗ്രഹം മതി’’ എന്നാണു ഈശ്വർ പറയാറുള്ളത്.

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിലിനായി ഗംഗാവാലി പുഴയിലിറങ്ങുന്ന മുങ്ങൽ വിദഗ്ധരുടെ സംഘം. ചിത്രം: അഭിജിത്ത് രവി ∙ മനോരമ
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിലിനായി ഗംഗാവാലി പുഴയിലിറങ്ങുന്ന മുങ്ങൽ വിദഗ്ധരുടെ സംഘം. ചിത്രം: അഭിജിത്ത് രവി ∙ മനോരമ

ഉഡുപ്പിയിലെ മൽപെയിൽ ഇടത്തരം കുടുംബത്തിൽ ജനിച്ച ഈശ്വർ സ്വന്തമായാണു നീന്തൽ പഠിച്ചത്. കുട്ടിക്കാലത്തു മൽപെ ബീച്ചിൽ 5 കിലോമീറ്റർ നീന്തി വെള്ളത്തിലാശാനായി. കടലിൽ അപകടങ്ങളിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെയും മറ്റും മൃതദേഹങ്ങൾ ഉപേക്ഷിക്കപ്പെടുകയാണെന്നു ചെറുപ്പത്തിൽ തിരിച്ചറിഞ്ഞതു ഞെട്ടലായി. മൃതദേഹം കണ്ടെത്താൻ പൊലീസും തയാറാകാത്ത അവസരങ്ങൾ കൂടിയപ്പോൾ ഈശ്വർ മൽപെ സ്വയം കടലിലേക്കു എടുത്തുചാടി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു മൃതദേഹങ്ങളിൽ അന്ത്യകർമങ്ങൾ ചെയ്യാനുള്ള അവസരമൊരുങ്ങിയതോടെ ഈശ്വർ മൽപെ ഇത്തരം ദൗത്യങ്ങൾ തന്റെ കടമയായി ഏറ്റെടുക്കുകയായിരുന്നു.

(1) അർജുൻ (2) അങ്കോലയിലെ ഷിരൂർ ദേശീയ പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടി ഗംഗാവലി പുഴയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു. ഫയൽചിത്രം: മനോരമ
(1) അർജുൻ (2) അങ്കോലയിലെ ഷിരൂർ ദേശീയ പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടി ഗംഗാവലി പുഴയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു. ഫയൽചിത്രം: മനോരമ

ഒറ്റയ്ക്കല്ല ഈശ്വറിന്റെ ദൗത്യം. മാൽപെയിൽ നിന്നുള്ള 8 വൊളന്റിയർമാരുടെ സംഘം സഹായത്തിനുണ്ട്. രക്ഷാപ്രവർത്തനം നടത്തുന്ന സ്ഥലത്തേക്കു കൊണ്ടുപോകാനും വെള്ളത്തിനടിയിൽനിന്നു കയറിട്ടു മുകളിലേക്കു വലിക്കാനും ‌വിഡിയോ ചിത്രീകരണവുമാണ് ഇവരുടെ ചുമതല. ഇത്രയും അനുഭവവും സഹായങ്ങളും സജ്ജീകരണങ്ങളും ഉണ്ടായിട്ടും 2 പതിറ്റാണ്ടിനിടയിലെ കഠിനമായ ദൗത്യമാണു ഷിരൂരിലേതെന്ന് ഈശ്വർ പറഞ്ഞു. ജന്മനാ അസുഖബാധിതരായ 3 മക്കളിൽ, 23 വയസ്സുള്ള മൂത്ത മകനെ 2022ൽ ഈശ്വറിനു നഷ്ടമായി. ഭാര്യയോടും മറ്റു രണ്ടു മക്കളോടുമൊപ്പം മാൽപെ ബീച്ചിനു സമീപമാണു താമസം. 

(1) അങ്കോലയിലെ ഷിരൂർ ദേശീയ പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടി റിട്ട.മേജർ ജനറൽ ഇന്ദ്രബാലനും സംഘവും \'ഐ ബോഡ്\' ഡ്രോണുമായി തിരച്ചിൽ നടത്താൻ ഒരുങ്ങുന്നു. (2) അങ്കോലയിലെ ഷിരൂർ ദേശീയ പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടി റിട്ട.മേജർ ജനറൽ ഇന്ദ്രബാലനും സംഘവും \'ഐ ബോഡ്\' ഡ്രോണുപയോഗിച്ച്  തിരച്ചിൽ നടത്തുന്നു. ചിത്രം : അഭിജിത്ത് രവി ∙ മനോരമ
(1) അങ്കോലയിലെ ഷിരൂർ ദേശീയ പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടി റിട്ട.മേജർ ജനറൽ ഇന്ദ്രബാലനും സംഘവും \'ഐ ബോഡ്\' ഡ്രോണുമായി തിരച്ചിൽ നടത്താൻ ഒരുങ്ങുന്നു. (2) അങ്കോലയിലെ ഷിരൂർ ദേശീയ പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടി റിട്ട.മേജർ ജനറൽ ഇന്ദ്രബാലനും സംഘവും \'ഐ ബോഡ്\' ഡ്രോണുപയോഗിച്ച് തിരച്ചിൽ നടത്തുന്നു. ചിത്രം : അഭിജിത്ത് രവി ∙ മനോരമ

മുങ്ങിമരണങ്ങൾ തടയാനും വെള്ളത്തിൽനിന്നു ആളുകളെ രക്ഷിക്കാനുമായി നിരവധിപ്പേരെ ഇദ്ദേഹം നീന്തൽ പരിശീലിപ്പിക്കുന്നുണ്ട്. കോസ്റ്റൽ സെക്യൂരിറ്റി പൊലീസിനു ‌സമുദ്ര രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം നൽകുന്ന മൽപെ, കഴിഞ്ഞ 20 വർഷമായി 120 പൊലീസ് ഓഫിസർമാരെ സ്കൂബ ഡൈവിങ്ങും പഠിപ്പിച്ചു. തന്റെ രക്ഷാദൗത്യങ്ങൾക്കു പുറമെ, സൗജന്യ ആംബുലൻസ് സേവനവും മോട്ടർ ബോട്ടുകൾക്കു വെള്ളം നൽകുന്ന ബിസിനസുമുണ്ട്. സമൂഹമാധ്യമങ്ങളിൽ ധാരാളം ഫോളോവേഴ്സുള്ള ഈശ്വർ മൽപെയുടെ രക്ഷാദൗത്യങ്ങളുടെ വിഡിയോകൾ വൈറലാണ്.

English Summary:

Life Story of Karnataka’s Aquaman Eshwar Malpe who is led by Shirur Arjun Rescue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com