മൊഴികളിൽ സംശയം; സെയ്ഫിന് കുത്തേറ്റ കേസിൽ പൊലീസ് വിട്ടയച്ചയാളെ വീണ്ടും കസ്റ്റഡിയിൽ എടുത്തു, ചോദ്യം ചെയ്യും

Mail This Article
മുംബൈ∙ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചയാളെ ഇന്ന് വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവരം. ഇയാൾ നൽകിയ മൊഴികളിലുണ്ടായ സംശയത്തെ തുടർന്നാണു കസ്റ്റഡിയിലെടുത്തത്. വീണ്ടും ചോദ്യം ചെയ്യാനാണു തീരുമാനം. കേസിൽ ഇതുവരെ ഇരുപതിലധികം പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. സെയ്ഫ് അലി ഖാന്റെ വീട്ടിലെ ജീവനക്കാരുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി.
അതിനിടെ, പ്രതിയുടെ പുതിയ ചിത്രം പൊലീസ് പുറത്തുവിട്ടു. കുറ്റകൃത്യത്തിനു ശേഷം പ്രതി വീടിനു പുറത്തെത്തി വസ്ത്രം മാറിയാണു രക്ഷപ്പെട്ടത്. ഇയാൾ ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ നീല ഷർട്ട് ധരിച്ചെത്തിയ ചിത്രങ്ങളാണ് പുറത്തായത്.
ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ട്മെന്‍റിൽ അതിക്രമിച്ച് കയറിയ ആളുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സെയ്ഫ് അലി ഖാന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. നടൻ അപകടനില പൂര്‍ണമായും തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നടന്‍റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിൽ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് ഇന്നലെ മാറ്റിയിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
പൊലീസ് വിട്ടയച്ച പ്രതിയെ കൂടാതെ, ഇന്നലെ ഒരാളെ കൂടി മുബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സെയ്ഫ് അലി ഖാന്‍റെ വീട്ടിൽ മരപ്പണിക്കാരനായി ജോലി ചെയ്ത കരാറുകാരനെയാണു പിടികൂടിയത്. ആക്രമണം നടക്കുന്നതിന്‍റെ ഒരു ദിവസം മുൻപ് തന്‍റെ ഭര്‍ത്താവ് നാലു പേരുമായി സെയ്ഫ് അലി ഖാന്‍റെ വീട്ടിൽ പോയിരുന്നുവെന്ന് ഭാര്യ പൊലീസിനു മൊഴി നൽകിയിരുന്നു. അന്ന് തന്നെ മരപ്പണി തുടങ്ങിയെന്നും മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരാറുകാരനെ പിടികൂടിയത്. ഇയാളുടെ കൂട്ടാളികളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.