സെയ്ഫ് ഹീറോ തന്നെ ! അഭിമാനത്തോടെ ആശുപത്രിയിൽ എത്തിച്ച ഓട്ടോഡ്രൈവർ

Mail This Article
മുംബൈ∙എത്ര സമയമെടുക്കും: കുത്തേറ്റ് ആശുപത്രിയിലേക്ക് പോകുന്നതിനായി ഓട്ടോറിക്ഷയിൽ കയറിയ ഉടൻ സെയ്ഫ് അലിഖാൻ ഡ്രൈവറോടു ചോദിച്ചു.ഓട്ടോ ഡ്രൈവർ ഭജൻ സിങ് റാണയുടെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. ഉത്തരാഖണ്ഡ് സ്വദേശിയായ റാണയുടെ ഓട്ടോയിലാണ് നടനെ ആശുപത്രിയിലെത്തിച്ചത്. നടനാണ് ഓട്ടോയിൽ കയറിയതെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല. സദ്ഗുരു ശരൺ പാർപ്പിട സമുച്ചയത്തിന്റെ സമീപത്തു കൂടെ പോകുന്നതിനിടെ ഗേറ്റിന് അരികിൽ നിന്ന് ഒരു സ്ത്രീയാണു വിളിച്ചത്. പിന്നാലെ രക്തത്തിൽ കുളിച്ച് ഒരാൾ നടന്നു വന്നു. ഓട്ടോയിൽ കയറി ഇരുന്നു. ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയും കൂടെയുണ്ടായിരുന്നു. പത്ത് മിനിറ്റിനുള്ളിൽ ആശുപത്രിയിലെത്തി: റാണ പറഞ്ഞു.
ആശുപത്രിയിൽ ഓട്ടോറിക്ഷ ഇറങ്ങിയ ഉടൻ ഞാൻ സെയ്ഫ് അലി ഖാനാണ്, സ്ട്രെച്ചർ ഉടൻ കൊണ്ടുവരൂ എന്നു നടൻ പറഞ്ഞു. അദ്ദേഹത്തിന്റെ മുഖത്ത് തെല്ലും ഭയമില്ലായിരുന്നെന്നും റാണ ഓർമിക്കുന്നു. വണ്ടിക്കൂലി വാങ്ങിയില്ലെന്നും നടനെ രക്ഷിച്ചതിൽ അഭിമാനമുണ്ടെന്നും കൂട്ടിച്ചേർത്തു. അസാധാരണ മനഃശക്തിയുള്ള ആളാണ് നടനെന്ന് ലീലാവതി ആശുപത്രി ചീഫ് ഓപ്പറേറ്റിങ് ഓഫിസർ നീരജ് ഉത്തമാനി പറഞ്ഞു. പുറത്തേറ്റ കുത്ത് രണ്ടു മില്ലിമീറ്റർ കൂടി ആഴത്തിൽ ആയിരുന്നെങ്കിൽ ജീവൻ അപകടാവസ്ഥയിൽ ആയേനേ എന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, മോഷണ ശ്രമത്തിനിടെയാണ് നടനെ ആക്രമിച്ചതെന്നും മറ്റു കാരണങ്ങൾ ഇല്ലെന്നും മഹാരാഷ്ട്ര ആഭ്യന്തരസഹമന്ത്രി യോഗേഷ് കദം വ്യക്തമാക്കി.പ്രതിയെ കണ്ടെത്താൻ 30 സംഘങ്ങളാണ് മുംബൈ പൊലീസ് നിയോഗിച്ചിരിക്കുന്നത്. നടന്റെ വസതിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി വസ്ത്രം മാറിയ ശേഷം ലോക്കൽ ട്രെയിനിൽ ബാന്ദ്രയിൽ നിന്ന് 40 കിലോമീറ്റർ അകലെ വസായ് മേഖലയിലേക്ക് പോയെന്നാണു സൂചന.