‘ഞാൻ പറഞ്ഞതുപോലെ മനോജ് ചെയ്തില്ല, ഇനിയും സമയമുണ്ട്’: അലക്സിനെ പൂട്ടിയ ഓപ്പറേഷൻ ഹസ്ത

Mail This Article
തിരുവനന്തപുരം / കൊച്ചി ∙ പാചകവാതക വിതരണ ഏജൻസി ഉടമയിൽനിന്നു കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) ഡപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യു പുതിയ വീട് നിർമിക്കുന്നുവെന്ന് വിജിലൻസ് കണ്ടെത്തി. കൊച്ചിയിൽ താമസിക്കുന്ന അലക്സ് തിരുവനന്തപുരത്താണ് വീട് നിർമിക്കുന്നത്. ശനിയാഴ്ച വൈകിട്ട് മനോജിന്റെ വീട്ടിലെത്തിയ അലക്സ് അദ്ദേഹം അവിടെയില്ലെന്നു മനസ്സിലാക്കി നേരെ പോയത് ഇവിടേക്കാണെന്നു വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു. അലക്സ് പലരിൽനിന്നും കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നാണു വിവരം. കേസിന്റെ നൂലാമാലകളിൽപ്പെടാൻ താൽപര്യമില്ലാത്തതിനാൽ ഇവരിൽ പലരും പരാതി നൽകാൻ ഒരുക്കമല്ല.
കൈക്കൂലി നൽകിയില്ലെങ്കിൽ മനോജിന്റെ ഏജൻസിയിൽനിന്ന് ഉപയോക്താക്കളെ മാറ്റുമെന്നായിരുന്നു അലക്സിന്റെ ഭീഷണി. 2012 – 14 കാലയളവിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കൊല്ലത്തെ പ്ലാന്റിൽ ജോലി ചെയ്തിരുന്നപ്പോഴും അലക്സ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഗ്യാസ് സിലിണ്ടറുകൾക്കു ക്ഷാമമുണ്ടായിരുന്ന അന്ന് ഗ്യാസ് ലോഡ് അനുവദിക്കാനാണ് കൈക്കൂലി ചോദിച്ചത്. അയ്യായിരവും പതിനായിരവും വീതം സുഹൃത്തുക്കൾ വഴി മനോജ് അലക്സിനു നൽകുകയും ചെയ്തിരുന്നു. നേരിട്ടു സംസാരിക്കുമ്പോൾ ഫോൺ മാറ്റിവയ്ക്കാൻ ഇയാൾ ആവശ്യപ്പെടും.
മാസങ്ങൾക്കു മുൻപ് മനോജിനെ എറണാകുളം ചിലവന്നൂരിലെ വീട്ടിലേക്കു വിളിച്ചുവരുത്തിയ അലക്സ് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. അത്രയും പണം നൽകാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചു. ഇതിനു പിന്നാലെ മനോജിന്റെ ഏജൻസിയിലെ ഏതാണ്ട് 1500 ഉപയോക്താക്കളെ സെയിൽസ് ഓഫിസറെ ഉപയോഗിച്ച് സമീപ ഏജൻസികളിലേക്കു മാറ്റി. ആഴ്ചകൾക്കു ശേഷം അലക്സ് ഫോണിൽ വിളിച്ചു. ‘ഞാൻ പറഞ്ഞതു പോലെ മനോജ് ചെയ്തില്ല. അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഇനിയും സമയമുണ്ട്. ഞാൻ ആവശ്യപ്പെട്ടതു നൽകിയാൽ മനോജിനെ സംരക്ഷിക്കാം’ എന്നു പറഞ്ഞു. പണം നൽകാനാവില്ലെന്നു മനോജ് ആവർത്തിച്ചു.
ഒരുപാട് ആലോചിച്ച ശേഷമാണു പരാതി നൽകാൻ തീരുമാനിച്ചതെന്നു മനോജ് പറഞ്ഞു. പരാതി നൽകുന്നതു വഴിയുണ്ടാകുന്ന നാണക്കേട്, ഭാവിയിൽ ബിസിനസിൽ വന്നേക്കാവുന്ന ബുദ്ധിമുട്ട് എന്നിവയെല്ലാം ആലോചിച്ചു. ഒടുവിൽ, പരാതിയുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നു.
പരാതിയുമായി ആദ്യം സിബിഐയെയാണു സമീപിച്ചത്. എന്നാൽ, കോടതിയുടെ നിർദേശപ്രകാരമേ കേസെടുക്കാനാകൂവെന്നായിരുന്നു സിബിഐ അറിയിച്ചത്. വിജിലൻസിനെ സമീപിക്കാനും ഉപദേശിച്ചു. ശനിയാഴ്ച രാവിലെ വിജിലൻസിന്റെ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിൽ പരാതി നൽകി. ‘ഓപ്പറേഷൻ ഹസ്ത’ എന്നു പേരിട്ട അതീവ രഹസ്യ ഓപ്പറേഷനിലൂടെയാണ് അലക്സ് മാത്യുവിനെ വിജിലൻസ് കുടുക്കിയത്.
ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിർദേശപ്രകാരം മനോജ് ഫോണിൽ വിളിച്ചെങ്കിലും തിരക്കാണെന്നു പറഞ്ഞ് അലക്സ് കട്ട് ചെയ്തു. കൈക്കൂലി വാങ്ങാൻ കൊച്ചിയിൽനിന്നു പുറപ്പെട്ടപ്പോൾ മുതൽ അലക്സ് വിജിലൻസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. തിരുവനന്തപുരത്തെത്തിയ അലക്സ് കൈക്കൂലി വാങ്ങാൻ മനോജിന്റെ വീട്ടിൽ നേരിട്ടെത്തുമെന്നു വിജിലൻസ് പ്രതീക്ഷിച്ചില്ല. കുറവൻകോണം പണ്ഡിറ്റ് കോളനിയിലുള്ള വസതിയിൽനിന്ന് വൈകിട്ട് കടയ്ക്കലിലെ ഏജൻസിയിലേക്കു പോകാൻ മനോജ് ഇറങ്ങിയതിനു പിന്നാലെ അലക്സ് വീട്ടിലെത്തി. മനോജിന്റെ ഭാര്യ മാത്രമാണ് അവിടെയുണ്ടായിരുന്നത്. മനോജ് എത്തിയിട്ടു വരാമെന്നറിയിച്ച് അലക്സ് പുറത്തുപോയി. മനോജ് വിവരമറിയിച്ചതിനു പിന്നാലെ സ്ഥലത്തെത്തിയ വിജിലൻസ് സംഘം വീട്ടിൽ പല മുറികളിൽ ഒളിച്ചിരുന്നു. മനോജ് വീട്ടിലെത്തിയതിനു തൊട്ടുപിന്നാലെ അലക്സും എത്തി. സ്വീകരണ മുറിയിൽ വച്ചാണ് മനോജ് പണം നൽകിയത്.
മനോജ് നൽകിയ, 500 രൂപയുടെ 4 കെട്ടുകളടങ്ങിയ കൈക്കൂലിപ്പണം വാങ്ങി അലക്സ് പോക്കറ്റിലിടുമ്പോഴായിരുന്നു വിജിലൻസ് അറസ്റ്റ് ചെയ്തത്. എസ്എച്ച്ഒ അഭിലാഷ്, ഇൻസ്പെക്ടർമാരായ കിരൺ, ശിവകുമാർ, എസ്ഐ സെന്തിൽ കുമാർ തുടങ്ങിയവരുൾപ്പെട്ട പത്തംഗസംഘമാണ് അലക്സിനെ പിടികൂടിയത്. വിജിലൻസ് ജഡ്ജി എം.വി. രാജകുമാരയുടെ വസതിയിൽ ഇന്നലെ വൈകിട്ടു ഹാജരാക്കിയ അലക്സ് മാത്യുവിനെ 29 വരെ റിമാൻഡ് ചെയ്തു. കൈക്കൂലി വാങ്ങിയതിനു പുറമേ, അനധികൃത സ്വത്ത് സമ്പാദനത്തിനും കേസെടുത്തിട്ടുണ്ട്. അലക്സിനെ ചോദ്യംചെയ്യാൻ വിജിലൻസ് കസ്റ്റഡി അപേക്ഷ നൽകും.
അലക്സ് മാത്യുവിനെ സസ്പെൻഡ് ചെയ്തതായി അദ്ദേഹത്തിന്റെ പേരോ തസ്തികയോ പരാമർശിക്കാതെ ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. കർശന അച്ചടക്കനടപടി സ്വീകരിക്കുമെന്നും ചീഫ് ജനറൽ മാനേജറും സംസ്ഥാന മേധാവിയുമായ ഗീതിക വർമയുടെ പത്രക്കുറിപ്പിൽ പറയുന്നു.