മുന്നേറ്റം തുടർന്ന് ഇന്ത്യൻ വിപണി, വിദേശ ഫണ്ടുകൾ തിരികെ വരുമോ?

Mail This Article
ഇന്ത്യൻ വിപണി മുന്നേറ്റം തുടരുകയാണ്. അമേരിക്കൻ വിപണി ഇന്നലെ നഷ്ടം കുറിച്ചപ്പോഴും ജാപ്പനീസ്, കൊറിയൻ വിപണികൾക്കൊപ്പം നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ബാങ്കിങ്, ഫിനാൻഷ്യൽ, മെറ്റൽ സെക്ടറുകളുടെ പിന്തുണയിൽ നേട്ടത്തിൽ ക്ളോസ് ചെയ്തു.
ഐടി സെക്ടറിലെ വില്പന സമ്മർദ്ദം ശക്തമായിട്ടും 22800 പോയിന്റിൽ പിന്തുണ ഉറപ്പിച്ച നിഫ്റ്റി തിരിച്ചു 22940 പോയിന്റ് വരെ മുന്നേറിയ ശേഷം 73 പോയിന്റുകൾ മുന്നേറി 22907 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 147 പോയിന്റ് നേട്ടത്തിൽ 75449 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.

ഐടി, എഫ്എംസിജി സെക്ടറുകൾ മാത്രമാണ് നഷ്ടം കുറിച്ചത്. റിയൽറ്റി സെക്ടർ 2.8%മുന്നറിയപ്പോൾ പൊതു മേഖല ബാങ്കുകൾ 2% നേട്ടമുണ്ടാക്കി.നിഫ്റ്റി മിഡ്, സ്‌മോൾ ക്യാപ് സൂചികകൾ രണ്ട് ശതമാനത്തിൽ കൂടുതൽ മുന്നേറിയതും നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
വിദേശ ഫണ്ടുകളുടെ സമീപനമെന്ത് ?
മാസങ്ങൾ നീണ്ട വില്പനക്ക് ശേഷം ഇന്നലെ വിദേശ ഫണ്ടുകൾ വീണ്ടും വാങ്ങലുകാരായത് ‘ബുൾ ട്രാപ്പി’നുള്ള ശ്രമമാണോ എന്ന സംശയത്തിലാണ് ഇന്ത്യൻ നിക്ഷേപക സമൂഹം. ഉയർന്ന വിലകളിൽ വില്പന തുടരാനായി ഇന്ത്യൻ വിപണിയിൽ വിദേശ ഫണ്ടുകൾ വില്പന തത്കാലത്തേക്ക് നിർത്തിവയ്ക്കാനുള്ള സാധ്യത വിപണിയുടെ പ്രതീക്ഷയാണ്.
നാലാം പാദ ഫലപ്രഖ്യാപനങ്ങൾ നടക്കാനിരിക്കെ വിദേശഫണ്ടുകൾ മികച്ച വിലകളിൽ വാങ്ങൽ നടത്താനായി തിരിച്ചു വരവ് നടത്തിയേക്കാമെന്ന പ്രതീക്ഷകൾ നിലനിൽക്കെ ഇന്ത്യയുടെ സാമ്പത്തിക വിവരക്കണക്കുകൾ മെച്ചപ്പെടുന്നതും വിദേശ ഫണ്ടുകളുടെ തിരിച്ചു വരവിന് ആക്കം കൂട്ടിയേക്കാം.
ഫെഡ് നയങ്ങൾ ഇന്ന്
അമേരിക്കൻ ഫെഡ് റിസർവിന്റെ പുതിയ നിരക്കുകളും, നയതീരുമാനങ്ങളും ഇന്ന് പ്രഖ്യാപിക്കുന്നത് ലോക വിപണിയുടെ ഗതിനിർണയിക്കും. ഫെഡ് ചെയർമാന്റെ ഇന്നത്തെ നയപ്രഖ്യാപനങ്ങളും, ഫെഡ് അംഗങ്ങളുടെ തുടർ പ്രസ്താവനകളുമാകും വിപണിയെ നയിക്കുക. ഫെഡ് നിരക്ക് കുറക്കുന്നതിനുള്ള സാദ്ധ്യതകൾ വിപണിക്ക് വൻ കുതിപ്പ് നൽകും.
ഫെബ്രുവരിയിലെ മികച്ച പണപ്പെരുപ്പക്കണക്കുകൾ ഫെഡ് ചെയർമാന്റെ മുൻ പ്രസ്താവനകൾ തിരുത്താൻ കാരണമായേക്കാമെന്ന പ്രതീക്ഷയിലാണ് വിപണി. നിലവിൽ 4.50%ൽ ഉള്ള അമേരിക്കൻ ഫെഡ് നിരക്കിൽ ഇത്തവണ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും ഫെഡ് നിരക്ക് പ്രൊജക്ഷനിലെ മാറ്റങ്ങൾ വിപണിയുടെ ഗതി സാധീനിക്കും. ഫെഡ് ചെയർമാന്റെ നാളത്തെ പ്രസ്താവനകൾക്കായി കാത്തിരിക്കുകയാണ് വിപണി.

യുക്രെയ്നിൽ വെടിനിർത്തൽ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ മണിക്കൂറുകൾ നീണ്ട ചർച്ച വർഷങ്ങൾ നീണ്ട യുക്രെയ്ൻ അധിനിവേശവും, റഷ്യ-യുക്രെയ്ൻ യുദ്ധവും അവസാനിപ്പിക്കുന്നതിനുള്ള വഴികൾ തെളിഞ്ഞത് പ്രതീക്ഷയാണ്. യുക്രെയ്നിലെ പെട്രോളിയം കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അടുത്ത 30 ദിവസത്തേക്ക് നിറുത്തിവെക്കാൻ റഷ്യ സമ്മതം മൂളിയത് ട്രംപ് വാഗ്ദാനം ചെയ്ത യുദ്ധസമാപനം തന്നെയാണെന്ന് വിപണി വിശ്വസിച്ചു തുടങ്ങി.
എന്നാൽ റഷ്യയുമായി യുക്രെയ്നിൽ സമാധാന സന്ധി കുറിച്ച ദിനത്തിൽ തന്നെ ഗാസയിലും ചെങ്കടലിലും ഇസ്രായേൽ, അമേരിക്കൻ ആക്രമണം ശക്തമായത് ഇന്നലെ അമേരിക്കൻ വിപണിയിൽ പ്രതിഫലിച്ചു.
ഡോളർ
ഇന്ന് ഫെഡ് യോഗം നടക്കാനിരിക്കെ ഡോളർ ക്രമപ്പെടുന്നത് രൂപക്ക് മുന്നേറ്റം നൽകിയതും ഇന്ത്യൻ വിപണി മുതലാക്കി. അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ 86.36/- നിരക്കിലാണ് തുടരുന്നത്.
സ്വർണം
ഡോളർ വീണ്ടും ക്രമപ്പെടുന്നതും മിഡിൽ ഈസ്റ്റിലെയും ചെങ്കടലിലെയും യുദ്ധ വ്യാപനവും സ്വർണത്തിന് വീണ്ടും പുതിയ റെക്കോർഡ് ഉയരം നൽകി. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 3052 ഡോളർ വരെ മുന്നേറി.

ക്രൂഡ് ഓയിൽ
കഴിഞ്ഞ ആഴ്ചയിലെ അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലുണ്ടായ നാലര ദശലക്ഷം ബാരലിന്റെ അപ്രതീക്ഷിത വളർച്ച ക്രൂഡ് ഓയിലിന് തിരുത്തൽ നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 70 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
വെടിനിർത്തൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വഴിയായി തീർന്നേക്കാവുന്നത് റഷ്യൻ എണ്ണക്ക് മേലുള്ള ഉപരോധം അവസാനിക്കുന്നതിന് കാരണമായേക്കാമെന്നത് ക്രൂഡ് ഓയിൽ വില വീണ്ടും കുറയാൻ കാരണമാകും.
അമേരിക്കൻ – റഷ്യൻ പ്രസിഡന്റുമാരുടെ ചർച്ച വിജയമായത് ബേസ് മെറ്റലുകൾക്കും ഇന്ന് മുന്നേറ്റം നൽകി.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക