ഐപിഎൽ വാതുവയ്പ്: 5 പേർ ഡൽഹി പൊലീസിന്റെ പിടിയിൽ, 30 ലക്ഷം രൂപയും 10 ഫോണുകളും പിടിച്ചെടുത്തു

Mail This Article
ന്യൂഡൽഹി ∙ ഐപിഎൽ വാതുവയ്പുമായി ബന്ധപ്പെട്ട് 5 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് –ഹൈദരാബാദ് മത്സരവുമായി ബന്ധപ്പെട്ട് വാതുവയ്പ് നടത്തിയ സംഘത്തിലെ പ്രധാന സൂത്രധാരൻ യുദ്ധ്വീർ ഉൾപ്പെടെയുള്ളവരാണു പൊലീസിന്റെ പിടിയിലായത്. വികാസ് ഗിർസ, സുകേഷ്, മോഹിത് ഷാക്യ, മന്ദീപ് ഗിർസ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. 30 ലക്ഷം രൂപയും 10 മൊബൈൽ ഫോണുകളും ലാപ്ടോപ്പും എൽഇഡി ടിവിയും ഇവരിൽനിന്ന് പിടികൂടിയിട്ടുണ്ട്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വികാസ് പുരിയിൽ നിന്നാണു ഇവരെ പിടികൂടിയത്. ഗുജറാത്ത് - ലക്നൗ മത്സരവുമായി ബന്ധപ്പെട്ടും വാതുവെയ്പ് നടത്തിയതായാണു വിവരം. അറസ്റ്റിലായവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.