ജൂത വിരോധം അവസാനിപ്പിക്കാനുള്ള നടപടി എടുക്കണമെന്ന് ട്രംപ്, ഇല്ലെന്ന് ഹാർവഡ് സർവകലാശാല; ധനസഹായം മരവിപ്പിച്ച് യുഎസ്

Mail This Article
വാഷ്ങ്ടൻ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യങ്ങൾ നിരാകരിച്ചതിന് പിന്നാലെ ഹാർവഡ് സർവകലാശാലയ്ക്കുള്ള 2.2 ബില്യൻ ഡോളർ ധനസഹായം മരവിപ്പിച്ച് യുഎസ്. സർവകലാശാലയിലെ ജൂത വിരോധം അവസാനിപ്പിക്കാനായി നടപടികൾ സ്വീകരിക്കണമെന്ന് ട്രംപ് നേരത്തെ ആവശ്യപ്പട്ടിരുന്നു. നിർദേശം അനുസരിക്കാതെ വന്നതോടെയാണ് സർവകലാശാലയ്ക്ക് വർഷം തോറും അനുവദിക്കാറുള്ള 2.2 ബില്യൻ ഡോളറിന്റെ സഹായം തടഞ്ഞുവച്ചതായി യുഎസ് ഭരണകൂടം അറിയിച്ചത്. ധനസഹായത്തിനു പുറമേ 60 ദശലക്ഷം ഡോളറിന്റെ സർക്കാർ കരാറുകൾ കൂടി ട്രംപ് ഭരണകൂടം മരവിപ്പിച്ചിട്ടുണ്ട്.
ക്യാംപസിലെ സെമറ്റിക് വിരുദ്ധത ഇല്ലാതാക്കാൻ ഉദ്ദേശിച്ചാണ് നടപ്പാക്കേണ്ട നിർദേശങ്ങളുടെ പട്ടിക വൈറ്റ്ഹൗസ് ഹാർവഡ് സർവകലാശാലയ്ക്കു കൈമാറിയത്. ഇതിനായി സർവകലാശാലയിൽ ഒരു ടാസ് ഫോഴ്സ് രൂപീകരിക്കണമെന്നും ഭരണം, നിയമന രീതികൾ, പ്രവേശന നടപടിക്രമങ്ങൾ എന്നിവയിൽ മാറ്റങ്ങൾ വരുത്തണമെന്നുമായിരുന്നു ആവശ്യം. വൈവിധ്യവത്കരണവുമായി ബന്ധപ്പെട്ട ഓഫിസുകൾ അടച്ചുപൂട്ടാനും രാജ്യാന്തര വിദ്യാർഥികളുടെ ഇമിഗ്രേഷൻ പരിശോധനയ്ക്കു അധികാരികളുമായി സഹകരിക്കാനും സർവകലാശാലയ്ക്കു കൈമാറിയ നിർദേശത്തിൽ പറയുന്നുണ്ട്.
എന്നാൽ ട്രംപ് ഭരണകൂടം മുന്നോട്ടുവച്ച നിർദേശങ്ങൾ സർവകലാശാല പ്രസിഡന്റ് അലൻ ഗാർബർ തള്ളി. സർവകലാശാല അതിന്റെ സ്വാതന്ത്യമോ ഭരണഘടനപരമായ അവകാശങ്ങളോ ഉപേക്ഷിക്കാൻ തയാറാകില്ലെന്നും അലൻ ഗാർബർ വിദ്യാർഥികൾക്കും അധ്യാപകർക്കും അയച്ച കത്തിൽ വ്യക്തമാക്കി. വിദ്യാർഥികളിൽ ചിലർ പലസ്തീൻ സാധുധസംഘടനയായ ഹമാസിനെ പിന്തുണയ്ക്കുന്നുവെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. സെമറ്റിക് വിരുദ്ധ പീഡനത്തിനും വിവേചനത്തിനും ഇടയാക്കിയ സംഭവത്തിൽ യുഎസിലെ 60 കോളജുകൾക്കെതിരെ അന്വേഷണം ആരംഭിച്ചതായി വിദ്യാഭ്യാസ വകുപ്പ് മാർച്ചിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.