ADVERTISEMENT

സതാംപ്ടൻ∙ താരതമ്യേന കുഞ്ഞൻമാരായ സ്കോട്‌ലൻഡ് എന്നല്ല, മുന്നിൽ വരുന്നത് ക്രിക്കറ്റിന് തുടക്കം കുറിച്ച നാട്ടുകാരാണെങ്കിലും തനിക്ക് വിഷയമല്ല എന്നതാണ് ഓസീസ് താരം ട്രാവിസ് ഹെഡിന്റെ നിലപാട്. സമകാലിക ക്രിക്കറ്റിലെ എണ്ണം പറഞ്ഞ ഓൾറൗണ്ടർമാരിൽ ഒരാളായ സാം കറനെതിരെ ഒറ്റ ഓവറിൽ മൂന്നു വീതം സിക്സും ഫോറും സഹിതം അടിച്ചെടുത്ത 30 റൺസ് ഉൾപ്പെടെ അർധസെഞ്ചറിയുമായി മിന്നിയ ഓപ്പണർ ഹെഡിന്റെ മികവിൽ, ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20യിൽ ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം. ഇംഗ്ലണ്ടിനെ അവരുടെ മണ്ണിൽ 28 റൺസിനാണ് ഓസീസ് വീഴ്ത്തിയത്. ഇതോടെ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഓസീസ് 1–0ന് മുന്നിലെത്തി. 

23 പന്തിൽ എട്ടു ഫോറും നാലു സിക്സും സഹിതം 59 റൺസെടുത്ത ഓപ്പണർ ഹെഡ് തന്നെയാണ് കളിയിലെ കേമൻ. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ 19.3 ഓവറിൽ 179 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഓസീസിനേക്കാൾ ഒരു പന്തു മുൻപേ ഓൾഔട്ടായ ഇംഗ്ലണ്ടിന് നേടാനായത് 151 റൺസ് മാത്രം. ഓസീസിന്റെ വിജയം 28 റൺസിന്.

ഓപ്പണിങ് വിക്കറ്റിൽ പവർപ്ലേയിൽ പൂർണമായും ക്രീസിൽനിന്ന ട്രാവിസ് ഹെഡ് – മാത്യു ഷോർട്ട് സഖ്യമാണ് ഓസീസിന് മികച്ച സ്കോറിന് അടിത്തറയിട്ടത്. 36 പന്തിൽ ഇരുവരും അടിച്ചുകൂട്ടിയത് 86 റൺസ്. ഇതിനിടെയാണ് സാം കറന്റെ ഒരു ഓവറിൽ മൂന്നു വീതം സിക്സും ഫോറും സഹിതം ഹെഡ് 30 റൺസ് അടിച്ചെടുത്തത്.

ഷോർട്ട് 26 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 41 റൺസെടുത്ത് പുറത്തായി. ഇവർക്കു ശേഷം ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത് ജോഷ് ഇൻഗ്ലിസിനു മാത്രം. 27 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം ഇൻഗ്ലിസ് അടിച്ചെടുത്തത് 37 റൺസ്. ഇംഗ്ലണ്ടിനായി ലിയാം ലിവങ്സ്റ്റൻ മൂന്ന് ഓവറിൽ 22 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ, സാഖിബ് മഹ്മൂദ് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. സാം കറൻ, ആദിൽ റഷീദ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. 

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലിഷ് നിരയിൽ തിളങ്ിയത് 27 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 37 റൺസെടുത്ത ലിയാം ലിവിങ്സ്റ്റൻ തന്നെ. ഫിലിപ്പ് സാൾട്ട് (12 പന്തിൽ 20), ജോർദാൻ കോക്സ് (12 പന്തിൽ 17), സാം കറൻ (15 പന്തിൽ 18) ജാമി ഓവർട്ടൻ (ഒൻപത് പന്തിൽ 15) സാഖിബ് മഹ്മൂദ് എന്നിവരും രണ്ടക്കം കണ്ടു.

ഓസീസിനായി ഷോൺ ആബട്ട് 3.2 ഓവറിൽ 28 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ആദം സാംപ നാല് ഓവറിൽ 20 റൺസ് വഴങ്ങി രണ്ടും ജോഷ് ഹെയ്സൽവുഡ് നാല് ഓവറിൽ 32 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. സേവ്യർ ബാർട്‌ലെറ്റ്, കാമറോൺ ഗ്രീൻ, മാർക്കസ് സ്റ്റോയ്നിസ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

English Summary:

Travis Head smashes 30 runs off Sam Curran's over in 1st T20I - Watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com