ഉത്തേജക പരിശോധനയിൽ കുടുങ്ങി, യാനിക് സിന്നർക്ക് മൂന്നു മാസം വിലക്ക്

Mail This Article
റോം∙ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ഇറ്റാലിയൻ ടെന്നിസ് താരം യാനിക് സിന്നർക്ക് മൂന്നു മാസം വിലക്ക്. കഴിഞ്ഞ വർഷം ലോക ഉത്തേജക വിരുദ്ധ ഏജൻസി നടത്തിയ രണ്ട് ടെസ്റ്റുകളിൽ സിന്നർ പരാജയപ്പെട്ടിരുന്നു. ഫെബ്രുവരി ഒൻപതു മുതൽ മേയ് നാലാം തീയതി വരെയായിരിക്കും സിന്നറുടെ വിലക്ക്. ഫിസിയോ തെറപ്പിസ്റ്റിന്റെ നിർദേശ പ്രകാരമാണ് നിരോധിക്കപ്പെട്ട ക്ലോസ്റ്റബോൾ അടങ്ങിയ മരുന്ന് ഉപയോഗിച്ചതെന്ന് സിന്നർ നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് ഉത്തേജക വിരുദ്ധ ഏജൻസി വ്യക്തമാക്കി.
കബളിപ്പിക്കണമെന്ന ഉദ്ദേശത്തോടെയല്ല സിന്നർ ഇതു ചെയ്തതെന്നും മരുന്ന് ഉപയോഗത്തിലൂടെ താരത്തിന്റെ പ്രകടനത്തിൽ നേട്ടമൊന്നും ലഭിക്കില്ലെന്നും ഏജൻസി പ്രസ്താവനയിൽ അറിയിച്ചു. സിന്നറിന്റെ അറിവോടെയല്ല അബദ്ധം സംഭവിച്ചതെന്ന വാദവും അംഗീകരിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ഓപ്പണിലെ പുരുഷ സിംഗിൾസ് കിരീട ജേതാവാണു യാനിക് സിന്നർ.
ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ ജർമൻ താരമായ അലക്സാണ്ടർ സ്വരേവിനെ 6–3, 7–6 (7–4), 6–3 എന്ന സ്കോറിനു തോൽപിച്ചാണ് സിന്നർ കിരീടം നിലനിർത്തിയത്. ലോക ഒന്നാം നമ്പർ താരമായ സിന്നറിന് അടുത്ത മൂന്നുമാസക്കാലയളവിൽ ടെന്നിസ് കളിക്കാൻ സാധിക്കില്ല. വിലക്കിനു ശേഷം ഫ്രഞ്ച് ഓപ്പണിലായിരിക്കും താരം കളിക്കാനിറങ്ങുക. മേയ് 19നാണ് ഗ്രാൻഡ് സ്‍ലാം മത്സരങ്ങൾക്കു തുടക്കമാകുന്നത്.