ഓക്സിജൻ പ്ലാന്റ്: ഹൈടെൻഷൻ വൈദ്യുതി കാത്ത് കാസർകോട് ജനറൽ ആശുപത്രി

Mail This Article
കാസർകോട് ∙ കെട്ടിടം പൂർത്തിയായി, ഓക്സിജൻ പ്ലാന്റിന്റെ ഉപകരണങ്ങൾ ഘടിപ്പിച്ചു, ഇനി വേണ്ടത് ഹൈടെൻഷൻ വൈദ്യുതി. ഇതിനായി കാത്തിരിക്കുകയാണ് കാസർകോട് ജനറൽ ആശുപത്രി അധികൃതർ. സംഭാവനയായി ചിന്മയ മിഷനാണ് ഓക്സിജൻ പ്ലാന്റ് നൽകിയത്. കോവിഡ് കാലത്ത് ഓക്‌സിജൻ കിട്ടാതെ ദുരിതം പേറുമ്പോഴായിരുന്നു ചിന്മയ മിഷൻ സംഭാവന നൽകാൻ തയാറായത്. പ്ലാന്റിന്റെ ഉപകരണങ്ങൾ ഏറെ നാൾ മഴയും വെയിലുമേറ്റ് ആശുപത്രി മുറ്റത്തായിരുന്നു. പിന്നീടാണ് ജനറൽ ആശുപത്രിക്കു സമീപം പ്ലാന്റ് സ്ഥാപിക്കാനായി പുതിയ കെട്ടിടം നിർമിച്ചത്.
കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായതോടെ ഓക്സിജൻ പ്ലാന്റിന്റെ ഉപകരണങ്ങൾ കെട്ടിടത്തിനുള്ളിൽ ഘടിപ്പിക്കുകയായിരുന്നു. എന്നാൽ ഉപകരണത്തിനു പ്രവർത്തിക്കാനാവശ്യമായ വൈദ്യുതി മാത്രം ലഭ്യമായിരുന്നില്ല. ഓക്‌സിജൻ പ്ലാന്റ് പ്രവർത്തിക്കാൻ ഹൈടെൻഷൻ വൈദ്യുതി ആവശ്യമാണ്. ഇതിനാവശ്യമായ വയറിങ് നടത്തണമെങ്കിൽ ആശുപത്രിയിലേക്കുള്ള കണക്‌ഷൻ പൂർണമായി വിഛേദിക്കണം. മഴ കുറയുന്നതോടെ വൈദ്യുതി കണക്‌ഷൻ എത്തിക്കുമെന്നും ഓഗസ്റ്റോടെ ഓക്‌സിജൻ പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങാനാകുമെന്നും അധികൃതർ സൂചിപ്പിച്ചു.
കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ തുടക്കകാലത്ത് ജില്ലയിലെ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായിരുന്നു. ഓക്‌സിജനായി ഇതര സംസ്ഥാനത്തെയും മറ്റു ജില്ലകളെയും ആശ്രയിച്ചിരുന്നു. 34 ലക്ഷം രൂപ ചെലവിട്ടാണ് ഓക്‌സിജൻ പ്ലാന്റിനാവശ്യമായ ഉപകരണങ്ങൾ എത്തിച്ചത്. ഒരു മിനിറ്റിൽ 160 ലീറ്റർ ഓക്‌സിജൻ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റാണിത്. ഇതു പ്രവർത്തന സജ്ജമാകുന്നതോടെ ആശുപത്രിയിലേക്കാവശ്യമായ ഓക്‌സിജൻ ഇവിടെ നിന്ന് ഉൽപാദിപ്പിക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു.