ADVERTISEMENT

തിരുവനന്തപുരം∙ രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കുവാനും ‘ഐഎഫ്എഫ്‌കെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം’ സ്വീകരിക്കുവാനും ചലച്ചിത്രകാരനും പോളിഷ് സംവിധായകനുമായ ക്രിസ്റ്റോഫ് സനൂസി തലസ്ഥാനത്തെത്തി. കമ്യൂണിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിക്കുകയും  അക്കാര്യം തന്റെ സിനിമകളിലൂടെ പ്രഖ്യാപിക്കുകയും ചെയ്ത സനൂസിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകുന്നതിനെ ചൊല്ലി മേളയുടെ തുടക്കത്തിൽ വിവാദം ഉയർന്നിരുന്നു. 

നേരത്തെ 1998ൽ ഇടതു സർക്കാരിന്റെ കാലത്തു നടന്ന ചലച്ചിത്രമേളയിൽ സനൂസി മുഖ്യാതിഥിയായി എത്തിയിരുന്നു.അന്നു നടന്ന ഓപ്പൺ ഫോറത്തിൽ അദ്ദേഹത്തിന്റെ നിലപാടുകൾക്ക് എതിരെ പി.ഗോവിന്ദപിളള രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. തലസ്ഥാനത്തെത്തിയ സനൂസിയെ കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി.എൻ.കരുൺ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, സെക്രട്ടറി സി.അജോയ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ഇന്നു മേളയിലെ ഇൻ കോൺവർസേഷൻ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.

തിരുവനന്തപുരം∙ സിനിമയുടെ സാങ്കേതിക മേഖലയിലേക്ക് കൂടുതൽ സ്ത്രീകൾ കടന്നുവന്നാൽ സ്ത്രീ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനാകുമെന്ന് സംവിധായിക ശ്രുതി ശരണ്യം. ഇതിലൂടെ മേഖലയിലെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരമാകുമെന്നും രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന മാസ്റ്റർ ക്ലാസിൽ ശ്രുതി ശരണ്യം പറഞ്ഞു. സിനിമയുടെ സമസ്ത മേഖലകളിലും സ്ത്രീ സാന്നിധ്യം അനിവാര്യമാണെന്നും സ്ത്രീയും പുരുഷനും തമ്മിലുള്ള മത്സരമല്ല ,പ്രവർത്തന സമന്വയമാണ് വേണ്ടതെന്നും മാധ്യമ പ്രവർത്തക ശ്വേത ബജാജ് പറഞ്ഞു. നടിയും നിർമാതാവുമായ നമിത ലാൽ ,ജയൻ കെ. ചെറിയാൻ ,നടി അനുപ്രിയ ഗോയങ്ക ,ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡ സെല്ലം എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം∙ വർഗീയ സംഘർഷങ്ങൾ ജനങ്ങളെ ഭിന്നിപ്പിക്കുന്ന അപകടകരമായ അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് മണിപ്പൂരി സംവിധായകൻ ഹോബം പബൻകുമാർ. മണിപ്പൂരിലെ സംഘർഷങ്ങൾ അവിടുത്തെ ജനങ്ങളിൽ വലിയ മനസികാഘാതം സൃഷ്ടിച്ചിരിക്കുകയാണ്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നേരിടുന്ന മാനസിക പിരിമുറുക്കത്തേയും വ്യക്തിഗത അനുഭവങ്ങളേയും കോർത്തിണക്കിയാണ് താൻ ജോസഫ്സ് സൺ നിർമിച്ചിരിക്കുന്നതെന്നും മീറ്റ് ദ് ഡയറക്ടറിൽ അദ്ദേഹം പറഞ്ഞു.

സൂഫി മ്യൂസിക് നൈറ്റ്
തിരുവനന്തപുരം∙  മാനവീയം വീഥിയിൽ ഇന്ന് സൂഫി മ്യൂസിക് നൈറ്റ്. 7ന് സൂഫി ഗായകൻ സിജുകുമാറിന്റെ സൂഫിയാന മ്യൂസിക് ബാൻഡാണ് പരിപാടി അവതരിപ്പിക്കുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com