മണലൂർ–ഏനാമാവ് കടവ് സ്റ്റീൽ പാലം, അപ്രോച്ച് റോഡിന്റെ അടിത്തറ തകർന്നു; ഇടപെടാതെ അധികൃതർ

Mail This Article
മണലൂർ ∙ 117 മീറ്റർ നീളമുള്ള മണലൂർ - ഏനാമാവ് കടവ് സ്റ്റീൽ പാലത്തിന്റെ പ്രവേശന പാതയിലെ അപ്രോച്ച് റോഡിന്റെ അടിത്തറ തകർന്നിട്ടും അധികൃതർ ഇടപെടുന്നില്ലെന്നു പരാതി. രണ്ടാം ബീമിൽ കോൺക്രീറ്റ് അടർന്നു തുടങ്ങിയിട്ടും പാലം നിർമിച്ച കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് (കെഇഎൽ) അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് പരാതി.

ആഴ്ചകൾക്ക് മുൻപേ ഇക്കാര്യം കെഇഎൽ അധികൃതരെ മണലൂർ പഞ്ചായത്തിൽ നിന്ന് അറിയിച്ചിരുന്നു. എന്നാൽ പാലത്തിൽ പരിശോധന നടത്താൻ ഉദ്യോഗസ്ഥർ ഇതുവരെയും എത്തിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൺ വ്യക്തമാക്കി. ഏനാമാവ് പുഴയുടെ കുറുകെ മണലൂർ - വെങ്കിടങ്ങ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് സ്റ്റീൽ പാലം.
2018 ഡിസംബർ 9 ന് ഉദ്ഘാടനം ചെയ്ത പാലത്തിന്റെ അറ്റകുറ്റപ്പണി 5 വർഷം വരെ നടത്തേണ്ട ചുമതല കെഇഎല്ലിനാണ്. ഉദ്ഘാടനം കഴിഞ്ഞ് രണ്ടര വർഷമേ ആയിട്ടുള്ളൂ. ഇത് വരെ കാര്യമായ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. മുൻ എംപി സി.എൻ.ജയദേവന്റെ 2015-16 വർഷത്തെ പ്രാദേശിക വികസനഫണ്ടിൽ നിന്നു 2 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്.