'ഇത് നമ്മടെ സ്വന്തം അരിയല്ലേ'.. എക്സൽ കുട്ടികൾ കഴിച്ചു; സ്വന്തം അരിയും കറികളും മാങ്ങാ അച്ചാറും

Mail This Article
കുന്നംകുളം ∙ ചൂടു കഞ്ഞി പാത്രത്തിലേക്കു കോരിയിടുമ്പോൾ കുട്ടികൾ കോരിത്തരിച്ചു: ഇത് നമ്മടെ സ്വന്തം അരിയല്ലേ.. എന്ന സന്തോഷത്തിൽ. കുട്ടികൾ തനിയെ വിത്തുവിതച്ച്, പച്ചപ്പ് നിറച്ച്, ഒടുവിൽ സ്വർണനെൽക്കതിർ വിളഞ്ഞപ്പോൾ കൊയ്തെടുത്ത വിദ്യാർഥികളുടെ സ്വന്തം നെല്ല്. കറികളായി സ്കൂൾ മുറ്റത്തു നട്ടു വിളയിച്ച പച്ചക്കറി. എന്തിനേറെ? – അച്ചാറിന്റെ മാങ്ങ സ്കൂൾ മുറ്റത്തെ മാവിൽ നിന്ന്... സ്വന്തം അധ്വാനത്തിന്റെ രുചിയറിഞ്ഞ ഉച്ചക്കഞ്ഞി കുടിച്ച് ഈ കുട്ടികൾ പഠിച്ചത് ‘ നല്ല പാടം’. കുന്നംകുളം എക്സൽ പബ്ലിക് സ്കൂളിലെ മുഴുവൻ കുട്ടികളും ഇന്നലെ ഒരുമിച്ചിരുന്നു കുടിച്ച കഞ്ഞി അവരുടെ വിയർപ്പിന്റെ വിളവായിരുന്നു..
സ്കൂളിന്റെ സ്വന്തം പാടത്താണ് കുട്ടികൾ നെല്ലു വിളയിച്ചത്. കൃഷി വിദഗ്ധ ജ്യോതി പ്രകാശിന്റെ മേൽനോട്ടത്തിൽ ‘കൃഷി ഡിപാർട്മെന്റ് ’ സ്കൂളിൽ ഉണ്ട്. ക്ലാസ് മുറിയിലെ പാഠത്തിനൊപ്പം കൃഷിയിൽ പ്രയോഗിക പരിജ്ഞാനം നേടാൻ എല്ലാ ആഴ്ചയിലും ഒരു ക്ലാസ് മാറ്റി വയ്ക്കുന്നു. ഇൗ സമയം നേരെ ’ പാടം പഠിക്കാ’ നിറങ്ങും. ഒന്നര ഏക്കർ പാടത്ത് ഉമ നെൽവിത്താണ് ജൈവ രീതിയിൽ കൃഷി ചെയ്തത്.
പരിപാലിച്ചത് ഇവർ തന്നെ. കൊയ്ത്തിന്റെ നേരനുഭവത്തിന് ഒരു ഭാഗം കുട്ടികൾ കൊയ്തു. ബാക്കി യന്ത്രം ഉപയോഗിച്ചു. കൊയ്തെടുത്ത നെല്ല് അരിയാക്കി സ്കൂളിൽ പ്രത്യേക പന്തലിട്ട് അടുപ്പു കൂട്ടി ജീവനക്കാരുടെ സഹായത്തോടെ കഞ്ഞി വച്ചു. സ്കൂൾ പറമ്പിലെ തേങ്ങയിൽ നിന്നുണ്ടാക്കിയ വെളിച്ചെണ്ണയും ഉപയോഗിച്ചു. പശു, ആട്, കോഴി, താറാവ് മുതലായവയും ഇവിടെ പരിപാലിച്ചു വരുന്നു. ദിവസവും കഴിക്കുന്ന അരിയും മറ്റു ഭക്ഷ്യ വസ്തുക്കളും എങ്ങനെ ഉണ്ടാക്കുന്നു എന്നറിയാത്ത തലമുറയ്ക്ക് ഒരു തിരുത്താണു നൽകിയതെന്നു സ്കൂൾ അധികൃതർ പറയുന്നു.