ചെറുതുരുത്തി കോഴിമാംപറമ്പ് പൂരം ആഘോഷിച്ചു

Mail This Article
ചെറുതുരുത്തി ∙ പൂതനും തിറയും പാക്കനാർ വേലകളും കോമരങ്ങളും കാളവേലകളും നിറഞ്ഞാടി 29 ആനകളെ അണിനിരത്തി നടന്ന കൂട്ടിയെഴുന്നള്ളിപ്പോടെ കോഴിമാംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു. പാഞ്ഞാൾ, പുതുശ്ശേരി, നെടുമ്പുര, ചെറുതുരുത്തി, പള്ളിക്കൽ, താഴപ്ര-വെട്ടിക്കാട്ടിരി, ആറ്റൂർ എന്നീ ഏഴു ദേശങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന പൂരം കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
രാവിലെ 5നു ക്ഷേത്രത്തിൽ പ്രഭാതഭേരിയെ തുടർന്ന് വിശേഷാൽ പൂജകളും കേളിയും നടന്നു. ഉച്ചയ്ക്ക് ഏഴു ദേശക്കാരുടെയും പൂരങ്ങളും മറ്റു വേലകളും പുറപ്പെട്ടെങ്കിലും പാഞ്ഞാൾ അയ്യപ്പൻ കോഴിമാംപറമ്പിൽ എത്തിയതോടെതോടെയാണ് പുരാഘോഷങ്ങൾക്ക് തുടക്കമായത്. വൈകിട്ട് ആനകളെ അണിനിരത്തി കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. ഇതിനിടയിലാണ് പാക്കനാർ വേലകളും പൂതനും തിറയും വെള്ളാട്ടും കാവു കയറിയത്.
തുടർന്ന് പൈങ്കുളം ഗേറ്റ്, കുളമ്പ് മുക്ക്, പാഞ്ഞാൾ ആലിൻ ചുവട്, പാഞ്ഞാൾ കാട്ടിൽക്കാവ് ഭാഗങ്ങളിൽ നിന്നുള്ള കാളവേലകളും ക്ഷേത്രത്തിലെത്തി. രാത്രിയിൽ നടന്ന പൂരം ആവർത്തനത്തെ തുടർന്ന് ഇന്നു രാവിലെ ശ്രീരാമ പട്ടാഭിഷേകം തോൽപ്പാവക്കൂത്ത്. തുടർന്ന് പാക്കനാർ കോമരം കൽപന നൽകുന്നതോടെ പൂരാഘോഷങ്ങൾക്ക് സമാപനമാകും.